ജെറുസലേം: ഗസ്സ ഏറ്റെടുത്ത് അതൊരു ലോകോത്തര നിലവാരത്തിലുള്ള റിവേരയാക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞിരുന്നു ഗാസയിലെ താമസക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന്. എന്നാല്‍ ഇതിനായി ട്രംപ് നിര്‍ദ്ദേശിച്ചത് ഈജിപ്തും ജോര്‍ദ്ദാനും ആയിരുന്നു. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളും ഇക്കാര്യത്തില്‍ ശക്തിയായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല പല അറബ് രാജ്യങ്ങളും ഈ നീക്കത്തോട് എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ പുനരധിവാസത്തിനായി കണ്ടു വെച്ചിരിക്കുന്നത് എന്നാണ്.

സുഡാന്‍, സോമാലിയ, സോമാലിയയില്‍ നിന്ന് വിട്ടുപോയ സോമാലിലാന്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍. അമേരിക്കയും ഇസ്രയേലും ഇക്കാര്യത്തില്‍ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതും എേ്രേതത്താളം യാഥാര്‍ത്ഥ്യമാകും എന്ന സംശയവും ഉയരുകയാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മൂന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഇവയെല്ലാം തന്നെ ദരിദ്ര രാജ്യങ്ങളാണ്. കൂടാതെ ആഭ്യന്തര കലാപങ്ങള്‍ കാരണം തകര്‍ന്നവയുമാണ്.

സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത് ഒരു കാരണവശാലും ഈ നിര്‍ദ്ദേശം അംഗീകരിക്കില്ല എന്നാണ്. എന്നാല്‍ സോമാലിയയിലേയും സോമാലിലാന്‍ഡിലെയും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത് ഇക്കാര്യത്തിനായി ആരും തങ്ങളെ ഇതു വരെ ബന്ധപ്പെട്ടിട്ടില്ല എന്നാണ്. ട്രംപിന്റെ പദ്ധതി അനുസരിച്ച് ഗസ്സയിലെ ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ട് അവിടെ പുനര്‍നിര്‍മ്മാണം നടത്തണം എന്നാണ്. ഗസ്സയിലെ ജനങ്ങളെ സ്ഥിരമായിട്ട് തന്നെ ഒഴിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.

തുടര്‍ന്ന് അമേരിക്ക ഗസ്സമുനമ്പ് സ്വന്തമാക്കി വന്‍ തോതിലുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമേരിക്കയും

ഇസ്രയേലും ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മാസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വൈറ്റ്ഹൗസിലെത്തി ട്രംപുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ട്രംപ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നത്. യുദ്ധം കാരണം തകര്‍ന്ന തരിപ്പണമായ ഗസ്സയെ മിഡില്‍ ഈസ്റ്റിലെ റിവേരയാക്കും എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞയാഴ്ച ഈജിപ്ത് തലസ്ഥാനമായ കെയ്്റോയില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയില്‍ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി ഈജിപ്ത് 53 ബില്യണ്‍ ഡോളര്‍ ചെലവാക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

ഗസ്സയിലെ ജനങ്ങളെ അവിടെ തന്നെ പാര്‍പ്പിച്ച് കൊണ്ട് അഞ്ച് വര്‍ഷം കൊണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്. കൂടാതെ ഭാവിയില്‍ ഗാസയുടെ ഭരണകാര്യങ്ങളില്‍ ഹമാസിനെ ഒരിക്കലും പങ്കെടുപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അമേരിക്കയും ഇസ്രയേലും ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.