വാഷിങ്ടണ്‍: ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ' ഞാന്‍ ചിലപ്പോള്‍ ചെയ്യാം, ചെയ്യാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല'-ട്രംപ് വൈറ്റ്ഹൗസില്‍ വച്ച് പറഞ്ഞു.

എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇറാന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ' ഇറാന്‍ വളരെയധികം പ്രശ്‌നത്തിലാണ്. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നു. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ രണ്ടാഴ്ച മുമ്പ്് എന്നോട് സംസാരിച്ചിരുന്നെങ്കില്‍, നന്നായിരുന്നു. നിങ്ങള്‍ക്ക് ഒരു രാജ്യം ഉണ്ടായിരുന്നേനെ'- ട്രംപ് പറഞ്ഞു. ചര്‍ച്ചയ്ക്കുളള സമയം വല്ലാതെ വൈകി പോയെന്നും അടുത്ത ആഴ്ച സംഭവ ബഹുലമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരാഴ്ച മുമ്പത്തെ സാഹചര്യവും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന് വ്യോമ പ്രതിരോധ സംവിധാനമില്ലെന്നും അവര്‍ പൂര്‍ണമായും പ്രതിരോധ രഹിതരാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഇറാന്റെ വ്യോമ മേഖലയില്‍ ഇസ്രയേല്‍ ആധിപത്യം അവകാശപ്പെടുകയും ആണവ, സൈനിക കേന്ദ്രങ്ങള്‍ ലാക്കാക്കി ആക്രമണം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ക്കായി മുറവിളി ഉയരുന്നത്. ആദ്യഘട്ടത്തില്‍, ഇസ്രയേല്‍ ആക്രമണങ്ങളോട് അകലം പാലിച്ച ട്രംപ് പിന്നീട് ഭീഷണിയുടെ ഭാഷ പ്രയോഗിച്ച് ഇറാനെ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. എന്തായാലും, ഇറാനടക്കം ലോകത്തെ മുഴുവന്‍ താന്‍ എന്താണ് ചിന്തിക്കുന്നതെന്ന് വെളിപ്പെടുത്താതെ സസ്പന്‍സില്‍ നിര്‍ത്തുകയാണ് യുഎസ് പ്രസിഡന്റ്.

അതേസമയം, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍, ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചിരിക്കുന്ന ആയത്തൊള്ള അലി ഖമനയിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ടെഹ്‌റാന്റെ വടക്ക്-കിഴക്കന്‍ മേഖലയിലെ ലവീസനില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ഇവിടെയാണ് ഖമനയി ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൂചന. ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, അമേരിക്കയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്നും ഒരിക്കലും ആയധം വച്ച് കീഴടങ്ങില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അയത്തൊളള അലി ഖമനയി വ്യക്തമാക്കിയിരുന്നു. യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരുപാധികമായി കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ശാസനം ഖമനയി തള്ളിയത്. രഹസ്യ കേന്ദ്രത്തില്‍ നിന്ന് രാജ്യത്തോടുള്ള ഖമനയിയുടെ അഭിസംബോധന ടെലിവിഷന്‍ അവതാരകന്‍ വായിക്കുകയായിരുന്നു.

ട്രംപിന്റെ ചൊവ്വാഴ്ചത്തെ ഭീഷണിക്കുളള മറുപടിയും ഖമനിയുടെ വാക്കുകളിലുണ്ട്. ' ഇറാനെയും, ഈ രാജ്യത്തെയും, അതിന്റെ ചരിത്രത്തെയും അറിയാവുന്ന ബുദ്ധിയുള്ള മനുഷ്യരാരും, ഈ ഭീഷണിയുടെ ഭാഷ സംസാരിക്കില്ല. ഏതുതരത്തിലുള്ള അമേരിക്കയുടെ സൈനിക ഇടപെടലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല. ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ വന്‍ അബദ്ധമാണ് കാട്ടിയത്. അവരെ ശിക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു' ഖമനയി പറഞ്ഞത് ഇങ്ങനെ.

അതേസമയം, ഇറാനിലെ 40 കേന്ദ്രങ്ങളില്‍ ബുധനാഴ്ച വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങളാണ് വ്യോമസേന പോര്‍ വിമാനങ്ങള്‍ ലക്ഷ്യമിട്ടത്. ഏകദേശം 25 ഓളം പോര്‍ വിമാനങ്ങള്‍ 40 ലേറെ മിസൈല്‍ കേന്ദ്രങ്ങളെ ആക്രമിച്ചു. അതിനിടെ, ഇറാനിലെ ആണവ പദ്ധതിക്കുളള രണ്ട് സെന്‍ട്രിഫ്യൂജ് ഉത്പാദന കേന്ദ്രങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. കരാജിലെ ഒരു വര്‍ക്ക്‌ഷോപ്പും ടെഹ്‌റാന്‍ ഗവേഷണ കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. ഈ രണ്ടുകേന്ദ്രങ്ങളും ഐ എ ഇ എയുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ ഭദ്രമായിരിക്കുന്നുവെന്നാണ് ഇറാന്‍ ആണവ മേധാവി മുഹമ്മദ് എസ്ലാമി അവകാശപ്പെട്ടത്.