കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വയനാട് ഹര്‍ത്താല്‍ നടക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു മരണം. ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാനയാക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. അധികം ജനവാസമില്ലാത്ത മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തിന് സമീപമാണ് അട്ടമല. ഇവിടെയാണ് കാട്ടാനയുടെ പുതിയ ആക്രമണം. ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് കൊല്ലപ്പെട്ടത്.

നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തില്‍ നൂല്‍പ്പുഴയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 11.45-ഓടെ മാത്രമേ മാനുവിന്റെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാനായുള്ളൂ.

ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വയനാട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയത്. യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച മറ്റൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.