ന്യുയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഇന്നലെ നടന്ന വെടിവെയ്പിനെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കി ന്യുയോര്‍ക്ക് പോലീസ്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പട്ടാപ്പകല്‍ എം 4 ഇനത്തില്‍ പെട്ട തോക്കുമായി എത്തിയ അക്രമി നടത്തിയ വെടിവെയ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആദ്യം പോലീസ് ഉദ്യോഗസ്ഥന് നേരേ വെടി വെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക് ആക്രമണം നടത്തിയത്. ലാസ് വെഗാസില്‍ നിന്നുള്ള 28 കാരനായ ഷെയ്ന്‍ തമുറയാണ് തോക്കുധാരിയെന്നാണ് തിരിച്ചറിഞ്ഞത്.

വെടിവയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഒപ്പം അക്രമിയും മരിച്ചു. അക്രമി ആത്മഹത്യ ചെയ്തതാണെന്നും പോലീസ് തിരിച്ചടിയില്‍ കൊല്ലപ്പെട്ടതാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ പിന്നീട് അക്രമിയെ കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനൊപ്പമാണ് രണ്ടു മരണം കൂടി ഉണ്ടായെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇന്നലെ മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ ഓഫീസ് കെട്ടിടത്തിന് സമീപം സ്പോര്‍ട്സ് കോട്ടും ബട്ടണ്‍ ഡൗണ്‍ ഷര്‍ട്ടും ധരിച്ച തോക്കുധാരി ആക്രമം നടത്തുകയായിരുന്നു. വലിയ റൈഫിള്‍ കൈവശം വച്ചിരിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇതൊരു തീവ്രവാദ ആക്രമണമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

അക്രമിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. വൈകുന്നേരം ആറരയോടെയാണ് സംഭവം നടക്കുന്നത്. ഈസ്റ്റ് 52-ാം സ്ട്രീറ്റിലെ 345 പാര്‍ക്ക് അവന്യൂവിലെ ലോബിയിലാണ് വെടിവയ്പ്പ് നടന്നത്. രാത്രി എട്ടുമണിയോടെയാണ് അക്രമിയെ വകവരുത്തിയത്. വെടിവയ്പ്പിനുള്ള കാരണവും വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു അക്രമി 365 പാര്‍ക്ക് അവന്യൂവിലെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും നോക്കു കുത്തിയാക്കിയായിരുന്നു ഇയാളുടെ ആക്രമണം. ഷെയ്ന്‍ തമുറ മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്ന വ്യക്തിയാണ് എന്നാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഒരു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ അക്രമിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്നും പോലീസ് വ്യക്തമാക്കി. അതേ സമയം സംഭവ സ്ഥലത്ത് നിന്ന് ഒരു സ്ത്രീയേയും പുരുഷനേയും കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇവതിലെ പുരുഷന്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി സൂചനയുണ്ട്. അക്രമിയായ തമുറ ഹവായില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. പ്രമുഖ സാമ്പത്തിക സ്ഥാപനമായ കെ.പി.എം.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. സൈലന്‍സര്‍ ധരിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം. വെടി ഉയരുന്നത് പുറത്ത് അറിയാതിരിക്കാനും കൂടുതല്‍ പേരെ കൊന്നൊടുക്കാനുമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.