വാഷിങ്ടണ്‍: നിരുപാധികം കീഴടങ്ങാനുള്ള തന്റെ നിര്‍ദ്ദേശത്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി പുല്ലുവില കല്‍പ്പിച്ചതോടെ, വരും ദിവസങ്ങളില്‍ ടെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഡൊണള്‍ഡ് ട്രംപും, അദ്ദേഹത്തിന്റെ ഉന്നത സൈനിക ജനറല്‍മാരും. ആക്രമണത്തിന് ഇതുവരെ പച്ചക്കൊടി വീശിയില്ലെങ്കിലും, വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉന്നത ജനറല്‍മാരുമായി ട്രംപ് കൂടിയാലോചന നടത്തി.

ഇറാന്റെ അതീവസുരക്ഷയുള്ള കോട്ട പോലെ കാക്കുന്ന ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് പദ്ധതികളില്‍ ഒന്ന്. ബി-2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അയച്ച് 30,000 പൗണ്ട് ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിക്കാനാണ് നീക്കം. ഇറാനിലെ ഏറ്റവും വലിയ ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ നിലയം ആക്രമിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

പര്‍വതമേഖലയ്ക്ക് അടിയിലുള്ള ഈ നിലയം ആക്രമിക്കണമെങ്കില്‍ സാധാരണ മിസൈലുകളും ബോംബുകളും കൊണ്ട് സാധിക്കില്ല. അതിനു യുഎസിന്റെ കൈവശമുള്ള മാസീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ (എംഒപി) അഥവാ ജിബിയു57എ/ബി എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആവശ്യമാണ്. 14000 കിലോ ഭാരമുള്ള ബോംബാണ് ഇത്. 200 അടി കട്ടിയുള്ള പാറകള്‍ തകര്‍ത്ത് ഉള്ളിലേക്കു പോകാന്‍ ബങ്കര്‍ ബസ്റ്ററിനു കഴിയും. ഭൂഗര്‍ഭ ബങ്കറുകളിലും ആണവ കേന്ദ്രങ്ങളിലുമൊക്കെ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്തതാണു ബങ്കര്‍ ബസ്റ്ററുകള്‍.

പാറകളിലൂടെയും കോണ്‍ക്രീറ്റിലൂടെയും ഊര്‍ന്നിറങ്ങാന്‍ ഈ സ്റ്റീല്‍ ആവരണം സഹായിക്കും. 2400 കിലോ ഭാരമുള്ള സ്‌ഫോടകവസ്തുക്കളും ഇതിനു വഹിക്കാം. ഭൂഗര്‍ഭ അറകളിലേക്കും ടണലുകളിലേക്കും ഊര്‍ന്നിറങ്ങി പ്രവേശിച്ചശേഷം സ്‌ഫോടനം നടക്കുന്ന രീതിയാണ് ഇത്.

ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്നറിയാനാണ് ട്രംപ് കാക്കുന്നത്. ആക്രമണ പദ്ധതി തയ്യാറായെന്ന വാര്‍ത്ത കേള്‍ക്കുന്നതോടെ ഇറാന്‍ ഭരണകൂടം വഴിക്കുവരുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ പ്രതീക്ഷ. അതേസമയം, ബീര്‍ഷേബയിലെ സൊറോക്ക ആശുപത്രി ആക്രമിച്ച ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍്യാഹു പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇറാന്റെ മിസൈല്‍ ആക്രമണത്തിലാണ് ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചത്.

ഐ എ ഇ എ ഇസ്രയേലിന്റെ പങ്കാളിയെന്ന് ഇറാന്‍

അസേമയം, ഇസ്രയേലിന്റെ പങ്കാളിയാണ് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയെന്ന് ഇറാന്‍ ആരോപിച്ചു. ഇസ്രയേലിന്റെ 'അധിനിവേശ യുദ്ധത്തില്‍' ഐ എ ഇ എ ഒത്താശ ചെയ്യുന്നുവെന്നാണ് ആക്ഷേപം. 'ആണവ നിര്‍വ്യാപന സംവിധാനത്തെ നിങ്ങള്‍ വഞ്ചിച്ചു. നിങ്ങള്‍ ഐ എ ഇ എയെ ഈ നീതികരമല്ലാത്ത അധിനിവേശ യുദ്ധത്തില്‍ പങ്കാളിയാക്കി'-ഇറാന്‍ വിദേശ കാര്യ വക്താവ് ഇസ്മയില്‍ ബാഖെയ് ഐ എ ഇ എ തലവന്‍ റാഫേല്‍ ഗ്രോസിയെ അഭിസംബോധന ചെയ്തുളള പോസ്റ്റില്‍ കുറിച്ചു.