തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് ഉപദേശവും മുന്നറിയിപ്പുമായി സിപിഐ. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ രംഗത്ത് എത്തുമ്പോള്‍ വെട്ടിലാകുന്നത് സിപിഎമ്മാണ്. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകള്‍ക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തണമെന്നും സി.പി.ഐ. ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

സിപിഐയില്‍ ബിനോയ് വിശ്വം നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനെതിരെ നിലകൊള്ളുന്ന നേതാവാണ് പ്രകാശ് ബാബു. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം പ്രണന നയത്തെ വെല്ലുവിളിക്കുക കൂടിയാണ് ലേഖനത്തിലൂടെ പ്രകാശ് ബാബു.

പ്രകാശ് ബാബുവിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

ഇടതുപക്ഷ രാഷ്ട്രീയം സംശയങ്ങള്‍ക്കതീതം

അഡ്വ. കെ പ്രകാശ്ബാബു

ഇന്ത്യന്‍ ഇടതുപക്ഷം ദേശീയമായി ഗൗരവതരമായ ചില പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിലും നിയമസഭകളിലും അര്‍ഹമായ പ്രാതിനിധ്യം കക്ഷികള്‍ക്ക് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിട്ടൂരങ്ങള്‍ക്കപ്പുറമാണ് ജനകീയ ബന്ധങ്ങളും ജനവിശ്വാസവും. ജനപ്രതിനിധി സഭകളില്‍ അംഗസംഖ്യ കുറഞ്ഞാലും ജനങ്ങളുടെ വിശ്വാസവും അവരുമായുള്ള നിരന്തര ബന്ധവുമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതല്‍. ഈ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമായി രൂപീകരിച്ച മുന്നണി ഇന്ത്യയില്‍ അധികാരത്തിലിരുന്നത് പശ്ചിമബംഗാളിലും ത്രിപുരയിലും മാത്രമാണ്. കേരളത്തില്‍ 1957ലെ ആദ്യസര്‍ക്കാര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ജനാധിപത്യ കക്ഷികള്‍ കൂടി ചേരുന്ന മുന്നണിയായിട്ടാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നത്. ഇപ്പോഴുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ എണ്ണത്തില്‍ കൂടുതല്‍ ജനാധിപത്യകക്ഷികളാണെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളായ സിപിഐ(എം)നും സിപിഐക്കും മാത്രമായി നിയമസഭയില്‍ കേവല ഭൂരിപക്ഷമുണ്ട്. എങ്കിലും ഏറ്റവും ചെറിയ കക്ഷിയെപ്പോലും മാനിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുകയെന്നതാണ് മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാനമായിട്ടുള്ളത്. അതുകൊണ്ടാണ് മുന്നണി ഭരണത്തില്‍ പ്രകടന പത്രികയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത്. എന്നിരുന്നാലും പ്രകടന പത്രികയ്ക്കപ്പുറം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി കണക്കാക്കുന്ന ചില രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഉണ്ട്.

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും ഒരു വലിയ ജനാധിപത്യ നടപടിക്രമത്തിലൂടെയാണ് അന്തിമരൂപം കൊള്ളുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനങ്ങളാണ് ആ ജനാധിപത്യ വേദികള്‍. അവിടെ അന്തിമമായി അംഗീകരിക്കുന്ന രാഷ്ട്രീയ നയസമീപനങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് യാതൊരവകാശവുമില്ല. ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകള്‍ സ്വാഭാവികമായും ആ നയ-സമീപനങ്ങളില്‍ക്കൂടിയായിരിക്കും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ പങ്കാളികളായാല്‍ ഇതില്‍ വ്യതിചലനങ്ങള്‍ അപൂര്‍വമായിട്ടെങ്കിലും ഉണ്ടായിക്കൂടായെന്നില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ നയിക്കാന്‍ നിര്‍ണായകമായ സ്വാധീനമാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രഖ്യാപിത ഇടതുപക്ഷ നയങ്ങളില്‍ വെള്ളം ചേര്‍ക്കേണ്ടുന്ന ഒരു സാഹചര്യവും കേരളത്തിലില്ല. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയോടുള്ള സമീപനങ്ങള്‍, ഇന്ത്യയിലെ ഹിന്ദുത്വവര്‍ഗീയ ഫാസിസ്റ്റുകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, പാരിസ്ഥിതിക വിഷയങ്ങള്‍, ലിംഗസമത്വം, സ്ത്രീപക്ഷ സമീപനങ്ങള്‍, ന്യൂനപക്ഷങ്ങളോടും ആദിവാസി, ദളിത് വിഭാഗങ്ങളോടുമുള്ള സമീപനം ഇവയിലെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നയം സുവ്യക്തമാണ്.

ഇന്ത്യയില്‍ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ രൂപത്തിലാണെന്നുള്ളതിലും ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും, മുന്നണി നയിക്കുന്ന സര്‍ക്കാരിന്റെയും നയങ്ങളില്‍ നിന്നും ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാന്‍ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാല്‍ അയാളെ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ പ്രതിഫലിക്കുന്ന തസ്തികകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയണം. ജനങ്ങളുമായി നിരന്തര ബന്ധമുള്ളതാണ് ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ലായെന്ന് പ്രഖ്യാപിച്ചത് ഒരു ഭരണ സംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനം ആയിരുന്നു. രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ ഉത്തരവുകളോ/സര്‍ക്കുലറുകളോ നിയമ/ചട്ടങ്ങളുടെ നിര്‍മ്മാണമോ നടത്തും. അതുലംഘിച്ചാല്‍ മാത്രമേ ഒരുദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കാന്‍ കഴിയുകയുള്ളു. സര്‍ക്കാരിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയം ലംഘിച്ചു എന്ന പേരില്‍ നടപടിക്ക് കഴിയുകയില്ല.

ജനഹിതമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റാവുന്നതാണ്. ഒരു ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദര്‍ശനം വരുത്തിവച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വര്‍ഗീയ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. പക്ഷെ ആര്‍എസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥന്‍ എന്തിനാണ് രഹസ്യമായി സന്ദര്‍ശിച്ചത് എന്നറിയാന്‍ ഏവര്‍ക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താന്‍ സന്ദര്‍ശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിലവിലെ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണം.

2017ല്‍ ഡിജിപി തസ്തികയില്‍ മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് അതേ തസ്തിക തിരിച്ചുകൊടുക്കേണ്ടി വന്നത് 2006ലെ പ്രകാശ്‌സിങ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്ന ഉന്നത ബ്യൂറോക്രാറ്റുകളടങ്ങിയ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിന്റെ രൂപീകരണത്തിന്റെയും ശുപാര്‍ശയുടെയും സാങ്കേതികത്വമായിരുന്നു. അത് സര്‍ക്കാരിനുതന്നെ പരിഹരിക്കാവുന്നതുമാണ്. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം.

ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവര്‍ഗീയതയെ താലോലിക്കുകയും, ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വം, ഫെഡറലിസം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകള്‍ക്കും ഭരണസംവിധാനത്തിനും കളങ്കമാണ്. ഈ സന്ദര്‍ശനങ്ങളെ തൃശൂര്‍പൂരവുമായി ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സര്‍ക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങള്‍ ജനങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാകരുത്.