ന്യൂഡല്‍ഹി: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം വലിയ യുദ്ധമായി കടുത്ത ആശങ്കയില്‍ ഇന്ത്യ. ഇരുരാജ്യങ്ങളുമായും സൗഹൃദം പാലിക്കുന്ന രാജ്യമെന്ന നിലയില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. സുഹൃദ് രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ചര്‍ച്ചകള്‍ക്കുള്ള പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.

അതേ സമയം ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി.

ഇറാന്‍ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്.

ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ യാത്ര തിരിക്കും. ഉച്ചകോടിയിലും കൂടുതല്‍ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചാകും. ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തീര്‍ക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നില്‍ക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്.

അതേ സമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാന്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് ഇറാന്‍ നന്ദി അറിയിച്ചെന്നും മന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അതേസമയം, ഇറാനും ഇസ്രയേലും തമ്മില്‍ നാളെയും ചര്‍ച്ച നടക്കില്ല. ഇക്കാര്യം ഒമാന്‍ ഭരണാധികാരികള്‍ സ്ഥിരീകരിച്ചു.

അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന പുറത്തിറക്കിയ പ്രസതാവനയില്‍ നിന്നും ഇന്ത്യ മാറിനില്‍ക്കുകയാണ്. സംഘര്‍ഷം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്തുവന്ന പ്രസ്താവനയിലുള്ള ചര്‍ച്ചയില്‍ ഇന്ത്യ പങ്കാളിയല്ലെന്നും ഇന്ത്യ അറിയിച്ചു.

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പുകച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇറാനിലെ സൈനിക, ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തിന് കനത്ത മറുപടി നല്‍കി ടെല്‍ അവീവിലേക്ക് അടക്കം ഇന്നലെ രാത്രി ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു.

ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്ത്താന്‍ ഇറാനായി. ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.

ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 40 ഇസ്രായേലി പൗരന്മാര്‍ക്ക് പരിക്കേറ്റു. ജറുസലേമില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായി. ഇറാന്റെ ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും അടങ്ങുന്ന ഉന്നത നിരയെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി ആയാണ് ഇറാന്റെ ആക്രമണം.