കാസര്‍കോട്: കുമ്പള സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗവുമായ സുധാകരന്‍ മാസ്റ്റര്‍ക്കെതിരെ യുവതി നല്‍കിയ ലൈംഗിക അതിക്രമ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മൂന്ന് പതിറ്റാണ്ട കാലത്തോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനായ എസ്. സുധാകരനെതിരെ 48 കാരി നല്‍കിയ പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തിരുന്നു. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചും സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉള്‍പ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

നിരന്തരം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ഒരു മാധ്യമത്തോടാണ് വീട്ടമ്മ വെളിപ്പെടുത്തിയത്. കുമ്പള ജബ്ബാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സുധാകരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. യുവതി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സുധാകരനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

1995 മുതല്‍ സുധാകരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതുകൊണ്ടാണ് പരാതിപ്പെടാന്‍ തയാറായത്. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറിയായിരുന്ന സുധാകരന്‍ മാസ്റ്റര്‍. ദൃക്സാക്ഷിയുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് വിട്ടയച്ചു.

ഈ കേസില്‍ സുധാകരന്‍ ജയിലിലായിരുന്ന സമയത്ത് മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചിട്ടുള്ളതെന്ന് യുവതി പറയുന്നു. രണ്ട് പതിറ്റാണ്ടോളം ഇയാള്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും അവര്‍ ആരോപിച്ചു. 'ഇത് 1995ല്‍ തുടങ്ങിയതാണ്, അന്നുമുതല്‍ അവനെന്നെ പീഡിപ്പിക്കുന്നു. കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികപീഡനം. പക്ഷേ കല്യാണം കഴിച്ചില്ല. പിന്നെ കുടുംബമൊക്കെ അറിഞ്ഞ് മറ്റൊരാളുമായി എന്റെ കല്യാണം നടത്തി. അതിനുശേഷമായിരുന്നു കൂടുതല്‍ ടോര്‍ച്ചറിങ്.

'നീ ഭര്‍ത്താവിനെ വിട്ടിട്ടു വരണം' എന്നായി ഭീഷണി, അയാള്‍ പിന്നീട് കല്യാണം കഴിച്ചു, കുട്ടിയായി. അവന്റെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍, എട്ടുമാസമായ സമയത്ത് വീണ്ടും എന്നെ വിളിച്ചു, ഭര്‍ത്താവിനെ വിട്ട് അവന്റെ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു' യുവതി പറയുന്നു.

'കുട്ടികളേയും ഭര്‍ത്താവിനെയും വിട്ട് വരണം. അപ്പോഴും ഭര്‍ത്താവിനോടും അമ്മയോടും ഒന്നും പറഞ്ഞില്ല. ഭര്‍ത്താവിനെയും അവന്‍ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഇവന്‍ ജബ്ബാര്‍ കൊലക്കേസില്‍ അറസ്റ്റിലായി ജയിലിലായത്. അപ്പോള്‍ സമാധാനമായിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് അവനെന്നെ വീണ്ടും വിളിച്ചു. നിന്നെയങ്ങനെ സുഖമായി ജീവിക്കാന്‍ അനുവദിക്കില്ല, പുറത്തിറങ്ങിയിട്ട് കാണാന്‍ വരും എന്ന് പറഞ്ഞു. പിന്നീട് പ്ലസ് ടു പിള്ളേര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നിരവധി വിഡിയോകള്‍ കാണിച്ചു തന്നു, ജോലി ശരിയാക്കിക്കൊടുത്ത ടീച്ചര്‍മാരടക്കം തന്റെ കൂടെവരുന്നുണ്ടെന്നായിരുന്നു അടുത്ത വാദം. എല്ലാവരേയും അവന്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു, സ്‌കൂള്‍ മുറിയില്‍ നിന്നുവരെ അയാള്‍ നഗ്‌നദൃശ്യം എടുത്തയച്ചു, ' യുവതി കൂട്ടിച്ചേര്‍ത്തു.

താന്‍ നല്‍കിയ പരാതികളില്‍ പറയുന്ന കാര്യങ്ങളുടെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും എല്ലാം ഡിജിപിക്ക് അയച്ചുകൊടുത്തുവെന്നും യുവതി പറഞ്ഞു. 'കഴിഞ്ഞ ദിവസം പുറത്തുപോയ സമയത്ത് രണ്ടുപേര്‍ വന്ന് കയ്യില്‍ പിടിച്ചുനിര്‍ത്തി. സുധാകരന്‍ മാഷ് പറഞ്ഞപോലെ നിന്നാല്‍ വെറുതെവിടുമെന്നും ഇല്ലെങ്കില്‍ നിന്നെയും മക്കളേയും ഭര്‍ത്താവിനേയും കൊല്ലുമെന്ന് പറഞ്ഞു' യുവതി ആരോപിക്കുന്നു. അയാളെന്നെ കൊല്ലും, അതിനുമുന്‍പ് എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഇപ്പോള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാല്‍ സുധാകരന്‍ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചതെന്ന് വീട്ടമ്മ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സുധാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാസര്‍കോട് വനിത പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തെളിവുസഹിതമാണ് വീട്ടമ്മ പരാതി നല്‍കിയത്. അധ്യാപകന്‍ കൂടിയായ നേതാവ് നഗ്‌നദൃശ്യങ്ങള്‍ അയച്ചതിന്റെയും തെളിവുകളും പുറത്തുവന്നിരുന്നു.