പന്തളം: ഡ്യൂട്ടിക്കു മുന്‍പ് ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ബ്രക്കലൈസര്‍ പരിശോധനയില്‍ കുടുങ്ങി. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്കുമായാണ് രാവിലെ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത്. മൂന്ന് ഡ്രൈവര്‍മാര്‍ അത് കഴിക്കുകയും ചെയ്തു.

പിന്നാലെ ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ 'ഊതിക്കല്‍' തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്തലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. മൂന്നു പേരും കുടുങ്ങി. താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞെങ്കിലും മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതര്‍.

പിന്നീട് പ്രതി ആരെന്നു കണ്ടെത്താന്‍ ഒരു ടെസ്റ്റ് കൂടി നടത്തി. നേരത്തെ നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയില്‍ അദ്ദേഹവും 'ഫിറ്റ്'. തേന്‍വരിക്കയാണു പ്രതിയെന്നുറപ്പിച്ചു. ഇതോടെ ബ്രത്തലൈസറില്‍ കുടുങ്ങിയവരെല്ലാം നിരപരാധികളായി.

രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുന്‍പ് ഡ്രൈവര്‍മാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറില്‍ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.