മാഞ്ചസ്റ്റര്‍: വിമാനത്തിനുള്ളില്‍ നിന്ന് മദ്യവും സിഗററ്റും വിലകൂടിയ ചിപ്സും എല്ലാം അടിച്ചുമാറ്റിയ കേസില്‍ ജീവനക്കാര്‍ പിടിയില്‍. യു.കെയിലാണ് സംഭവം നടന്നത്. വിമാനക്കമ്പനി രഹസ്യമായി ക്യാമറ സ്ഥാപിച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. ക്ലീനിംഗ് ജീവനക്കാരാണ് കേസിലെ പ്രതികള്‍. ലിംഗസ് എയര്‍ലൈന്‍സാണ് ജീവനക്കാരുടെ മോഷണം പിടികൂടിയത്.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ തങ്ങളുടെ രണ്ട് വിമാനങ്ങളില്‍ സാരമായ സ്റ്റോക്ക് നഷ്ടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്

കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. അതീവ രഹസ്യമായി ഒളി ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് പത്ത് ജീവനക്കാരെയാണ് പിടിക്കാന്‍ കഴിഞ്ഞത്. കേസ് പിന്നീട് കോടതിയിലെത്തി. ഭക്ഷണ സാധനങ്ങള്‍ സീല് ചെയ്ത് സൂക്ഷിച്ചിരുന്നത് മുറിച്ചു മാറ്റിയാണ് ഇവര്‍ ഇതെല്ലാം തട്ടിയെടുത്തത്. ഇതിനായി അവര്‍ പ്രത്യേകം ഉപകരണങ്ങളും സംഘടിപ്പിച്ചിരുന്നു. എല്ലാ ജീവനക്കാരും കോടതിയില്‍ കുറ്റം സമ്മതിച്ചു. എല്ലാവരുടേയും പേര് വിവരങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

പ്രതികളെല്ലാം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് എയര്‍ ലിംഗസ് വിമാനങ്ങള്‍ വൃത്തിയാക്കാന്‍ സബ് കോണ്‍ട്രാക്റ്റ് ചെയ്ത കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. വിമാനം മാഞ്ചസ്റ്ററിനും ന്യൂയോര്‍ക്കിനും ഇടയില്‍ സര്‍വ്വീസ്

നടത്തുന്നതാണ്. 2023 മെയ്, ജൂണ്‍ മാസങ്ങളില്‍ സിഗരറ്റുകള്‍, മദ്യം എന്നിവ കാണാതായതായി എയര്‍ലൈന്‍ അധികൃതര്‍ മനസിലാക്കിയിരുന്നു.

തുടര്‍ന്നാണ് വിമാനത്തില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചത്.

അതേ വര്‍ഷം ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത് രഹസ്യ ക്യാമറകള്‍ പകര്‍ത്തിയത്. ഉടന്‍ തന്നെ മോഷ്ടാക്കള്‍ എല്ലാം പിടിയിലായിരുന്നു. ദൃശ്യങ്ങളില്‍ ഇക്കൂട്ടത്തില്‍ പെട്ട ഒരാള്‍ ഒരു തലയണ കവറില്‍ ചെറിയ മദ്യക്കുപ്പികള്‍

നിറയ്ക്കുന്നത് കാണാം. ചിലര്‍ പെര്‍ഫ്യൂമും സിഗററ്റ് പാക്കറ്റുകളും തട്ടിയെടുക്കുന്ന തിരക്കിലായിരുന്നു. ക്യാമറകള്‍ സ്ഥാപിച്ച കാലയളവില്‍ മാത്രം രണ്ട് വിമാനങ്ങളില്‍ നിന്നായി 1290 പൗണ്ട് വില വരുന്ന സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു.

എന്നാല്‍ മുമ്പും വലിയ തോതില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും തങ്ങള്‍ക്ക് രണ്ട് ലക്ഷം പൗണ്ടിന്റെ നഷ്ടമാണ് സംഭവിച്ചതെന്നുമാണ് വിമാനക്കമ്പനി വാദിക്കുന്നത്. കോടതി ഇതിന് പരിഹാരമായി ജീവനക്കാരോട് ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് പേര്‍ 100 മണിക്കൂറും ബാക്കി ഏഴ് പേര്‍ 80 മണിക്കൂറുമാണ് ഇത്തരത്തില്‍ ജോലി ചെയ്യേണ്ടത്. ഇവരുടെ മേല്‍ കോടതി ഗൂഡാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.