ആലപ്പുഴ: പിഎസ്സിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അധ്യാപിക. കായംകുളം സ്വദേശി ടി. പ്രീതയാണ് രണ്ടു പതിറ്റാണ്ടു മുന്‍പ് പിഎസ്സി തന്നോട് കാണിച്ച അനീതിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്. അധ്യാപികയായ പ്രീത ജോലിയില്‍ കയറിയത് റാങ്ക് പട്ടികയില്‍ തനിക്ക് പിന്നിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിച്ച ശേഷമാണ്്. കഴിഞ്ഞ ദിവസം മറ്റൊരാവശ്യത്തിനായി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളില്‍ നിന്നാണ് പ്രീതയ്ക്ക് ഇക്കാര്യം വ്യക്തമായത്.

രേഖകളില്‍ നിന്നും അധ്യാപക നിയമനത്തിനായി പിഎസ്സി തയാറാക്കിയ റാങ്ക് പട്ടികയില്‍ തന്നെക്കാള്‍ പിന്നിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിച്ച ശേഷമാണു തനിക്കു നിയമനം ലഭിച്ചത് എന്ന് പ്രീതയ്്ക്ക് മനസ്സിലായി. 2002ല്‍ പിഎസ്സി പ്രസിദ്ധീകരിച്ച എല്‍പി, യുപി അസിസ്റ്റന്റ് റാങ്ക് പട്ടികയില്‍ 72-ാം റാങ്കുകാരി ആയിരുന്നു കായംകുളം നിറയില്‍മുക്ക് ശാലോമില്‍ ടി.പ്രീത. എല്‍സി (ലാറ്റിന്‍ കാത്തലിക്) സമുദായത്തിനുള്ള റൊട്ടേഷന്‍ ക്രമപ്രകാരം നിയമനം ലഭിക്കേണ്ട പ്രീതയ്ക്ക് പിഎസ്സിയുടെ നിയമനശുപാര്‍ശ ലഭിച്ചത് 2003 ഫെബ്രുവരി 22ന്. എന്നാല്‍ ഇതേ സമുദായത്തിലെ 90, 116 റാങ്കുകാര്‍ക്ക് മൂന്നു മാസം മുന്‍പ് 2022 നവംബര്‍ 6ന് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം പ്രീത അറിഞ്ഞതുമില്ല. ഇവരുടെ നിയമനത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രീത ജോലിയില്‍ കയറിയത്. റാങ്ക് പട്ടികയില്‍ തന്നെക്കാള്‍ പിന്നിലുള്ളവര്‍ക്കു നേരത്തേ നിയമനം ലഭിച്ചതോടെ സ്ഥാനക്കയറ്റം ഉള്‍പ്പെടെ പല ആനുകൂല്യങ്ങളും ഇത്രയും കാലത്തെ സര്‍വീസിനിടെ പ്രീതയ്ക്കു നഷ്ടമായതായി മനസ്സിലായി. ഇതോടെയാണ് 23 വര്‍ഷം മുന്‍പ് പിഎസ്സി നടത്തിയ ഈ ക്രമക്കേടിനെതിരെ പ്രീത നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

''റാങ്ക് പട്ടികയിലെ മറ്റൊരാള്‍ക്കു നിയമനം കിട്ടിയെന്ന് അന്ന് ഒരു ബന്ധു പറഞ്ഞറിഞ്ഞു പിഎസ്സി ഓഫിസില്‍ അന്വേഷിച്ച ശേഷമാണ് എനിക്കു നിയമനശുപാര്‍ശ ലഭിച്ചത്. പക്ഷേ അന്ന് ഇതിനു പിന്നിലെ ക്രമക്കേട് മനസ്സിലായില്ല'' പ്രീത ഓര്‍ക്കുന്നു.

അടുത്തിടെ മറ്റൊരു ആവശ്യത്തിനായി അന്നത്തെ നിയമന രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് മനസ്സിലായത്പ്രീത പറഞ്ഞു. 2002ല്‍ നിലവില്‍ വന്ന ഈ റാങ്ക് പട്ടിക സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയതു ക്രമക്കേടുകള്‍ മറയ്ക്കാനാണെന്നും ആരോപണമുണ്ട്. കാലാവധി കഴിഞ്ഞു 10 മാസത്തിനു ശേഷമാണു പട്ടിക സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.