പത്തനംതിട്ട: പോക്സോ കേസില്‍ അറസ്റ്റിലായ പ്രതിക്ക് സൈബര്‍ സെല്‍ സിഐ ജാമ്യം നിന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത. പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതിയായ കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.

ഡിസംബര്‍ 30നാണ് ശങ്കരന്‍കുട്ടിക്ക് ജാമ്യം ലഭിച്ചത്. ഇതിനായി കോടതിയില്‍ ഹാജരായ രണ്ട് ജാമ്യക്കാരില്‍ ഒരാള്‍ സിഐ സുനില്‍ കൃഷ്ണനായിരുന്നു. ഒന്നര മാസം മുമ്പാണ് ശങ്കരന്‍കുട്ടിക്കെതിരെ ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ ഇയാള്‍ 40 ദിവസത്തോളം റിമാന്‍ഡിലായിരുന്നു. സിഐ സുനില്‍ കൃഷ്ണന്‍ തന്റെ അയല്‍വാസിയായ പ്രതി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നല്‍കിയതെന്നാണ് വിശദീകരണം.

എന്നാല്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന വിവരം പുറത്തായതോടെ സിഐ സുനില്‍ കൃഷ്ണന്‍ ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞു. പിന്നീട് ശങ്കരന്‍കുട്ടിക്കായി മറ്റൊരാള്‍ ജാമ്യം നില്‍ക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐ സുനില്‍ കൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.