വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നാണ് വിധി. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്. ഇത് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികപൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി. മേരിലന്‍ഡ്, മാസച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരേയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ അപ്പീല്‍ കോടതി തള്ളിയത് വലിയ ചര്‍ച്ചയായിരുന്നു പൗരത്വ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെര്‍ക്യൂട്ട് അപ്പീല്‍സ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചതോടെ പ്രസിഡന്റ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടിയായിരുന്നു. കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൗസ് അപ്പീല്‍ കോടതിയെ സമീപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ എളുപ്പമല്ലെന്നു ഇതോടെ വിലയിരുത്തല്‍ എത്തി. ഈ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചത്.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പായാല്‍ അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.

നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രാംപിന്റെ ഉത്തരവ് നടപ്പാകുന്നതോടെ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യു എസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.