കോട്ടയം: ചങ്ങനാശ്ശേരിയില്‍ മെട്രോപൊളിറ്റന്‍ പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രദര്‍ശന നഗരിയിലെ യന്ത്ര ഊഞ്ഞാലിന്റെ(ആകാശ തൊട്ടില്‍) വാതില്‍ അടര്‍ന്നു വീണ് അപകടം ഉണ്ടായതിന് പിന്നില്‍ ഗുരുതര സുരക്ഷാ വീഴ്ച. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിന് ആണ് പരുക്കേറ്റത്. അലന്‍ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് വാതില്‍ അടര്‍ന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം നടന്നത്. അലന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.

പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന റൈഡുകള്‍ കാണാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അലന്‍ ബിജു. ഇതിനിടെ ആകാശ തൊട്ടിലിനു താഴെ നിന്ന അലന്റെ തലയില്‍ വാതില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ആകാശ തൊട്ടിലിന്റെ പ്രവര്‍ത്തനം പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന ആരോപണത്തില്‍ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസെടുക്കാതെ പ്രശ്‌നം ഒതുക്കാനും നീക്കമുണ്ട്. അതുകൊണ്ട് തന്നെ ഓപ്പറേറ്റര്‍ പോലീസിന്റെ സുരക്ഷിതത്വത്തില്‍ മാത്രമാണെന്ന വാദവും ശക്തമാണ്.

ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് റെയ്ഡ് പ്രവര്‍ത്തിച്ചത്. ഇതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് പള്ളിക്കാരായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. അതിനിടെ റെയ്ഡര്‍ക്കെിരേയും കേസെടുത്തിട്ടില്ലെന്നാണ് സൂചന.