പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ വീണ്ടും വിദ്യാര്‍ഥികള്‍ സമരത്തില്‍. ഗതികേടു കൊണ്ടാണ് പെരുമഴയത്തും വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. മെറിറ്റില്‍ പ്രവേശനം നേടി വന്ന കുട്ടികളാണ് മന്ത്രിയുടെ ചതി കാരണം പെരുവഴിയിലാകുന്നത്. സ്വന്തമായി കെട്ടിടമില്ല, ബസും അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഗതികെട്ട വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. വൈകിട്ട് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരു തീരുമാനവുമായില്ല.

കാതോലിക്കറ്റ് കോളേജ് ജങ്ഷനിലെ വാടക കെട്ടിടത്തിലെ ഇടുങ്ങിയ ഹാളിലാണ് ക്ലാസ് നടക്കുന്നത്. സ്വന്തമായി ബസില്ല. അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നും ഇവിടെ ഇല്ല. പഠനാവശ്യത്തിന് കോന്നി മെഡിക്കല്‍ കോളജിലും മറ്റും പോകാന്‍ സൗകര്യം ഇല്ലാതായതോടെ മൂന്നു ദിവസമായി കുട്ടികള്‍ ക്ലാസില്‍ പോകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളിലെ അഭാവത്തെ തുടര്‍ന്ന് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സമരത്തിന് ഇറങ്ങിയത് ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും അത്ര പിടിച്ചില്ല. വിമര്‍ശനത്തിന് നേരെ രൂക്ഷമായിട്ടാണ് മന്ത്രി പ്രതികരിക്കുക. പ്രതികാര നടപടികളും ഉണ്ടാകും. മന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് കുട്ടികള്‍ മാര്‍ച്ച് നടത്തിയതാണ് വീണയുടെ കോപത്തിന് കാരണമായത്.

കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടവും ബസും അനുവദിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. പക്ഷേ, ഒന്നും നടന്നില്ല. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ അഞ്ചു നഴ്സിംഗ് സ്‌കൂളുകള്‍ക്കും മൂന്ന് ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററുകള്‍ക്കും ബസുകള്‍ അനുവദിച്ചിട്ടും പത്തനംതിട്ടയ്ക്ക് കൊടുത്തില്ല. കേരള നഴ്സിങ് ആന്റ് മിഡ് വൈവ്സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. ഇക്കൂട്ടത്തില്‍ ജില്ലയിലെ ഇലന്തൂര്‍ നഴ്സിംഗ് സ്‌കൂളുകളിലും ബസ് അനുവദിച്ചു.

2023 ലാണ് പത്തനംതിട്ട നഴ്സിങ് കോളേജ് ആരംഭിച്ചത്. നാല് വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗിന് രണ്ട് ബാച്ചുകളിലുമായി 120 ഓളം കുട്ടികളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി മെറിറ്റ് സീറ്റില്‍

പ്രവേശനംനേടിയവരാണ് എല്ലാവരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കുട്ടികളുമുണ്ട്. മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടിയും ആയിട്ടുണ്ട്. ഹോസ്റ്റല്‍, ഗേള്‍സ് ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി, കോളേജ് ബസ്, വൈഫൈ, ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കുട്ടികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവയൊന്നും ഇവിടെയില്ല. വേണ്ടത്ര അധ്യാപകര്‍ പോലും ഇല്ല. പരാതി പറഞ്ഞാല്‍ വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ മാര്‍ക്ക് തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കള്‍പറയുന്നു.

നിലവില്‍ ഐ.എന്‍.സി അംഗീകാരവും ലഭിച്ചിട്ടില്ല. അംഗീകാരത്തിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ ചില മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഓഫീസ് പ്രവര്‍ത്തിക്കാനായി ഒരു മുറി കോളജിന് മുന്നില്‍ വാടകക്ക് എടുത്തിട്ടുണ്ട്. ക്ലിനിക്കല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റര്‍ അപ്പുറമുള്ള കോന്നി മെഡിക്കല്‍ കോളേജിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യം ഇല്ലാതെ വന്നതോടെ കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളിലാണ് പഠന ആവശ്യത്തിന് പോകേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തിരമായി ഇടപെടണം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു

ഗവ. കോളേജ് ഓഫ് നഴ്സിങ്ങിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വര്‍ദ്ധിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ അനിശ്ചിത കാല സമരം ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കി പത്തനംതിട്ട ഗവ: കോളേജ് ഓഫ് നഴ്സിംഗ് തുടങ്ങി ക്ലാസുകള്‍ ആരംഭിച്ചത് 2023 2024 അദ്ധ്യയന വര്‍ഷമാണ്. എന്നാല്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ താഴെ പറയുന്ന അപര്യാപ്തതകള്‍ മൂലം കുട്ടികള്‍ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്.

1.കോളേജ് കെട്ടിടം

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ മാനദണ്ഡ പ്രകാരം കോളേജ് തുടങ്ങുമ്പോള്‍ താല്ക്കാലിക കെട്ടിടത്തില്‍ തുടങ്ങാന്‍ അനുമതി ഉണ്ടെകിലും രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ച് കൗണ്‍സില്‍ മാനദണ്ഡ പ്രകാരം സ്വന്തം കേട്ടിടത്തിലേക്ക് മാറണം എന്നതാണ് വ്യവസ്ഥ . എന്നാല്‍ കോളേജ് തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ പ്രാരംഭ നടപടികള്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല . നിലവിലുള്ള കെട്ടിടത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇരിക്കുന്നതിനുള്ള ക്ലാസ് മുറികള്‍ ഇല്ല . രണ്ടു ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്ള കോളേജില്‍ ഒരു ക്ലാസ് മുറി മാത്രമാണുള്ളത് . മൂന്നാമത്തെ ബാച്ച് അഡ്മിഷന്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 120 വിദ്യാത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ രണ്ടു ശുചിമുറി മാത്രമാണുള്ളത്. നടപടികള്‍ കൈക്കൊള്ളണം.

2. ഗവഃ മെഡിക്കല്‍ കോളേജ് ,പത്തനംതിട്ട

കേരളത്തിലെ മറ്റു 13 ഗവഃ നഴ്സിംഗ് കോളേജുകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്നാണ് .എന്നാല്‍ പത്തനംതിട്ട ഗവഃ നഴ്സിംഗ് കോളേജ് മെഡിക്കല്‍ കോളേജില്‍ നിന്നും 16 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത് . ഇത് മൂലം കുട്ടികള്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ക്ലാസ്സുകള്‍ക്കും മറ്റും ്രൈപവറ്റ് ബസ് കയറിയാണ് ദിവസവും പോകുന്നത് .കൂടാതെ ഗവഃ മെഡിക്കല്‍ കോളേജ് ആശുപത്രി പത്തനംതിട്ടയില്‍ ക്ലിനിക്കല്‍ പരീശിലനവും ലഭിക്കുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരനടപടി കൈക്കൊള്ളണം

3.ഹോസ്റ്റല്‍

കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോളേജില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസവും ഭക്ഷണവും അടക്കം 6000 / രൂപ മാസം അടച്ച് താമസിച്ചു കൊണ്ടിരിക്കുന്നത് . വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം .

4.കോളേജ് ബസ്

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ കോളേജിന് സ്വന്തമായി കോളേജ് ബസ് വേണമെന്നുള്ളതാണ് . എന്നാല്‍ ഇത് വരെ കോളേജ് ബസ് വാങ്ങുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അത് മൂലം കമ്മ്യൂണിറ്റി പരിശീലനം ,കോന്നി ഗവഃ മെഡിക്കല്‍ കോളേജില്‍ ക്ലാസ്സിന് പോകുന്നത്.പുറത്തുള്ള ക്ലിനിക്കല്‍ പോസ്റ്റിങ്ങ്, കലാ കായിക മത്സരങ്ങള്‍, എന്നിവക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകേണ്ട സ്ഥിതിയാണ് .

5. അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം

ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ മാനദണ്ഡ പ്രകാരം അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:10 വേണമെന്നുള്ളതാണ്. എന്നാല്‍ നിലവില്‍ രണ്ടു ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് (120വിദ്യാര്‍ത്ഥികള്‍ക്ക്) വേണ്ടി കൃത്യമായ അനുപാതത്തില്‍ അധ്യാപകരെ നിയമിച്ചിട്ടില്ല.ആയതിനാല്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണം.