കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നല്‍കിയത്. മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയതെന്നും പരാതിയില്‍ പറയുന്നു. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

പോലീസ് സുരക്ഷയുള്ള വീടാണ് ഇത്. രാവിലെയാണ് മോഷണമെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വീട്ടിനുള്ളിലുള്ളവരിലേക്കും സംശയം നീളുന്നുണ്ട്. വീടിനെ കുറിച്ച് അറിയാവുന്നവരെ വിശദമായി ചോദ്യം ചെയ്തും. ജഡ്ജിയുടെ വീടായതു കൊണ്ട് തന്നെ ഗൗരവത്തില്‍ അന്വേഷണം നടത്തും. ജഡ്ജി താമസിക്കുന്നതും ഈ വീട്ടിലാണ്. 23നാണ് മോഷണം നടന്നതെങ്കിലും പരാതി നല്‍കിയത് 26നാണ്. അന്ന് രാത്രി എട്ടുമണിക്കാണ് വിവരം പോലീസ് സ്‌റ്റേഷനില്‍ കിട്ടിയത്. വിവിധ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇതിലൂടെ വ്യക്തമാണ്. മോഷണം പോയി എന്ന് പറയുന്ന സമയത്തെ സിസിടിവി ദൃശ്യം നിര്‍ണ്ണായകമാകും. വീട്ടില്‍ സ്ഥിരമായി വന്നവരെ എല്ലാം നിരീക്ഷണത്തിലാക്കും.

ബിഎന്‍എസിലെ 305-ാം വകുപ്പ് പ്രകാരമാണ് കേസ്. മോഷണ കേസില്‍ ഏഴു കൊല്ലം വരെ തടവ് ശിക്ഷ കിട്ടും. അതുകൊണ്ട് തന്നെ പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത് എന്ന് സാരം.