ഷിംല: ദൈവതുല്യനായി കാണേണ്ട ഡോക്ടര്‍ തന്നെ ചികിത്സ തേടിയെത്തിയ രോഗിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയ്ക്കാണ് ഹിമാചല്‍ പ്രദേശിലെ ഷിംല സാക്ഷ്യം വഹിച്ചത്. ശ്വാസതടസ്സവുമായി ചികിത്സയ്‌ക്കെത്തിയ അര്‍ജുന്‍ പന്‍വാര്‍ എന്ന രോഗിയെയാണ് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡോക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഇരമ്പുകയാണ്.

മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ അര്‍ജുന്‍ പന്‍വാറിന് പെട്ടെന്ന് ശ്വാസതടസ്സമുണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു വാര്‍ഡിലെ കട്ടിലില്‍ കിടക്കുകയായിരുന്നു. ഓക്സിജന്‍ ആവശ്യപ്പെട്ട പന്‍വാറിനോട് മോശമായ ഭാഷയിലാണ് ഡോക്ടര്‍ സംസാരിച്ചത്. തന്നോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.

തന്റെ കുടുംബത്തോടും ഇതുപോലെയാണോ സംസാരിക്കുക എന്ന് പന്‍വാര്‍ ചോദിച്ചതോടെ ഡോക്ടര്‍ പ്രകോപിതനാവുകയും രോഗിയെ മര്‍ദ്ദിക്കുകയുമായിരുന്നു. ബെഡില്‍ കിടക്കുന്ന രോഗിയെ ഡോക്ടര്‍ തുടര്‍ച്ചയായി ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അന്വേഷണം പ്രഖ്യാപിച്ചു

സംഭവം വിവാദമായതോടെ ആശുപത്രി പരിസരത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാഹുല്‍ റാവു മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

രോഗിയുടെ മൊഴി:

'ബ്രോങ്കോസ്‌കോപ്പി കഴിഞ്ഞ് ശ്വസിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു ഞാന്‍. ഓക്സിജന്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍ തട്ടിക്കയറി. മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പേഴ്സണല്‍ ആയി എടുത്തു എന്നാണ് അയാള്‍ പറഞ്ഞത്. എന്നിട്ട് എന്നെ മര്‍ദ്ദിച്ചു.' - അര്‍ജുന്‍ പന്‍വാര്‍

മുന്‍പും വിവാദങ്ങള്‍

ഇന്ത്യയിലെ മെഡിക്കല്‍ രംഗത്ത് ഇത്തരം പെരുമാറ്റദൂഷ്യങ്ങള്‍ ആദ്യമല്ല. 2017-ല്‍ ജോധ്പൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവം ഇതോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. രോഗി അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പോലും തര്‍ക്കിച്ച ഡോക്ടര്‍മാരുടെ നടപടി അന്ന് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.