കോട്ടയം: ഈ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധസെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. എന്നാല്‍ സഞ്ജുവിന്റെ കട്ട ഫാനായ കോട്ടയത്തെ ഒരു സ്ഥാപനം ഉടമ തന്റെ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ ഈ വിജയം കോട്ടയം പാമ്പാടി ഫിയര്‍ ഗാര്‍മെന്റ്സില്‍ ആഘോഷിച്ചത് കുറച്ചുകൂടി സ്പെഷ്യലാണ്. സഞ്ജു സാംസണിന്റെ കട്ട ഫാനായ കടയുടമ നിതിന്‍ ബാബു ഇന്ത്യ ജയിച്ചതോടെ 2,000 രൂപ വീതമാണ് ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഒന്നും രണ്ടും തൊഴിലാളികള്‍ക്കല്ല 63 പേര്‍ക്കാണ് ഇത് ലഭിച്ചത്.

സൂപ്പര്‍ 8 പോരാട്ടത്തില്‍ വിന്‍ഡീസിനെ കീഴടക്കി സഞ്ജു പ്‌ളേയര്‍ ഒഫ് ദ മാച്ച് ആയതോടെ കടയിലെ എല്ലാ ജീവനക്കാര്‍ക്കും 500 രൂപ സമ്മാനം നല്‍കിയിരുന്നു. സെമി ഫൈനലിന്റെ സമയത്ത് 1000 രൂപയും നല്‍കിയിരുന്നു.അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഉയര്‍ത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയിരുന്നു. സഞ്ജു സാംസണ്‍ (46 പന്തുകളില്‍ എട്ടുഫോറും അഞ്ചുസിക്‌സുമടക്കം 89 റണ്‍സ് ), അഭിഷേക് ശര്‍മ്മ (21 പന്തുകളില്‍ ആറുഫോറും മൂന്ന് സിക്‌സുമടക്കം 52 റണ്‍സ് ), ഇഷാന്‍ കിഷന്‍ (25 പന്തുകളില്‍ നാലുവീതം ഫോറും സിക്‌സുമടക്കം 54 റണ്‍സ്) എന്നിവര്‍ നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്.

സഞ്ജുവും ഇഷാനും സൂര്യയും ഒരേ ഓവറില്‍ പുറത്തായതിന് ശേഷം ഇന്ത്യയൊന്ന് പതറിയില്ലായിരുന്നെങ്കില്‍ ടീം സ്‌കോര്‍ 300ലെത്തിയേനെ. എങ്കിലും ഹാര്‍ദിക് പാണ്ഡ്യയും (18) ശിവം ദുബെയും (26 നോട്ടൗട്ട്) ചേര്‍ന്ന് 255ലെത്തിച്ചു.മറുപടിക്കിറങ്ങിയ കിവീസിന് 47 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെതന്നെ കളിയുടെ ഗതി വ്യക്തമായിരുന്നു.

അര്‍ദ്ധസെഞ്ച്വറി നേടിയ ടിം സീഫര്‍ട്ട് (52), ക്യാപ്ടന്‍ മിച്ചല്‍ സാന്റ്‌നര്‍ (43) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുമായി ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷര്‍ പട്ടേലും കളം നിറഞ്ഞതോടെ കിവീസ് ഛിന്നഭിന്നമായി. ബുംറ പ്‌ളേയര്‍ ഒഫ് ദ ഫൈനലായിപ്പോള്‍ സഞ്ജു പ്‌ളേയര്‍ ഒഫ് ദ ടൂര്‍ണമെന്റായി.