ബിറ്റ് കോയിന്‍ വിപണിയില്‍ കനത്ത തകര്‍ച്ച. വ്യാഴാഴ്ച ബിറ്റ് കോയിന്റെ വില 67,000 ഡോളറിന് താഴേക്ക് പതിച്ചതോടെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയാണ് ഒലിച്ചുപോയത്. 'ഡിജിറ്റല്‍ സ്വര്‍ണം' എന്ന വിശേഷണത്തെപ്പോലും അപ്രസക്തമാക്കുന്ന രീതിയിലാണ് ക്രിപ്റ്റോ വിപണി കൂപ്പുകുത്തുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം 1,26,000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്ന ബിറ്റ് കോയിന് വെറും നാല് മാസത്തിനിടെ പകുതിയോളം മൂല്യമാണ് നഷ്ടപ്പെട്ടത്. ഇതോടെ ചെറുകിട നിക്ഷേപകര്‍ കനത്ത നഷ്ടത്തിലേക്ക് വീണു. വ്യാഴാഴ്ച ബിറ്റ് കോയിന്‍ 67,675 ഡോളര്‍ വരെ താഴ്ന്നു. 2024 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണിത്. ഈ ആഴ്ച മാത്രം 20 ശതമാനവും റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 47 ശതമാനവും മൂല്യം ഇടിഞ്ഞു.

പരമ്പരാഗത നിക്ഷേപകര്‍ക്ക് ക്രിപ്റ്റോ വിപണിയിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നതായും വിപണിയില്‍ വലിയ രീതിയിലുള്ള അശുഭപ്രതീക്ഷ പടരുന്നതായും ഡോയിഷ് ബാങ്ക് അനലിസ്റ്റ് മരിയോണ്‍ ലാബോര്‍ പറഞ്ഞു. ക്രിപ്റ്റോ വാങ്ങാന്‍ പണം കടം വാങ്ങിയ പല നിക്ഷേപകരും ഇപ്പോള്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് വലിയ കടബാധ്യതയിലായിരിക്കുകയാണ്.

ബിറ്റ്കോയിനെ വിശ്വസിച്ച് വന്‍തോതില്‍ നിക്ഷേപം നടത്തിയ വാള്‍സ്ട്രീറ്റ് കമ്പനികളെയും ഈ തകര്‍ച്ച ബാധിച്ചു. മൈക്കല്‍ സേലര്‍ നയിക്കുന്ന 'സ്ട്രാറ്റജി' (മുമ്പ് മൈക്രോ സ്ട്രാറ്റജി) എന്ന കമ്പനിയാണ് ഇതില്‍ പ്രധാനം. ഏകദേശം 7,13,000 ടോക്കണുകള്‍ കൈവശമുള്ള ഈ കമ്പനി ഒരു ബിറ്റ്കോയിന്‍ ശരാശരി 76,000 ഡോളര്‍ നിരക്കിലാണ് വാങ്ങിയത്. നിലവിലെ വില 67,000 ഡോളറായതോടെ കമ്പനി വലിയ നഷ്ടത്തിലേക്ക് നീങ്ങി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായി.

പണപ്പെരുപ്പ സമയത്ത് സ്വര്‍ണം പോലെ സുരക്ഷിതമായ നിക്ഷേപമായിട്ടാണ് ബിറ്റ്കോയിനെ നേരത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ ഓഹരി വിപണി തകരുമ്പോള്‍ ബിറ്റ്കോയിനും തകരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യം 29 ശതമാനം ഇടിഞ്ഞപ്പോള്‍, സ്വര്‍ണം 69 ശതമാനത്തിന്റെ വളര്‍ച്ച നേടി നിക്ഷേപകര്‍ക്ക് സുരക്ഷിത താവളമായി മാറി.

മറ്റ് പ്രമുഖ ക്രിപ്റ്റോ കറന്‍സികളായ ഈതര്‍ 23 ശതമാനവും സൊലാന 24 ശതമാനവും ഈ ആഴ്ച മൂല്യം നഷ്ടപ്പെട്ടു. ബിറ്റ്കോയിന്റെ വില 70,000 ഡോളറിന് താഴേക്ക് പോയത് വലിയ തിരിച്ചടിയാണെന്ന് കോയിന്‍ഷെയേഴ്സ് റിസര്‍ച്ച് ഹെഡ് ജയിംസ് ബട്ടര്‍ഫില്‍ മുന്നറിയിപ്പ് നല്‍കി. വില ഇനിയും 60,000 - 65,000 ഡോളര്‍ പരിധിയിലേക്ക് താഴാന്‍ സാധ്യതയുണ്ട്. വന്‍കിട ഫണ്ടുകളും ബാങ്കുകളും ക്രിപ്റ്റോ വിപണിയില്‍ നിന്ന് പിന്മാറുന്നതാണ് തകര്‍ച്ചയുടെ ആക്കം കൂട്ടുന്നത്.