തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദുവിന് നിര്‍ബന്ധിത അവധി. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും. അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും. തെരഞ്ഞെടുപ്പുകാലത്ത് വിഷയം വലുതാകാതിരിക്കാന്‍ വേണ്ടി ജാഗ്രതയോടെയാണ് വീണ ജോര്‍ജ്ജിന്റെ ഇടപെടല്‍.

സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു, ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് വകുപ്പിന് കൈമാറിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു. സംഭവത്തില്‍ ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു.

താന്‍ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടര്‍ ബിന്ദു സുന്ദര്‍ പറഞ്ഞു. പക്ഷെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൂടെ ഉണ്ടായിരുന്നവര്‍ ബിന്ദു സുന്ദര്‍ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛന്‍ ബിനില്‍ പ്രതികരിച്ചു. വിഷയത്തിഷല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്.

ഇന്നലെയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബന്ധുക്കളുടെ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഭാഗമായി.

തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ജയകുമാര്‍, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി. നിരഞ്ജനയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത് വന്നത്.