കീവ്: രാത്രിയുടെ മറവില്‍ യുക്രെയിന് നേരേ റഷ്യയുടെ ശക്തമായ തിരിച്ചടി. ഡ്രോണ്‍ ആക്രമണത്തില്‍ ഒരുവയസുള്ള കുട്ടിയും, അമ്മയും മുത്തശ്ശിയും അടക്കം അഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വടക്കന്‍ യുക്രെയിന്‍ നഗരമായ പ്രൈലുക്കിയിലാണ് വ്യാഴാഴ്ച രാത്രി അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനാ മേധാവിയുടെ ചെറുമകനാണ് കൊല്ലപ്പെട്ട ഒരുവയസുകാരന്‍ എന്ന് യുക്രെയിന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ക്ലൈമെങ്കോ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വള്ാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം. ഞായറാഴ്ച റഷ്യയുടെ സൈനിക താവളങ്ങള്‍ക്ക് നേരേ യുക്രെയിന്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ പക വീട്ടുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. പുടിനുമായി 75 മിനിറ്റ് സംസാരിച്ചെങ്കിലും സമാധാനത്തിന് വഴിയൊരുക്കാന്‍ പോന്നതായില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

തലസ്ഥാനമായ കീവിന് 100 കിലോമീറ്റര്‍ കിഴക്ക് ഏകദേശം 50,000 പേര്‍ തമാസിക്കുന്ന നഗരമാണ് പ്രൈലുകി. ഇവിടെ പറയത്തക്ക സൈനിക താവളങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ റഷ്യക്ക് കാര്യങ്ങള്‍ എളുപ്പമായി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവിടെ ഇതിന് മുമ്പ് റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായത്.

ഡോണെക്‌സ്‌ക് ഒഡേസ, സുമി, ചെര്‍ണിഹിവ്, നിപ്രോ, കെര്‍സോണ്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി റഷ്യ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തൊടുത്തുവിട്ടുവെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. 'ഇത് മറ്റൊരു വിപുലമായ ആക്രമണമാണ്. റഷ്യക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ മതിയായ കാരണവുമാണ്, സെലന്‍സ്‌കി പറഞ്ഞു.

തെക്കന്‍ യുക്രെയ്‌നിലെ കെര്‍സോണില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നതിന്റെ ചിത്രങ്ങള്‍ സെലന്‍സ്‌കി പങ്കുവച്ചു. രണ്ടു തവണ ബോംബാക്രമണം നടത്തിയതായും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം 632-ാംത്തെ കുട്ടിയെയാണ് തങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.


യുഎസ് സമാധാന ശ്രമം പൊളിഞ്ഞു?

അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ച സെലന്‍സ്‌കി പുടിനെ നേരിട്ട് കാണാമെന്ന് സമ്മതിച്ചിരുന്നു. കൂടുതല്‍ രാജ്യാന്തര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ വഴിക്ക് കൊണ്ടുവരണമെന്നാണ് യുക്രെയിന്‍ പ്രസിഡന്റിന്റെ താല്‍പര്യം. എന്നാല്‍, ഒരു അനുരഞ്ജനത്തിനും തയ്യാറാവാത്ത പുടിന്‍ സെലന്‍സ്‌കിയെ കാണാനും തയ്യാറല്ല.

യുക്രെയിന്റെ ഉന്നത ഉപദേഷ്ടാവ് ആന്‍ഡ്രി യെര്‍മാക് കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ എത്തി മുതിര്‍ന്ന അമേരിക്കന്‍ അധികൃതരെ കണ്ട് റഷ്യക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.റഷ്യ മന:പൂര്‍വ്വം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുടക്കുകയാണെന്നും സമാധാനത്തിലേക്കുള്ള വഴി തടയുകയാണെന്നുമാണ് യുക്രെയിന്‍ നേതാക്കളുടെ നിലപാട്. 'ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്' എന്ന പേരിലുള്ള നീക്കത്തില്‍, ജൂണ്‍ 1ന് ഒരു കൂട്ടം യുക്രെനിയന്‍ ഡ്രോണുകള്‍ റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് സൈനിക വിമാനത്താവളങ്ങളെ ലക്ഷ്യം വെക്കുകയും, ഏകദേശം 41 ബോംബര്‍ വിമാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതോടെ പുടിന്‍ പ്രതികാരദാഹിയായെന്ന സംശയവും ഉയരുന്നു.