തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസംഗം ബോഡി ഷെയ്മിങ് എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുരോഗമന വാദം ഉയര്‍ത്തുന്ന സിപിഎമ്മിന് യോജിച്ചതല്ലിതെന്നാണ് പ്രതീപക്ഷ നേതാവ് പറയുന്നത്. കണ്ണൂരില്‍ പറഞ്ഞു കോള്‍ക്കുന്നതു പോലെ എട്ടുമുക്കാല്‍ അട്ടി വച്ചതു പോലെ പൊക്കം കുറഞ്ഞ ഒരാളാണ് തള്ളിക്കയറിയതെന്നും അയാള്‍ക്ക് ആരോഗ്യം ഇല്ലെന്നും നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ചാണ് അങ്ങനെ ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉയരം കുറഞ്ഞ ആളുകളെ കേരളത്തിലെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ? ഉയരം കുറഞ്ഞവരോട് അദ്ദേഹത്തിന് എന്തിനാണ് ദേഷ്യം? ഇത് ബോഡി ഷെയ്മിങാണ്. പൊളിറ്റിക്കലി ഇന്‍കറക്ടായ വാചകമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണം. സഭാ രേഖകളില്‍ നിന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും.

ഇത്തരം പരാമര്‍ശങ്ങള്‍ സി.പി.എം നേതാക്കള്‍ പലതവണയായി ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് മുന്‍പ് മന്ത്രി വാസവനും, അമിതാബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിലെ പോലെ ആയെന്ന പരാമര്‍ശം നടത്തി. ഇന്ദ്രന്‍സ് മോശക്കാരനാണോ? അദ്ദേഹം മികച്ച നടനാണ്. അന്ന് വാസവന്‍ അഥ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ഉയറക്കുറവിനെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. പാര്‍ലമെന്ററി കാര്യമന്ത്രിയും ഉമാ തോമസിന്റെ രോഗത്തെ കുറിച്ചും ആരോഗ്യാവസ്ഥയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഉമാ തോമസിനെ കവചമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. അതും പിന്‍വലിക്കണം. ഉമ തോമസിന്റെ ആരോഗ്യത്തെ കുറിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ഉത്കണ്ഠപ്പെടേണ്ട. മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും പറഞ്ഞത് തെറ്റാണ്. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പുരോഗമന വാദികളാണെന്നു പറയുന്നവര്‍ വായ് തുറന്നാല്‍ ഇതുപോലുള്ള വര്‍ത്തമാനമാണ് പറയുന്നത്. എത്ര പൊക്കം വേണമെന്നതില്‍ മുഖ്യമന്ത്രിയുടെ പക്കല്‍ അളവു കോലുണ്ടോ? ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. ഇവരൊക്കെ 19 നൂറ്റാണ്ടില്‍ സ്പെയിനില്‍ ജീവിക്കേണ്ടവരാണെന്നും സതീശന്‍ പറഞ്ഞു.

അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഏത് കോടീശ്വരാനാണ് വിറ്റതെന്ന് കടകംപള്ളിയോട് ചോദിച്ചാല്‍ പറയും. സ്വര്‍ണം ചെമ്പാക്കി മാറ്റിയ രാസവിദ്യ ഉള്‍പ്പെടെ കണ്ടുപിടിച്ചിട്ടും മുഖ്യമന്ത്രി ഇത്രയും ദിവസമായിട്ടും വായ് തുറന്നില്ല. പ്രതിപക്ഷം മൂന്നാമത്തെ ദിവസമല്ലേ നിയമസഭയില്‍ സമരം നടത്തുന്നത്. 19 തീയതി പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടും പരിഗണിച്ചില്ലല്ലോ. അപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നാവ്? ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുമെന്നു പറയണ്ടേ? എവിടെയായിരുന്ന നാവ്? ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ച വേണ്ട. ഞങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. എന്നിട്ട് രണ്ടാമതും ഈ സര്‍ക്കാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുകയാണ്. വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഈ പ്രാവശ്യം അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരന്നു പ്ലാന്‍.

സംസ്ഥാന പൊലീസിലും സി.ബി.ഐയിലും പൂര്‍ണ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഹൈക്കോടതി ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലെ വലിയ ഉദ്യോഗസ്ഥര്‍ മുതല്‍ എല്ലാവരെയും ഹൈക്കോടതിയാണ് തീരുമാനിച്ചത്. അത് സര്‍ക്കാരിലുള്ള അവിശ്വാസമാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് പ്രതിപക്ഷം എതിരല്ല. കേരത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ദ്വാരപാലക ശില്‍പം വിറ്റതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഏത് കോടീശ്വനാണ് വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന് അറിയാം. യഥാര്‍ത്ഥ ദ്വാരപാലക ശില്‍പം വലിയൊരു വിലയ്ക്ക് വിറ്റെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കട്ട സാധാനമാണെന്നും പറയാതെ കബളിപ്പിച്ച് ഒരു കോടീശ്വരനാണ് വിറ്റിരിക്കുന്നത്. ഇതെല്ലാം കൃത്യമായി ഹൈക്കോടതി വിധിയിലുണ്ട്.

കളവിന് ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ 2022-ല്‍ തന്നെ അയാള്‍ക്കെതിരെ കേസെടുത്തേനെ. ആരും അറിയില്ലെന്നു കരുതി മൂടി വയ്ക്കുകയും ചെയ്തു. എന്നിട്ടാണ് രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ വാസവനും പ്രശാന്തും ചേര്‍ന്ന് ദ്വാരപാലക വിഗ്രഹം വിറ്റയാളെ വീണ്ടും ക്ഷണിച്ചു. ശബരിമലയില്‍ ബാക്കിയുള്ള അയ്യപ്പ വിഗ്രഹം കൂടി വിറ്റ് വ്യാജ മോള്‍ഡ് ഉണ്ടാക്കാനുള്ള ശ്രമമായിരുന്നോ അതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങിയാല്‍ കടകംപള്ളിയും അന്നത്തെ ബോര്‍ഡ് പ്രസിഡന്റും ഇപ്പോഴുള്ളവരും കുടുങ്ങും. അതുകൊണ്ടാണ് ചെമ്പ് ആണെന്ന രേഖ അയാള്‍ക്ക് നല്‍കിയത്. ഇവര്‍ പഠിച്ച കള്ളന്മാരാണ്-സതീശന്‍ കൂട്ടിച്ചേര്‍ത്തു.