- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും; ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും; പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളുവെന്നത് പ്രതിസന്ധിയായി; പ്രതികൂല കാലാവസ്ഥയില്‍ വട്ടമിട്ട് പറന്നത് ഇന്ധനം തീര്‍ത്തു; ആ ബ്രിട്ടീഷ് യുദ്ധ വിമാനം എന്തുകൊണ്ട് തിരുവനന്തപുരത്ത് എത്തി?
തിരുവനന്തപുരം: അറബിക്കടലില്‍ പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനം തിങ്കളാഴ്ചയും തിരികെപ്പോയില്ല. ഈ കപ്പലുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന് ആശങ്കകളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അടക്കം അനുമതി നല്‍കിയത്. പെലറ്റിന് മടക്കി കൊണ്ടു പോകാന്‍ സമ്മതിച്ചതും ഇതുകൊണ്ടാണ്. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്. ഇന്ത്യയുമായുളള സംയുക്ത പരിശീലന പ്രകടനത്തിനാണ് ഈ കപ്പല്‍ എത്തിയത്.
അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകള്‍ അന്താരാഷ്ട്ര കപ്പല്‍ ചാല്‍ വഴി പോകുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ഈ യാത്രയില്‍ വിമാനവാഹിനികളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പരിശീലനപ്പറക്കല്‍ നടത്തുന്നതിനും നിയമപ്രശ്‌നങ്ങളില്ല. എഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാല്‍ പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു. ഇതു കൊണ്ടാണ് കാലാവസ്ഥ പ്രതികൂലമായത് ഈ യുദ്ധ വിമാനത്തിന് വിനയായി മാറിയത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ഇറക്കിയതും. അമേരിക്കന്‍ നിര്‍മിത എഫ്-35 ബി യുദ്ധവിമാനത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായാണ് വിവരം. ഇത് പരിഹരിക്കാന്‍ മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘം ഹെലികോപ്റ്ററില്‍ എത്തിയിരുന്നു.
അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്സ് എന്നപേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍നിന്നാണ് വിമാനം പരിശീലനപ്പറക്കലിനായി പറന്നുയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയും എല്ലാ സഹായവും ഈ യുദ്ധ വിമാനത്തിന് നല്‍കി. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായില്ല. ചൊവ്വാഴ്ചയോടെ യുദ്ധവിമാനം കടലില്‍ നൂറു നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലിലേക്ക് മടങ്ങുമെന്നാണ് വിവരം. ഈ കപ്പലില്‍നിന്നുള്ള സംഘമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. എഫ്- 35 യുദ്ധവിമാനം പറത്തിയ പൈലറ്റിനെ ഹെലികോപ്റ്ററില്‍ മടക്കിക്കൊണ്ടുപോയിരുന്നു.
പരിശീലന പറക്കലിനിടെ വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. കടലില്‍ വട്ടമിട്ടു പറന്ന് ഇന്ധനം തീരാറായതോടെ, പൈലറ്റ് ശനി രാത്രിയോടെ തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു. ചെന്നൈയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ അഭ്യര്‍ഥനപ്രകാരം ഞായറാഴ്ച വിമാനത്തില്‍ ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കാരണം പറന്നുയരാനായില്ലെന്നതാണ് വസ്തുത. കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185 കിലോമീറ്റര്‍) അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നുയര്‍ന്ന എഫ് 35 വിമാനമാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ഇറക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എന്നാല്‍ ഇതിന് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
സൈനിക അഭ്യാസത്തിന്റെ ഭാഗമായി കടലില്‍ 36000 അടിയോളം പറന്നുയര്‍ന്ന വിമാനത്തിനു പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ലാന്‍ഡ് ചെയ്യാനായില്ല. ശക്തിയേറിയ കാറ്റും ഉയര്‍ന്ന തിരമാലയും മൂടല്‍മഞ്ഞും കാരണം വിമാനത്തിന് യുദ്ധക്കപ്പലിലെ ഫ്ലൈറ്റ് ഡെക്ക് കാണാനാകാത്ത അവസ്ഥയായിരുന്നു. പലതവണ വട്ടമിട്ട് പറന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇന്ധനം തീര്‍ന്നത്. തുടര്‍ന്നാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കന്‍ നിര്‍മിതമായ എഫ് 35. സഖ്യകക്ഷികള്‍ക്കുപുറമേ ഇന്ത്യക്കും എഫ് 35 നല്‍കാന്‍ തയ്യാറെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. ഇലക്ട്രോണിക്സ് വാര്‍ഫെയര്‍ സംവിധാനമുള്‍പ്പെടുന്ന ബഹുതല പോര്‍വിമാനമാണിത്. ബ്രിട്ടീഷ് എഫ് 35 ഫൈറ്റര്‍ ജെറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയത് സാധാരണസംഭവമെന്ന് വ്യോമസേന അറിയിച്ചു. ഇക്കാര്യം അറിയാമായിരുന്നെന്നും സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിന് സൗകര്യമൊരുക്കിയതെന്നും വ്യോമസേന അറിയിച്ചു.
യുദ്ധവിമാനത്തിലെ പൈലറ്റ് മൈക്കിനെ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചത്. തുടര്‍ന്ന് പൈലറ്റിനെ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കൊണ്ടുപോകാനായി വ്യോമസേന ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വിമാനത്തിനടുത്തുനിന്ന് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. തനിക്ക് ഒരു കസേര വേണമെന്ന് ആവശ്യപ്പെട്ട് അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഏറെനേരം വിമാനത്തിനടുത്ത് കസേരയിട്ട് വിശ്രമിച്ചതിനുശേഷമാണ് പൈലറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളിലേക്കു പോയത്.