- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പടമ്പ് കുന്നരു സ്‌കുളിലെ അറ്റന്‍ഡറായ അനീഷിനെ ബി.എല്‍ഒ ചുമതലയേല്‍പ്പിച്ചത് അംഗന്‍വാടി അധ്യാപകര്‍ക്കൊപ്പം; നല്‍കിയത് 1065 എന്യുമറേഷന്‍ ഫോം; വിതരണം ചെയ്തത് 825 എണ്ണം; തീവ്ര പരിശീലനം നല്‍കിയെന്ന് പറയുമ്പോഴും അനീഷ് നേരിട്ടത് കടുത്ത ജോലി സമ്മര്‍ദ്ദം; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളി വെളിപ്പെടുത്തലുമായി ബന്ധുക്കള്‍; ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ദുരന്തമായോ?
കണ്ണൂര്‍: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്ഐആര്‍)വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസറായി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയോഗിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപം. തീവ്രപരിശീലനം നല്‍കിയിരുന്നുവെന്ന് അവകാശപ്പെടുമ്പോഴും പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നതടക്കം ഒട്ടേറെ സങ്കീര്‍ണതകളുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലികള്‍ താരതമ്യേന ഇത്തരം ക്ലറിക്കല്‍ ജോലികളില്‍ പരിചയക്കുറവുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ബിഎല്‍ഒ അനീഷ് വീടിനുള്ളില്‍ ജീവനൊടുക്കിയതോടെയാണ് ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം ചര്‍ച്ചയായത്. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്ഐആറുമായി ബന്ധമില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.
അനീഷ് ജോര്‍ജിന് ജോലി സമ്മര്‍ദ്ദം തീരെ ഉണ്ടായിരുന്നില്ലെന്ന് കളക്ടറടക്കം വ്യക്തമാക്കുമ്പോഴും വീട്ടുകാര്‍ ഈ വാദം തള്ളുകയാണ്. ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷിന് ജോലി സമ്മര്‍ദ്ദം ഇല്ലായിരുന്നെന്നും എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്ന ആളായിരുന്നു അദ്ദേഹം എന്നുമാണ് കളക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാദം വീട്ടുകാര്‍ തള്ളി. തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് അനീഷിന് ജോലി സമ്മര്‍ദ്ദം ഉണ്ടായെന്ന് സഹോദരീ ഭര്‍ത്താവ് ഷൈജു പറഞ്ഞു.
'സമയബന്ധിതമായി ജോലി തീര്‍ക്കാനാകുമോ എന്ന സംശയം അനീഷിനുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. സമ്മര്‍ദ്ദം ഉണ്ടെന്ന് വീട്ടില്‍ വന്ന് പറഞ്ഞിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. സുഖമില്ലാത്ത കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോകാനായിരുന്നില്ല. മൂന്ന് നാല് ദിവസങ്ങളായി ഉറക്കമുണ്ടായിരുന്നില്ല.' ഷൈജു പറയുന്നു. ഇന്നലെ നൂറു ശതമാനം വിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മണിക്കൂര്‍ ഇടവിട്ട് തഹസില്‍ദാറും കളക്ടറേറ്റ് അധികൃതരുമടക്കം ഫോണില്‍ വിളിച്ച് പുരോഗതി തിരക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറയുന്നു.
അംഗന്‍വാടി അധ്യാപകരെ ബി. എല്‍ ഒ മാരായി മാറ്റിയതിന്റെ ഭാഗമായാണ് ആലപ്പടമ്പ് കുന്നരു യു.പി സ്‌കുളിലെ ഓഫീസ് അറ്റന്‍ഡറായ അനീഷിനെ ചുമതലയേല്‍പ്പിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇതു സംബന്ധിച്ച തീവ്ര പരിശീലനം നല്‍കിയിരുന്നു. ആകെ 1065 എന്യുമറേഷന്‍ ഫോമാണ് അനീഷിന് വിതരണം ചെയ്യാന്‍ നല്‍കിയിരുന്നത്. ഇതില്‍ 825 എണ്ണം വിതരണം ചെയ്തു. 240ഫോമുകളാണ് ശേഷിച്ചിരുന്നത്. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്ഡേറ്റ് കിട്ടാത്തതിനാല്‍ അന്‍പതു ഫോമുകള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് ബി. എല്‍. ഒ. ഔദ്യോഗികമായി മേല്‍ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.
ഫീല്‍ഡ് തലത്തില്‍ ഫോറം വിതരണം കാര്യക്ഷമമാക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആവശ്യമായ സൗകര്യങ്ങളോടെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് അനീഷിനെ സഹായിക്കുന്നതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഫീല്‍ഡ് അസി. പ്രദീപന്‍ കൂടെ പോയിരുന്നു. കൃത്യനിര്‍വഹണത്തില്‍ യാതൊരു ബുദ്ധിമുട്ടുമുള്ളതായി അതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 84. 3 ശതമാനം പുരോഗതി ഇലക്ടറല്‍ ഫോറം വിതരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസം രാവിലെ 8.45 ന് ബാക്കിയുള്ള 240ഫോറങ്ങള്‍ പൂരിപ്പിക്കുന്നതിനായി എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന കാര്യം ബുത്ത് ലെവല്‍ സൂപ്പര്‍വൈസര്‍ ഷീജ ബി എല്‍ ഒയെ ബന്ധപ്പെട്ടതായും തന്റെ ജോലികള്‍ താന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബി. എല്‍.ഒ അനീഷ് പറഞ്ഞിരുന്നു. ദൈനംദിന അവലോകനത്തിന്റെ ഭാഗമായാണ് ബി. എല്‍ ഒയെ ചുമതലയുള്ള ഉദ്യോഗസ്ഥ ഫോണിലൂടെ ബന്ധപ്പെട്ടത്. ഈ കാര്യം പരാമര്‍ശിക്കുന്ന ആത്മഹത്യ കുറിപ്പും പെരിങ്ങോം പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎല്‍ഒയുടെ മരണവും തമ്മില്‍ വ്യക്തമായ ബന്ധമില്ലെന്നാണ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ലെന്നും സംഭവ ദിവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനെയും സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുന്ന സ്വഭാവമുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ പറയുന്നു. വ്യക്തിപരമായ സമ്മര്‍ദത്തിനുളള സാധ്യത പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കളക്ടറുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു. കര്‍മമേഖലയില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചയാളാണ് അനീഷെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബിഎല്‍ഒമാരെന്നും തികഞ്ഞ ഏകീകരണത്തോടെയാണ് തെരഞ്ഞെടുപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും പ്രയാസം നേരിടരുതെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്ഐആര്‍)വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ) നേരിടുന്നത് കടുത്ത സമ്മര്‍ദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിളിച്ചുചേര്‍ത്ത എസ്ഐആര്‍ അവലോകന യോഗത്തില്‍ സമ്മര്‍ദം ചെലുത്തുംവിധം സംസാരിക്കുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ജോലി ചെയ്യുന്നില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യണം ഇല്ലെങ്കില്‍ കടുത്ത നടപടിയായി ടെര്‍മിനേറ്റ് ചെയ്യണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ പറയുന്നുണ്ട്. സൂപ്പര്‍വൈസര്‍മാര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ബിഎല്‍ഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടര്‍ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎല്‍ഒമാര്‍, അവരുടെ ലിസ്റ്റ് തരൂ, അവരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാം അല്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യാം എന്നാണ് കളക്ടര്‍ പറയുന്നത്.
അതേസമയം അധിക ജോലിഭാരവും സമ്മര്‍ദവുമാണ് ബിഎല്‍ഒമാര്‍ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്തുവരുന്നത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ എന്‍ട്രിചെയ്യാനുള്ള ഉത്തരവും സമയപരിധി വര്‍ധിപ്പിച്ചതും സമ്മര്‍ദം ഇരട്ടിയാക്കിയെന്ന് ബിഎല്‍ഒമാര്‍ പറയുന്നു.




