മോസ്‌കോ/വാഷിംഗ്ടണ്‍: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ സമാധാന ശ്രമങ്ങള്‍ വ്‌ലാഡിമിര്‍ പുടിന്‍ തള്ളിക്കളഞ്ഞു. യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ് പത്രമാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. നാറ്റോയുമായി ഒരു വലിയ സംഘര്‍ഷത്തിന് റഷ്യ തയ്യാറെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും വിദേശ നയവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ട്രംപിന്റെ പ്രത്യേക സമാധാന ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരെ പുടിനുമായി ചര്‍ച്ചകള്‍ക്ക് അയച്ചിരുന്നു. എന്നാല്‍, ടെലിവിഷനിലൂടെ നടത്തിയ കൂടിക്കാഴ്ചയില്‍ പുടിന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യൂറോപ്പുമായി യുദ്ധം ചെയ്യാന്‍ റഷ്യക്ക് ഉദ്ദേശ്യമില്ലെന്നും, എന്നാല്‍ യൂറോപ്പ് തുടങ്ങിയാല്‍ തങ്ങള്‍ ഇപ്പോഴേ തയ്യാറാണെന്നും പുടിന്‍ ഊന്നിപ്പറഞ്ഞു. സമാധാന സാധ്യതകളെ പുടിന്‍ തകര്‍ത്തെറിഞ്ഞതോടെ, നാറ്റോ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് വിദേശനയ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പുടിന്റെ വെല്ലുവിളി

2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. ഇത് ഒരു വലിയ അന്താരാഷ്ട്ര പ്രതിസന്ധിക്ക് വഴിവെച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിച്ചെങ്കിലും, യൂറോപ്യന്‍ സഖ്യകക്ഷികളുടെയും അമേരിക്കയുടെയും ശക്തമായ പിന്തുണയോടെ യുക്രെയ്ന്‍ റഷ്യന്‍ മുന്നേറ്റം തടയുകയും സ്വന്തം പ്രത്യാക്രമണം നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധം തുടരുകയാണ്. ഇരുവശത്തും കനത്ത സാമ്പത്തിക നഷ്ടവും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

ട്രംപിന് മോസ്‌കോയിലും കീവിലും സമ്മര്‍ദ്ദം ചെലുത്തി ഒരു സമാധാന കരാറിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ പലതവണക്ക് ശേഷം വീണ്ടും അസ്തമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫസര്‍ ആന്റണി ഗ്ലീസ് പറയുന്നതനുസരിച്ച്, ട്രംപുമായുള്ള ഏറ്റവും പുതിയ സമാധാന ചര്‍ച്ചകളുടെ പരാജയത്തിലെ ഏറ്റവും ഭയാനകമായ കാര്യം, പുടിന്‍ നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് പൂര്‍ണ്ണമായി തയ്യാറാണെന്ന് വിശ്വസിക്കുന്നു എന്നതാണ്. പുടിന്‍ ട്രംപിനെ തന്ത്രപരമായി മറികടന്ന് വിജയം നേടുമെന്ന് പൂര്‍ണ്ണമായി ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി ഗ്ലീസ് ദി എക്സ്പ്രസിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

'യുക്രെയിനുമേലുള്ള വിജയത്തിനായി ട്രംപിനെ പൂര്‍ണ്ണമായും കബളിപ്പിക്കാന്‍ കഴിയുമെന്ന് പുടിന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ബുദ്ധിയില്ലാത്ത വിറ്റ്കോഫിനെയും മരുമകന്‍ ജാരെഡ് കുഷ്നറെയും അയച്ചുകൊണ്ട് ട്രംപ് തന്റെ അവസാന ശ്രമം നടത്തി. അതായത്, നോബല്‍ സമ്മാനം നേടാന്‍ ട്രംപിനെ അനുവദിച്ചാല്‍ യുക്രെയിന്റെ ഒരു കഷ്ണം പുടിന് കിട്ടും. പക്ഷേ പുടിന്‍ ഫലത്തില്‍ ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും പോയി തുലയാന്‍ പറയുകയും ചെയ്തിരിക്കുകയാണ്.'

നാറ്റോ തയ്യാറെടുക്കണം

പുടിന്‍ നാറ്റോയുമായി ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് പൂര്‍ണ്ണമായും തയ്യാറാണെന്ന തിരിച്ചറിവാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം. 'ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍, യൂറോപ്പില്‍ ഉള്ള നമ്മള്‍ക്ക് ട്രംപിനെ ആശ്രയിക്കാനാവില്ലെന്നും പുടിന്റെ അടിമകളാകില്ലെന്നും മനസ്സിലാക്കിയില്ലെങ്കില്‍, വലിയ തോതിലുള്ള ഒരു പരമ്പരാഗത യുദ്ധത്തിലേക്ക് നാം വഴുതിവീഴും,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.