പഹല്‍ഗാം: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഭീകര നിമിഷങ്ങളില്‍ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവിയെ നിറ കണ്ണീരോടെ പറഞ്ഞിരുന്നു. ആക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറഞ്ഞിരുന്നു.

'മൂന്നു നാലു പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്.' പല്ലവി വിശദീകരിച്ചത് ഇങ്ങനെയാണ്. അങ്ങനെ കരഞ്ഞ 26 ഭാര്യമാരുടെ കരച്ചില്‍ ഇന്ത്യ ഗൗരവത്തില്‍ എടുത്തു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഭീകരതയ്ക്കാണ് തിരിച്ചടി നല്‍കിയത്. 'ഓപ്പറേഷന്‍ സിന്ദുര്‍' എന്ന പേരിലൂടെ ആ ക്രൂരതയ്ക്ക് തിരിച്ചടി നല്‍കി. എല്ലാം രാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീക്ഷിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് അവര്‍ക്ക് മറുപടി നല്‍കി ഇന്ത്യ. അതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. എല്ലാ അര്‍ത്ഥത്തിലും കഴിഞ്ഞ രാത്രി ഇന്ത്യയുടെ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഉണര്‍ന്നിരിക്കുകയായിരുന്നു. ഡല്‍ഹി ഉണര്‍ന്നിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ കത്തി ചാമ്പലായി.

തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി വ്യക്തമായ പദ്ധതി തന്നെ തയ്യറാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാം നിരീക്ഷിച്ചു. തന്ത്രങ്ങളൊരുക്കിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. മൂന്ന് സേനകളേയും അദ്ദേഹം ഏകോപിപ്പിച്ചു. അങ്ങനെ നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്ന അഹങ്കാരം പറഞ്ഞ തീവ്രവാദികള്‍ക്ക് ഇന്ത്യ മറുപടി നല്‍കി. പതിനെഞ്ചാം ദിവസം പാക്കിസ്ഥാന്‍ ഉണര്‍ന്നത് ഓപ്പറേഷന്‍ സിന്ദൂറിന്റെ നാശനഷ്ടത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാണ്. ഒരാള്‍ മരിച്ചാല്‍ പതിനാറാം ദിവസം ഇന്ത്യന്‍ വിശ്വാസങ്ങളില്‍ നിര്‍ണ്ണായക ദിനമാണ്. പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന ദിവസം. അതിന് മുമ്പ് തന്നെ തിരിച്ചടി നല്‍കിയെന്നതാണ് നിര്‍ണ്ണായകം. അങ്ങനെ ആ വിധവകളുടെ കണ്ണീരിന് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ പ്രതികാരം വീട്ടുന്നു. എല്ലാം തല്‍സമയം മോദി നിരീക്ഷിച്ചു. ലക്ഷ്യം നേടിയ ശേഷം അമേരിക്കയെ അടക്കം സംഭവിച്ചത് ഇന്ത്യ അറിയിച്ചു. എല്ലാവരും ഇന്ത്യയെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തത്.

നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടിയെന്നതാണ് വസ്തുത. ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 െേപര വധിച്ചത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' ( ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്നു പുലര്‍ച്ചെ പാക്ക് അധിനിവേശ കശ്മീരിലേത് അടക്കം പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ സ്ഥലങ്ങളുടെ പേരുകള്‍ സൈന്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം, ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡിജി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.

ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍.