ന്യൂഡല്‍ഹി: സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത സമൂഹത്തിന്റെ ഹനുക്ക ആഘോഷം ലക്ഷ്യമാക്കി ഭീകരാക്രമണം നടത്തിയ പ്രതികളിലൊരാള്‍ നവീദ് അക്രം(24) എന്നയാളെന്ന് തിരിച്ചറിഞ്ഞു. സിഡ്നിയിലെ ബോണിറിഗില്‍ നിന്നുള്ള പ്രതിയാണ് ഇയാളെന്ന് എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി നവീദ് അക്രമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇയാളുടെ കുടുംബം ഒരു വര്‍ഷമായി ഇവിടെ വസ്തുവാങ്ങി താമസിച്ചുവരുന്നു.

സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നവീദ് അക്രം പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയാണെന്നും സിഡ്നിയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണെന്നും പറയുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ഇയാള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്സി ധരിച്ചിട്ടുണ്ട്.

പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് സംഭവം.വൈകുന്നേരം 6:47 ഓടെ കാംബെല്‍ പരേഡില്‍ വാഹനത്തില്‍ നിന്നിറങ്ങിയ രണ്ട് പേര്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മുപ്പതിലധികം വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് തോക്കുധാരികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. മറ്റേയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭീകരാക്രമണത്തിന്റെ തെളിവുകള്‍

വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ അറിയിച്ചു. ആക്രമണം സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടാണ് ആസൂത്രണം ചെയ്തതെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട അക്രമിയുമായി ബന്ധമുള്ള ഒരു വാഹനത്തില്‍ നിന്ന് നിരവധി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐ.ഇ.ഡി.) കണ്ടെത്തി. ഇതാണ് സംഭവത്തെ ഭീകരാക്രമണമായി പ്രഖ്യാപിക്കാന്‍ പ്രധാന കാരണം. അക്രമികള്‍ ലോങ് ആംസ് വിഭാഗത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും, ഇവ എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മൂന്നാമതൊരു ആയുധധാരിക്കോ മറ്റ് കൂട്ടാളികള്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ധീരതയുടെ നിമിഷങ്ങള്‍

അക്രമികളിലൊരാളുമായി മല്ലിട്ട് റൈഫിള്‍ തട്ടിയെടുത്ത ഒരു സാധാരണക്കാരനെ പോലീസ് കമ്മീഷണര്‍ ലാന്‍യോണ്‍ അഭിനന്ദിച്ചു. വൈറലായ 15 സെക്കന്‍ഡ് വീഡിയോയില്‍, നിരായുധനായ ഈ വ്യക്തി പിന്നിലൂടെ ഓടിയെത്തി തോക്കുധാരിയെ പിടികൂടി തോക്ക് തിരിച്ചുപിടിക്കുന്നത് കാണാം.

തോക്ക് തട്ടിയെടുത്തത് നവീദ് അക്രമിന്റെ കൈയില്‍ നിന്നായിരുന്നെന്നും, എന്നാല്‍ രക്ഷപ്പെട്ട ശേഷം ഇയാള്‍ വീണ്ടും വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിനെ അനുവദിക്കണമെന്ന് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അധികൃതരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണം

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിക്കുകയും ഇത് ജൂത സമൂഹത്തിന് നേരെയുള്ള വിദ്വേഷപരമായ ഭീകരപ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍, ഓസ്ട്രേലിയന്‍ ജൂത പ്രതിനിധികള്‍ എന്നിവര്‍ ജൂതവിദ്വേഷത്തെക്കുറിച്ച് മുന്‍പ് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെന്ന് വിമര്‍ശിച്ചു.

എ.എസ്.ഐ.ഒ. മേധാവി മൈക്ക് ബര്‍ഗസ്സ്, ദേശീയ ഭീകരവാദ ഭീഷണി സാധ്യത (50% സാധ്യത) ആയി തുടരുന്നുണ്ടെന്നും, എന്നാല്‍ കൂടുതല്‍ തുടര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നും അറിയിച്ചു.

വിവിധ മതനേതാക്കള്‍, പ്രത്യേകിച്ച് അഹമ്മദിയ മുസ്ലിം കമ്മ്യൂണിറ്റി നേതാവ് ഇമാം ഇനം-ഉല്‍-ഹഖ് കൗസര്‍, സമാധാനപരമായ സമൂഹത്തിന് നേരെയുള്ള ഈ ആക്രമണത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.