ടെഹ്‌റാന്‍: അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തിന്റെ തുടര്‍ച്ചയായി ഇറാനിലെ ഫോര്‍ദോ ആണവ കേന്ദ്രത്തിന് നേരേ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് ആണവ കേന്ദ്രങ്ങളാണ് ഞായറാഴ്ച പുലര്‍ച്ചെ യുഎസ് ആക്രമിച്ചത്. ആണവ വികിരണ ഭീഷണി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ എവിന്‍ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഇറേനിയന്‍ സ്റ്റേറ്റ് പ്രക്ഷേപണ നിലയവും ( ഐആര്‍ഐബി) ഇസ്രയേല്‍ ആക്രമിച്ചു. എവിന്‍ ജയിലിന്റെ കവാടം തകര്‍ന്നു.

ഫോര്‍ദോയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. യുറേനിയം സമ്പുഷ്ടീകരിക്കുന്ന ഫോര്‍ദോ കേന്ദ്രം ഒരുകാരണശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇറാന്‍ ഭരണകൂടത്തിന്റെ സൈനിക, സര്‍ക്കാര്‍ ആസ്ഥാനങ്ങളും ഇസ്രയേല്‍ ആക്രമിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. റവല്യൂഷണറി ഗാര്‍ഡുകളുടെ ആസ്ഥാനത്തും ഇറാന്റെ ആഭ്യന്തര സുരക്ഷാ കാര്യാലയത്തിലും ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അറിയിച്ചത്. റവല്യൂഷണറി ഗാര്‍ഡുകളുടെ ബാസിഗ് ആസ്ഥാനമാണ് ലക്ഷ്യമിട്ടത്.

ഇസ്രയേലിനെതിരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ച പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാനിലെ ആറു വ്യോമതാവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇസ്രയേലിന് മറുപടിയായി ഇറാനും ആക്രമണം അഴിച്ചുവിട്ടു. ഹൈഫ, ടെല്‍ അവീവ് നഗരങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷനും പറഞ്ഞു. ജറുസലമിലും സ്‌ഫോടന ശബ്ദം കേട്ടു.

50,000 അമേരിക്കന്‍ സൈനികരെ ശവപെട്ടിയിലാക്കി അയയ്ക്കുമെന്ന് ഇറാന്‍

ഇറാനില്‍ ഭരണമാറ്റം ഉണ്ടാകാനുളള സാധ്യത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉയര്‍ത്തിയതിന് പിന്നാലെ 50,000 അമേരിക്കന്‍ സൈനികരെ ശവപ്പെട്ടിയിലാക്കി വാഷിങ്ടണിലേക്ക് മടക്കി അയയ്ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. ഇറാന്‍ സര്‍ക്കാര്‍ ടിവിയിലാണ് ഈ ഭീഷണി വന്നത്. ' 'സ്വന്തം സൈനികരുടെ ചോര വീഴ്ത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. 50,000 അമേരിക്കന്‍ സൈനികരുടെ ശവപെട്ടികള്‍ ഏറ്റുവാങ്ങാനുളള തീരുമാനമാണ് ട്രംപ് എടുത്തിരുന്നത്'- സര്‍ക്കാര്‍ ടെലിവിഷന്‍ അവതാരക പറഞ്ഞു.

തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.