- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൻ അവിടെ വെന്തു മരിക്കുകയാണ്; പ്ലീസ്..എനിക്ക് അവനെ രക്ഷിക്കണം; ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..!'; തീഗോളമായി മാറിയ വിമാനത്തെ ചൂണ്ടി വാവിട്ട് നിലവിളിക്കുന്ന വിശ്വാസ്; സഹോദരനെ രക്ഷിക്കണമെന്ന അപേക്ഷ നിസ്സഹായതയോടെ കേട്ട് നിൽക്കുന്ന നാട്ടുകാർ; ഇടയ്ക്ക് തിരികെ നടക്കാനും ശ്രമം; ആ 11 എ സീറ്റുകാരന്റെ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
അഹമ്മദാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം കണ്ടതിന്റെ ഞെട്ടലിലാണ് രാജ്യം.ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടുപോലും നമ്മുടെ കണ്ണുകളിൽ നിന്ന് ആ നടുക്കുന്ന ദൃശ്യങ്ങൾ മായുന്നില്ല. അഹമ്മദാബാദിൽ നിന്നും ലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയതും 825 അടിയിൽ വച്ച് വിമാനത്തിന്റെ നില തെറ്റുകയും നേരെ ഒരു മെഡിക്കൽ കോളേജിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും ദാരുണമായി വെന്ത് മരിക്കുകയായിരുന്നു. അതോടെ ലോകം വിശ്വാസ് കുമാര്‍ രമേഷ് എന്ന ആ 11 എ സീറ്റുകാരനെ വലിയ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്.
പിന്നിൽ കനത്ത പുകയും തീഗോളമായി മാറിയ വിമാനത്തിനിടയിലൂടെ ഒരു ഫോണും കൈയിൽ പിടിച്ച് വിശ്വാസ് നടന്നുകയറിയത് തന്റെ രണ്ടാം ജന്മത്തിലേക്ക് ആണ്. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് ഓടിവന്ന് നാട്ടുകാരോട് തന്റെ സഹോദരനെ രക്ഷിക്കണമെന്ന് കേണ് അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അവൻ അവിടെ വെന്തു മരിക്കുകയാണ്. പ്ലീസ്..എനിക്ക് അവനെ രക്ഷിക്കണം. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ എന്നാണ് നാട്ടുകാരോട് അദ്ദേഹം അപേക്ഷിക്കുന്നത്. പക്ഷെ നാട്ടുകാർക്ക് നിസ്സഹായതോടെ കേട്ട് നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളു. കാരണം വിമാനം അത്രയും അഗ്നിഗോളമായ കാഴ്ചയായിരുന്നു കണ്ടത്. ഇടയ്ക്ക് സഹോദരനെ രക്ഷിക്കാൻ വേണ്ടി തിരികെ നടക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ അവിടേയ്ക്ക് പോകല്ലേ എന്ന് ആക്രോശിക്കുന്ന ആളുകളെയും കാണാം.ഇപ്പോൾ 11 എ സീറ്റുകാരന്റെ ഉള്ളുലയ്ക്കുന്ന ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ചെയ്യപ്പെടുകയാണ്. ദൈവം അദ്ദേഹത്തിന് എല്ലാം സഹിക്കാൻ കരുണ നൽകട്ടെയെന്നാണ് പലരും കുറിക്കുന്നത്.
അതേസമയം, എമര്‍ജന്‍സി എക്‌സിറ്റിന് അടുത്ത് 11 എ സീറ്റിലിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാരന് താന്‍ രക്ഷപ്പെട്ടുവെന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. വിശ്വാസിന് നടന്നതിനെക്കുറിച്ചു കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നതേയില്ല.
' ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് കുറച്ചുസമയത്തേക്ക് കരുതി. പക്ഷേ കണ്ണുകള്‍ തുറന്നപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെല്‍റ്റ് തുറന്നു ഞാന്‍ പുറത്തുകടന്നു. എയര്‍ ഹോസ്റ്റസും മറ്റുള്ളവരും എന്റെ കണ്‍മുന്നില്‍ മരിച്ചുവീണു. ഹോസ്റ്റലില്‍ ഇടിച്ചുകയറിയപ്പോള്‍ എമര്‍ജന്‍സി വാതില്‍ തുറന്നു.' ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ താഴത്തെ നിലയോട് ചേര്‍ന്നായിരുന്നു വിശ്വാസ്. 'അവിടെ വിടവുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പുറത്തുകടന്നു. കെട്ടിടത്തിന്റെ ഭിത്തി എതിര്‍വശത്തായിരുന്നു. ആ വശത്തൂടെ ആര്‍ക്കും പുറത്തുകടക്കുക സാധ്യമല്ലായിരുന്നു.'- വിശ്വാസ് പറഞ്ഞു.
ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മിനിറ്റ് പിന്നിട്ടപ്പോള്‍ വിമാനം കുടുങ്ങിയത് പോലെ തോന്നി. പിന്നീട് പച്ച, വെളള ലൈറ്റുകള്‍ തെളിഞ്ഞു. വിമാനം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വിമാനം അതിവേഗത്തില്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി-വിശ്വാസ് വിശദീകരിക്കുന്നത് ഇങ്ങനെ. 242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാര്‍ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ജൂണ്‍ 12-നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറയുന്നയര്‍ന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തെ ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഒരാളൊഴികെയുള്ള വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ 270-ലേറെ പേരാണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച 270 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന അന്വേഷകര്‍ ശ്രമം തുടരുകയാണ്. എന്നാല്‍ മരണസംഖ്യയുടെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായാണ് അഹമ്മദബാദ് അപകടം വിലയിരുത്തുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.