തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളെയും നയതന്ത്രപരമായ വിമുഖതയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പിയും പാര്‍ലമെന്ററി വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ സജീവമായ ഇടപെടലുകള്‍ നടത്തേണ്ടിയിരുന്നെന്നും ആ അവസരം നഷ്ടപ്പെടുത്തിയത് വലിയ തിരിച്ചടിയാണെന്നുമാണ് തരൂരിന്റെ പക്ഷം. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം രൂക്ഷമാകുമ്പോള്‍ മധ്യസ്ഥതയ്ക്കായി പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുക്കുന്നത് ഇന്ത്യയുടെ നയതന്ത്ര പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുന്നുവെന്നും തരൂര്‍ പറയുന്നു.

കഴിഞ്ഞ പത്തുദിവസമായി സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്ന് താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരസ്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ശേഷി പാക്കിസ്ഥാനേക്കാള്‍ എത്രയോ മുകളിലാണെന്നിരിക്കെ, സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുന്നു എന്ന വാര്‍ത്തകള്‍ നിരാശാജനകമാണ്. ലോകശക്തി എന്ന നിലയില്‍ ഇത്തരം പ്രതിസന്ധികളില്‍ പരിഹാരമുണ്ടാക്കാന്‍ ഇന്ത്യയായിരുന്നു മുന്നിട്ടിറങ്ങേണ്ടിയിരുന്നത്. രഹസ്യമായി എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പുറംലോകത്തിന് മുന്നില്‍ ഇന്ത്യ ഒഴിഞ്ഞുമാറി നില്‍ക്കുന്ന കാഴ്ചയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നതില്‍ തരൂരിന് സംശയമില്ല. ഇത്തരം സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് വഴിവെക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊര്‍ജ്ജ സുരക്ഷ അതീവ പ്രധാനമാണ്. സാധാരണക്കാരന്റെ അടുക്കളയില്‍ പാചകവാതകം മുടങ്ങാതെ എത്തണമെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരണം. ഇതിനായി ഇന്ത്യയുടെ നയതന്ത്ര സാധ്യതകള്‍ (Diplomatic Viability) ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിലെ പരമോന്നത നേതാവായിരുന്ന അലി ഖമനയിയുടെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യ പുലര്‍ത്തിയ മൗനത്തെയും തരൂര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ പക്ഷം ചേരലുകള്‍ക്ക് അപ്പുറം അയല്‍രാജ്യത്തെ ഒരു ഉന്നത നേതാവ് വധിക്കപ്പെട്ടപ്പോള്‍ അനുശോചനം രേഖപ്പെടുത്തുന്നത് ഒരു സുജനമര്യാദയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കയെയോ ഇസ്രയേലിനെയോ അപലപിച്ച് രാഷ്ട്രീയ നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നുണ്ടെങ്കില്‍ പോലും, മാനുഷികമായ പരിഗണന നല്‍കി അനുശോചനം അറിയിക്കാമായിരുന്നു. മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ഇറാനിയന്‍ കേഡറ്റുകള്‍ അപകടത്തില്‍പ്പെട്ടപ്പോഴും സമാനമായ നിശബ്ദതയാണ് ഉണ്ടായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുന്നത് ദുര്‍ബലതയല്ല, മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ കരുത്താണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചും തരൂര്‍ മനസ്സ് തുറന്നു. പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും നിലവിലുണ്ടായിരുന്ന പരാതികളും പരിഭവങ്ങളും സംസാരിച്ച് തീര്‍ത്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ എല്ലാവരും ഒത്തൊരുമിച്ചാണ് മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ താന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ തന്റെ അറിവിന്റെയും അമ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ഇത് പാര്‍ട്ടിക്കെതിരെയുള്ള നീക്കമല്ല, മറിച്ച് ഒരു ജനാധിപത്യ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. ആഗോള രാഷ്ട്രീയത്തിലെ തന്റെ അനുഭവസമ്പത്ത് രാജ്യത്തിന് ഗുണകരമാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്നും തരൂര്‍ ഉറപ്പിച്ചു പറഞ്ഞു. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിസ്സംഗത രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പാണ് തരൂരിന്റെ വാക്കുകളിലുള്ളത്.