' ഓര്‍' മത്സ്യങ്ങളെ സമുദ്രോപരിതലത്തില്‍ കണ്ടെത്തുന്നത് ദുരന്ത സൂചനയെന്ന വിശ്വാസം പൊതുവേയുണ്ട്. കനേറി ദ്വീപുകളിലെ ബീച്ചില്‍ അപൂര്‍വമായ ഓര്‍ മത്സ്യത്തെ കണ്ടത് പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.

സാധാരണ ഗതിയില്‍ സമുദ്രോപരിതലത്തില്‍ നിന്നും 656 മുതല്‍ 3,200 അടി വരെ താഴ്ചയിലാണ് ഓര്‍മത്സ്യങ്ങള്‍ ജീവിക്കുന്നത്. ആഴക്കടലില്‍ വസിക്കുന്ന ഓര്‍മത്സ്യങ്ങള്‍ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്‌നിപര്‍വത സ്ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് ആഴം കുറഞ്ഞയിടത്ത് ഇവയെ കാണുന്നത് ആളുകള്‍ക്ക് ഭയമാണ്.

ഈ മാസം 10 നാണ് ബീച്ചില്‍ നീന്താന്‍ എത്തിയവര്‍ ഓര്‍ മത്സ്യത്തെ കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ടത് 90 ലക്ഷം പേരാണെന്ന് അറിയുമ്പോള്‍ ഓര്‍ മത്സ്യം നിസ്സാരമല്ലെന്ന് മനസ്സിലായല്ലോ.

കടല്‍ ദൈവത്തിന്റെ സന്ദേശവാഹകന്‍ എന്നാണ് ജാപ്പനീസ് മിത്തോളജിയില്‍ ഓര്‍ മത്സ്യം അറിയപ്പെടുന്നത്. ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി എന്നിങ്ങനെ പ്രകൃതി ദുരന്തങ്ങളുടെ വരവറിയിക്കുന്നതാണ് ഓര്‍ മത്സ്യമെന്നാണ് പരക്കെയുളള വിശ്വാസം. 2011 ല്‍ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് ഓര്‍മത്സ്യങ്ങള്‍ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓര്‍മത്സ്യങ്ങള്‍ ഉപരിതലത്തിലേക്ക് എത്തുന്നത്.




ആഴക്കടലില്‍ കഴിയുന്നത് കൊണ്ട് ഇവയുടെ ജീവിത പരിസരങ്ങള്‍ പഠിച്ചെടുക്കാനും വിഷമമാണ്. കനേറി ദ്വീപുകളിലെ പ്ലായ ക്യുമാഡ തീരത്താണ് ഇക്കുറി ഓര്‍ മത്സ്യത്തെ കണ്ടെത്തിയത്. ഇന്‍സ്റ്റ വീഡിയോയ്ക്ക് 2,67,000 ലൈക്കും 5000 കമന്റുകളും കിട്ടി. 'വളരെ മോശമായത് എന്തോ സംഭവിക്കാന്‍ പോകുന്നു,' ' പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പാണ് അവരുടെ വരവ്', ' അത് സമുദ്രോപരിതലത്തില്‍ വരുമ്പോള്‍ ഭൂകമ്പം വരുന്നു എന്നാണര്‍ഥം', ' സുനാമി വരുന്നു' -ഇത്തരത്തിലാണ് കമന്റുകള്‍.




ആഴ്കള്‍ക്ക് മുമ്പ് മെക്‌സികോയിലെ ഒരു ബീച്ചില്‍ ഓര്‍ മത്സ്യത്തെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഡൂംസ്ഡേ ഫിഷ് എന്നും വിളിപ്പേരുളള, ആഴക്കടലില്‍ കാണപ്പെടുന്ന ഈ മത്സ്യം ചത്തടിയുന്നത് പ്രകൃതിദുരന്തത്തിന്റെ മുന്നറിയിപ്പായാണ് മെക്‌സിക്കോയിലെ ജനങ്ങളും കരുതുന്നത്.