വെര്‍ജിനിയ: അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ബോംബ് പരിശോധന നടത്തുന്ന സ്നിഫര്‍ ഡോഗിനെ തൊഴിച്ചെറിഞ്ഞ വിനോദ സഞ്ചാരിയെ അടിയന്തരമായി നാട് കടത്തി. വെര്‍ജിനിയയിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഈജിപ്തുകാരനായ ഹമീദ് റമദാന്‍ ബയൂമി അലി മാരിരയാണ് നായയെ ആക്രമിച്ചത്.

ഫ്രെഡി എന്നാണ് ബീഗിള്‍ നായയുടെ പേര്. കെയ്‌റോയില്‍ നിന്നുള്ള ഈജിപ്ത് എയര്‍ വിമാനത്തിലാണ് എഴുപതുകാരനായ ഇയാള്‍ എത്തിയത്. ലഗേജ് ഇറക്കുന്നതിനിടെ ബാഗേജ് ക്ലെയിം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇയാള്‍ സമീപ്തതേക്ക് വന്ന നായയെ ചവിട്ടിയത്. തൊഴിക്കുന്നതിന് മുമ്പ് ഇയാള്‍ നായയോട് ആക്രോശിക്കുന്നതും കേള്‍ക്കാം. നായയെ തൊഴിച്ചതിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഈ ആഴ്ച ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നായയെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായി 840 ഡോളര്‍ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രാജ്യത്തുനിന്ന് മാരിയെ പുറത്താക്കാനുള്ള തീരുമാനവും ഉണ്ടായി. നായയെ ആക്രമിക്കാന്‍ മാരിയെ പ്രേരിപ്പിച്ച പ്രധാന കാരണം ഇയാളുടെ ബാഗിനുള്ളില്‍ നൂറ് പൗണ്ടിലധികം നിരോധിത ഭക്ഷണ സാധനങ്ങള്‍ ഉണ്ടായിരുന്നത് കണ്ടുപടിച്ചതാണ്.

ഇവ കണ്ടെത്തിയ സാഹചര്യത്തില്‍ അധികൃതര്‍ മാരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ പ്രകോപിതനായി നായയെ ശക്തമായി തൊഴിച്ചത്. 25 പൗണ്ടോളം തൂക്കമുള്ള നായ ഇയാളുടെ തൊഴിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ മാരിയെ ഉടന്‍ പിടികൂടി പ്രോസിക്യൂഷനായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക ആയിരുന്നു.

വ്യാഴാഴ്ച ഈജിപ്തിലേക്കുള്ള വിമാനത്തില്‍ ഇയാളെ കയറ്റിവിട്ടതായി അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ ആക്രമണത്തിനിരയായ സ്നിഫര്‍ ഡോഗ് പിന്‍കാലുകളില്‍ നില്‍ക്കുന്നതായി കാണാം. നായയുടെ വാരിയെല്ലിന്റെ വലത് വശത്ത് മുറിവേറ്റതായി പിന്നീട് നടന്ന പരിശോധനയില്‍ കണ്ടെത്തി.

മാരിയുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഫ്രെഡി 55 പൗണ്ട് ബീഫ്, 44 പൗണ്ട് അരി, 15 പൗണ്ട് വഴുതനങ്ങ, വെള്ളരി, കുരുമുളക്, രണ്ട് പൗണ്ട് ധാന്യ വിത്തുകള്‍, ഒരു പൗണ്ട് ഔഷധസസ്യങ്ങള്‍ എന്നിവ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അമേരിക്കയിലെ നിയമങ്ങള്‍ അനുസരിച്ച് ഇവയൊന്നും തന്നെ രാജ്യത്തേക്ക് ബാഗേജുകളില്‍ കൊണ്ട് വരാന്‍ പാടില്ല.

മാരിയില്‍ നിന്ന് കണ്ടെടുത്ത ഈ ഭക്ഷ്യ വസ്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും പരിശോധനക്കായി നിയോഗിക്കുന്ന നായകളെ ആക്രമിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്ന തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിലേക്ക് നിരോധിക്കപ്പട്ട ഭക്ഷണ സാധനങ്ങളും വിത്തുകളും എത്തുന്നത് തടയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിശോധനക്കായി നിയോഗിച്ച നായ്ക്കളുടെ സ്‌ക്വാഡിനെ ബീഗിള്‍സ് ബ്രിഗേഡ് എന്നാണ് അറിയപ്പെടുന്നത്.