വാഷിട്ങടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുളള കൂടിക്കാഴ്ച പൊരിഞ്ഞ വാക്‌പോരില്‍ കലാശിച്ചു. മൂന്നാം ലോക മഹായുദ്ധം കൊണ്ട് ചൂതാടുകയാണ് സെലന്‍സ്‌കിയെന്ന് ഒരവസരത്തില്‍ ഒച്ചയിട്ടു.

ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ പൊടിപൂരമായി. യുക്രെയിനുമായി പ്രകൃതി വിഭവ കരാര്‍ ഒപ്പിടുന്നതിന്റെ ഭാഗമായിരുന്നു വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ച. യുക്രെയിന്‍- റഷ്യ വെടിനിര്‍ത്തല്‍ കരാറിന് പോലും കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലായിരുന്നു ഇരുവരും തമ്മിലുള്ള തുറന്നുള്ള വാക് പയറ്റ്. ഇതുപിന്നീട് വീഡിയോയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്്തു.

കരാര്‍ ഒപ്പിടു, അല്ലെങ്കില്‍ ഞങ്ങളില്ല എന്ന് ട്രംപ് സെലന്‍സ്‌കിക്ക് അന്ത്യശാസനം നല്‍കി. ' നിങ്ങള്‍ വളരെ ധീരരാണ്. പക്ഷേ നിങ്ങള്‍ ഒന്നുങ്കില്‍ കരാര്‍ ഒപ്പിടുക, ഞങ്ങള്‍ മാറിയാല്‍ നിങ്ങള്‍ പോരാടി ജയിക്കുക'. ട്രംപ് നാടകീയ ഏറ്റുമുട്ടലിനിടെ പറഞ്ഞു. നിങ്ങള്‍ നന്ദിയുള്ളവരായി പെരുമാറുന്നില്ല. അതൊരു നല്ല കാര്യമല്ല, യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇങ്ങനെ ബിസിനസ് ചെയ്യാന്‍ വല്യ ബുദ്ധിമുട്ടായിരിക്കും, ട്രംപ് പറഞ്ഞു. നിങ്ങളുടെ രാജ്യം വലിയ കുഴപ്പത്തിലാണ്,

സെലന്‍സ്‌കി: എനിക്കറിയാം.

ട്രംപ്: നിങ്ങള്‍ ഈ യുദ്ധം ജയിക്കാന്‍ പോകുന്നില്ല

സെലന്‍സ്‌കി: എനിക്കറിയാം, മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് യുദ്ധത്തിന്റെ തുടക്കം മുതലേ ശക്തമായി നില്‍ക്കുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. ഞങ്ങള്‍ നന്ദിയുള്ളവരാണ്

നിങ്ങള്‍ ഒറ്റയ്ക്കായിരുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ സ്റ്റുപ്പിഡ് പ്രസിഡന്റ്( മണ്ടന്‍ പ്രസിഡന്റ്) വഴി 350 ബില്യന്‍ ഡോളര്‍ നല്‍കി. നിങ്ങള്‍ക്ക് സൈനിക ആയുധങ്ങള്‍ നല്‍കി. നിങ്ങള്‍ക്ക് ഞങ്ങളുടെ സൈനികോപകരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നേനെ', ട്രംപ് പറഞ്ഞു.


ജെ ഡി വാന്‍സ് സെലന്‍സ്‌കിയെ അഭിസംബോധന ചെയ്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.' മിസ്റ്റര്‍ പ്രസിഡന്റ്, ആദരവോടെ പറയട്ടെ, നിങ്ങള്‍ ഓവല്‍ ഓഫീസിലേക്ക് വന്ന് ഇത് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യവഹാരമാക്കിയത് അനാദരവാണെന്ന് ഞാന്‍ കരുതുന്നു.

സെലന്‍സ്‌കി പ്രതികരിക്കാന്‍ ഒരുങ്ങിയപ്പോള്‍, ട്രംപ് പെട്ടെന്ന് ഇടപെട്ടു.: ' നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുകയാണ്. നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്. നിങ്ങള്‍ ചെയ്യുന്നത് ഈ രാജ്യത്തോടുള്ള അനാദരവാണ്. നിങ്ങളെ പിന്തുണയ്‌ക്കേണ്ടതിനേക്കാള്‍ അധികം പിന്തുണച്ച രാജ്യത്തോട്'

തന്റെ വിയോജിപ്പുകള്‍ പരസ്യമായി സെലന്‍സ്‌കി പ്രകടിപ്പിച്ചതാണ് പ്രകോപനമായത്. നിങ്ങള്‍ നന്ദിയാണ് പറയേണ്ടത് എന്ന് ജെ ഡി വാന്‍സ് പറഞ്ഞതോടെയാണ് സംഘര്‍ഷം കടുത്തത്. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് അമേരിക്കന്‍ ജനതയ്ക്ക് നല്ലതാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. നേരത്തെ പുടിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച സെലന്‍സ്‌കി ആഗോള സമൂഹം ഒരു കൊലയാളിയുമായി അനുരഞ്ജനത്തില്‍ എത്തരുതെന്നും ട്രംപിന് മുമ്പാകെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഓവല്‍ ഓഫീസില്‍ വച്ച് സെലന്‍സ്‌കി അമേരിക്കയോട് അനാദരവ് കാട്ടിയെന്നും അദ്ദേഹം സമാധാനത്തിന് തയ്യാറാകുമ്പോള്‍ മടങ്ങി വരാമെന്നും ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.