ബാങ്കോക്ക്: ബുദ്ധ സന്ന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ തായ് യുവതിയാണ് ബാങ്കോക്കില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആരോപണവിധേയായ വിലാവന്‍ എംസവാത്തിനെ( 35) അറസ്റ്റ് ചെയ്തു. 'സിക്ക ഗോള്‍ഫ് 'എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. തായ്ലാന്‍ഡിലെ ബുദ്ധസന്ന്യാസിമാര്‍ സ്ത്രീകളെ അഭിസംബോധനചെയ്യുന്നത് സിക്ക എന്നാണ്. 101 കോടി രൂപ ഇവര്‍ ബ്ലാക്ക്‌മെയിലിങ്ങിലൂടെ തട്ടിയെടുത്തെന്നാണ് തായ് പൊലീസ് പറയുന്നത്.

13 ബുദ്ധ ഭിക്ഷുക്കളുമായാണ് യുവതി രഹസ്യബന്ധം സൂക്ഷിച്ചത്. ( കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു). താന്‍ ബന്ധപ്പെട്ട സന്ന്യാസിമാരുടെയെല്ലാം വീഡിയോ ചിത്രീകരിച്ച് അതുകാട്ടിയായിരുന്നു ഭീഷണിപ്പെടുത്തി പണംപിടുങ്ങല്‍. അത്തരത്തില്‍ 101 കോടി രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കയ്യില്‍ പണമുണ്ടെന്ന് ഉറപ്പുള്ള സന്ന്യാസിമാരെ നോക്കി വച്ചായിരുന്നു 'സിക്ക ഗോള്‍ഫിന്റെ' ഹണിട്രാപ്. പലതവണയായി ഓരോരുത്തരുടെ കയ്യില്‍ നിന്നും പണം തട്ടി. ആരുമായുള്ള ബന്ധവും യുവതി നിഷേധിച്ചില്ല. തനിക്ക് എല്ലാവരോടും പ്രണയം ആയിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ ന്യായീകരിച്ചത്. നിരവധി ബുദ്ധക്ഷേത്രങ്ങളിലെ സന്ന്യാസിമാരാണ് യുവതിയുടെ കെണിയില്‍ പെട്ടത്. യുവതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 80,000-ഓളം അശ്ലീലവീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തായാണ് റിപ്പോര്‍ട്ട്.

ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ സൂക്ഷിച്ചത് മൊബൈലില്‍

ബ്ലാക്ക്‌മെയിലിങ് ലക്ഷ്യമാക്കി ബുദ്ധ സന്ന്യാസിമാരുമായുള്ള ലൈംഗിക വേഴ്ച്ചയുടെ ക്ലിപ്പുകളും സ്റ്റില്ലുകളും 'സിക്ക ഗോള്‍ഫ്' തന്റെ അഞ്ച് മൊബൈലുകളിലായാണ് സൂക്ഷിച്ചത്. വേഴ്്ച്ചാ സമയത്ത് പല സന്ന്യാസിമാരും തങ്ങളുടെ പരമ്പരാഗത ഓറഞ്ച് വസ്ത്രങ്ങളിലായിരുന്നുവെന്ന് തായ്‌ലന്‍ഡിലെ സെന്‍ട്രല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയെ ഉദ്ധരിച്ച് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




വിവരം പുറത്തുവന്നത് ഇങ്ങനെ

ബാങ്കോക്കിലെ വാട് ത്രി തോട്‌സാതെപ് വോരാവിഹാന്‍ ക്ഷേത്രത്തിലെ വളരെ ആദരണീയനായ 'ആര്‍ക്ക് 'എന്നറിയപ്പെടുന്ന ഫ്രാ തെപ് വാചിരപാമക് എന്ന സന്ന്യാസി പൊടുന്നനെ, സന്ന്യാസും ഉപേക്ഷിച്ച് അതിര്‍ത്ത് കടന്ന് അപ്രത്യക്ഷനായി. ജൂണിലെ ആ ദുരൂഹമായ അപ്രത്യക്ഷമാകലിന്റെ യഥാര്‍ഥ കാരണങ്ങള്‍ പിന്നീട് പുറത്തുവന്നു. 53 കാരനായ സന്ന്യാസി സിക്ക ഗോള്‍ഫുമായി രഹസ്യ ബന്ധത്തിലായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട യുവതി 7.2 ദശലക്ഷം ബാത്താണ്് ( ഒരുകോടിയിലേറെ) വിവരം പുറത്തറിയാതിരിക്കാന്‍ ചോദിച്ചത്. എന്നാല്‍, 'ആര്‍ക്ക് ' പണം നല്‍കാന്‍ വിസമ്മതിച്ചതോടെ, മറ്റു സന്ന്യാസിമാരോട് യുവതി രഹസ്യം വെളിപ്പെടുത്തി. ഇതോടെ നാണംകെട്ട 'ആര്‍ക്ക് 'രാജ്യം വിടുകയായിരുന്നു.

രഹസ്യപ്രണയങ്ങളില്‍ സമ്മാനമായി കാര്‍

തങ്ങള്‍ ബ്രഹ്‌മചര്യം ലംഘിച്ചതായി ചില സന്ന്യാസിമാര്‍ പിന്നീട് തുറന്നുസമ്മതിച്ചു. പൊലീസ് യുവതിയുടെ ഫോണ്‍ പിടിച്ചെടുത്തോടെയാണ് പലരും കുമ്പസരിക്കാന്‍ തുടങ്ങിയത്. ഇവര്‍ക്കെല്ലാം ബുദ്ധ മതപ്രകാരം സന്ന്യാസം ഉപേക്ഷിക്കേണ്ടി വരും. തങ്ങളുടെ രഹസ്യപ്രണയത്തിനിടെ. യുവതി തനിക്ക് കാര്‍ സമ്മാനിച്ചതായി ഒരു സന്ന്യാസി പറഞ്ഞു. എന്നാല്‍, മറ്റൊരു സന്ന്യാസിയുമായും യുവതിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവളെ ചോദ്യം ചെയ്തപ്പോള്‍, സന്ന്യാസിയെ ഞെട്ടിച്ചുകൊണ്ട് പണത്തിനായി ബ്ലാക്ക്‌മെയിലിങ് തുടങ്ങി.

2019 മുതലാണ് യുവതി സന്ന്യാസിമാരുമായി അടുപ്പംസ്ഥാപിച്ച് പണം തട്ടല്‍ ആരംഭിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ഏകദേശം 380 മില്യണ്‍ ബാത്ത്(ഏകദേശം 101 കോടി രൂപ) ആണ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുള്ളത്. ഇതിനുപുറമേ മെഴ്സിഡസ് ബെന്‍സ് എസ്എല്‍കെ 200 ആഡംബര കാറും വിലകൂടിയ സമ്മാനങ്ങളും യുവതിക്ക് ലഭിച്ചിരുന്നു.





ധാര്‍മികതയുടെ ലംഘനത്തിന് അപ്പുറം വിപുലമായ സാമ്പത്തിക അഴിമതി ഇതിനുപിന്നിലുണ്ടെന്നാണ് തായ്‌ലന്‍ഡിലെ സിഐബി വിശ്വസിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ, 101 കോടിയുടെ ഇടപാടുകളാണ് വിലാവന്‍ എംസവാത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത്. ക്ഷേത്രങ്ങളുടെ ഫണ്ടില്‍ നിന്നാണ് ഈ ഫണ്ട് ഒഴുകിയതെന്ന് കരുതുന്നു. ഇങ്ങനെ കിട്ടിയ തുകയില്‍ കുറേഭാഗം യുവതി അനധികൃത ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകളിലാണ് ചെലവഴിച്ചത്. അന്വേഷണ സംഘം ഓരോ വീഡിയോയും വിശദമായി പരിശോധിച്ചുവരികയാണ്.




തായ്‌ലന്‍ഡിനെ ഞെട്ടിച്ച വിവാദം

ബുദ്ധമതത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന തായ്‌ലന്‍ഡില്‍ സംഭവം വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സന്ന്യാസിമാര്‍ ലളിതമായ ജീവിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ആത്മശുദ്ധിയോടെ കഴിയണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ വന്ന പുഴുക്കുത്തായി വിമര്‍ശകര്‍ സംഭവത്തെ കണക്കാക്കുന്നു. ' എന്തിനാണ് സന്ന്യാസത്തില്‍ പ്രവേശിക്കുന്നത്. ആത്മീയ പരിശീലനത്തിനാണോ, അതോ, പണം സമ്പാദിക്കാനും സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ കയറിപ്പറ്റാനും ആണോ? ', ഇക്കാര്യം അവര്‍ സ്വയം ചോദിക്കണമെന്ന് പ്രശസ്ത കോളമിസ്റ്റായ ഇകാചായി എഴുതി. തായ്‌ലന്‍ഡിലെ ബുദ്ധമത സംവിധാനത്തിന്റെ തലപ്പത്ത് സുതാര്യത, അച്ചടക്കം എന്നിവ നഷ്ടപ്പെട്ട് വിള്ളലുകള്‍ വീഴുന്നതിന്റ തെളിവായി പലരും ഈ സംഭവത്തെ കണക്കാക്കുന്നു.



നിലവില്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതായി തെളിഞ്ഞ 13 സന്ന്യാസിമാരില്‍ 9 പേരെ സന്ന്യാസത്തില്‍ നിന്ന് നീക്കി. വിവാദത്തില്‍ ഉള്‍പ്പെട്ട സന്ന്യാസിമാരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും. സന്ന്യാസിമാരുമുയുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന് സൈനറ്റിലെ ഒരു കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശം പലരെയും ചൊടിപ്പിച്ചു. ദീര്‍ഘനാളായി സ്ത്രീകളെ സന്ന്യാസിമാരുടെ ആത്മീയ പരിശുദ്ധിയുടെ ശത്രുക്കളായി പഠിപ്പിച്ചുവരികയാണെന്നും, ഇപ്പോള്‍ സന്ന്യാസികള്‍ക്ക് പുഴുക്കുത്തേറ്റപ്പോള്‍ സ്ത്രീക്കാണ് പഴിയെന്ന മട്ടിലുള്ള വിമര്‍ശനങ്ങളും വരുന്നു.


അതേസമയം, ബുദ്ധ ക്ഷേത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളും സന്ന്യാസിമാരുടെ ചട്ടങ്ങളും പുനരവലോകനം ചെയ്യാന്‍ തായ്‌ലന്‍ഡിന്റെ താല്‍ക്കാലിക പ്രധാനമന്ത്രി ഫുംതാം വെചായച്ഛായ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.