വാഷിങ്ടണ്‍: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ തെളിയുന്നത് അക്രമിയുടെ മാനസിക വൈകല്യം. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍ ഇന്ത്യാ വിരുദ്ധതയുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശത്രുവായും പ്രഖ്യാപിക്കുന്നു.

തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ 'ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക' എന്നും 'ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക' എന്ന് അര്‍ഥംവരുന്ന 'ന്യൂക്ക് ഇന്ത്യ' എന്നും കൊത്തിവെച്ചിരുന്നു. 'ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം', 'ഇസ്രയേല്‍ തകരണം', 'ഇസ്രയേലിനെ ചാമ്പലാക്കണം' എന്നീ വാക്കുകളും തോക്കുകളില്‍ ഉണ്ട്. 'നിങ്ങളുടെ ദൈവം എവിടെ', 'കുട്ടികള്‍ക്ക് വേണ്ടി' എന്നിവയും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്. അതേസമയം, വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തു.

ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു വീഡിയോയില്‍ ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാല്‍ ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നു. ക്ഷമചോദിച്ച് കുടുംബത്തിനായി എഴുതിയ നാലുപേജുള്ള കത്തും ഒരു വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ നേരത്തേ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും പ്രതി തന്റെ തോക്കുകളില്‍ എഴുതിവെച്ചിരിക്കുന്നുണ്ട്. സിറിലിക്ക് ലിപിയില്‍ എഴുതിയ നിരവധി പേജുകളുള്ള കത്തുകളും വീഡിയോയില്‍ കാണിച്ചിരുന്നു. റൈഫിളും ഷോട്ട്ഗണ്ണും പിസ്റ്റളും ഉള്‍പ്പെടെ മൂന്ന് തോക്കുകള്‍ ഉപയോഗിച്ചാണ് റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധിതവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെ പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റോബര്‍ട്ട് എന്നായിരുന്നു പ്രതിയുടെ ആദ്യത്തെ പേര്. 2020-ലാണ് ഇയാള്‍ സ്ത്രീയായി മാറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതിയുടെ അവസാന കുറിപ്പ് പുറത്തു വരികയും ചെയ്തു. കൂട്ടക്കൊലയ്ക്ക് ക്ഷമ ചോദിക്കുകയും കുടുംബാംഗങ്ങളോട് പേര് മാറ്റി ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന കത്തില്‍, ജീവിതത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചതിന് ലോകത്തെ കുറ്റപ്പെടുത്തുന്നു. റോബിന്‍ ഡബ്ല്യു എന്ന പേരില്‍ ഇയാള്‍ക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. ഈ ചാനല്‍ വഴിയാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നാല് പേജുള്ള കൈയെഴുത്ത് കത്ത് പോസ്റ്റ് ചെയ്തത്. താന്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയുടെ പ്രത്യാഘാതം മനസിലാക്കിക്കൊണ്ടാണ് പ്രതി കുടുംബത്തോടും സുഹൃത്തുക്കളോടും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുന്നത്. തന്റെ പ്രവൃത്തികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും പ്രതി ഈ കത്തിലൂടെ ക്ഷമ ചോദിക്കുന്നു. തന്നെ 'നല്ല വ്യക്തിയായി' വളര്‍ത്തിയതിനും ആത്മത്യാഗത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പഠിപ്പിച്ചതിനും മാതാപിതാക്കളെ അഭിനന്ദിക്കുന്ന ഇയാള്‍ ലോകത്തെയാണ് തന്റെ ചെയ്തികള്‍ക്ക് കുറ്റപ്പെടുത്തുന്നത്.

ദാരുണമായ സംഭവം എഫ്ബിഐ അന്വേഷിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. റോബിന്‍ വെസ്റ്റ്മാന്‍ മുമ്പ് റോബര്‍ട്ട് വെസ്റ്റ്മാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2020ല്‍ 17 വയസ്സുള്ളപ്പോള്‍ പേരുമാറ്റി റോബിന്‍ എന്നാക്കിമാറ്റി. 23കാരനായ വെസ്റ്റ്മാന്‍ 2017ല്‍ അനൗണ്‍സിയേഷന്റെ ഗ്രേഡ് സ്‌കൂളില്‍ നിന്ന് ബിരുദം നേടി. ഒരു സ്‌കൂളിലെ ജീവനക്കാരിയായിരുന്നു റോബിന്റെ അമ്മ. റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിച്ചിരുന്നു വെസ്റ്റ്മാന്‍ സ്‌കൂളില്‍ ആക്രമണം നടത്തിയതെന്നും എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ ചരിത്രമില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നും അടുത്തബന്ധുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. സ്‌കൂളിനോട് ചേര്‍ന്ന പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് റോബിന്‍ വെസ്റ്റ്മാന്‍ വെടിയുതിര്‍ത്തത്. പള്ളിയിലെ ജനാലയിലൂടെയായിരുന്നു വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വെടിവച്ചതെന്ന് പോലീസ് അറിയിച്ചു. കുട്ടികള്‍ക്ക് നേരെ ജനാലകളിലൂടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാന്‍ ഒ ഹാര പറഞ്ഞു. 50മുതല്‍ 100വരെ വെടിയുണ്ടകള്‍ അക്രമി ഉപയോഗിച്ചതായി ഒരു ദൃക്സാക്ഷി പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച് റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍ എന്നിവയുമായിട്ടാണ് റോബിന്‍ വെസ്റ്റ്മാന്‍ എത്തിയത്.

മിനസോട്ട നഗരത്തിലെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ കത്തോലിക്കാ പള്ളിയുമായി ബന്ധമുള്ള സ്‌കൂളില്‍ ഏകദേശം 395 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.