വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മടിയില്‍ ഫോണ്‍. റിസീവര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കയ്യില്‍. ചുറ്റും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അടക്കമുള്ള പ്രമുഖര്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന രംഗം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്, ട്രംപിന്റെ നിര്‍ബന്ധപ്രകാരം നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞത് ഒരു തിരക്കഥയുടെ ഭാഗമായിരുന്നോ? തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ചാണ് ഈ സംഭവം നടന്നത്.

ട്രംപിന്റെയും നെതന്യാഹുവിന്റെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് ആണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങളില്‍, ട്രംപിന്റെ മടിയില്‍ ഫോണ്‍ ഇരിക്കുമ്പോള്‍, ചെവിയില്‍ ഫോണ്‍ വെച്ചതിന് ശേഷം കൈയിലുള്ള കുറിപ്പിലെ വിവരങ്ങള്‍ വായിക്കുന്ന നെതന്യാഹുവിനെ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.




ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയുമായി നെതന്യാഹു ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപിന്റെ നിര്‍ബന്ധപ്രകാരമാണ് നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയില്ലായിരുന്ന ട്രംപ്, നെതന്യാഹുവിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. 'അത് വിവേകപൂര്‍ണ്ണമായ നടപടിയല്ല' എന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായും, അത് മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ തകരാറിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതായും പറയപ്പെടുന്നു.


ഖത്തര്‍, ഈജിപ്ത് എന്നിവര്‍ ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നതിനാല്‍, ഇസ്രായേലിന്റെ ഈ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ഖത്തര്‍ ഈ ആക്രമണത്തെ 'ഭീരുത്വപരം' എന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിന്റെ പരമാധികാരത്തിന്മേലുണ്ടായ കടന്നുകയറ്റത്തിന് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞത്. ഖത്തറിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഇസ്രയേല്‍ മാപ്പ് പറയണമെന്ന ഖത്തറിന്റെ നിബന്ധന പാലിക്കപ്പെട്ടതായും വിലയിരുത്തപ്പെടുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തര്‍ ഒരു പ്രധാന മധ്യസ്ഥ രാജ്യമാണ്. ട്രംപിന്റെ 21 ഇന വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാനായിരുന്നു നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനം