ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിനെതിരെ ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളില്‍ ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഇറാന്‍ സൈന്യം തിരഞ്ഞെടുത്തത് വിചിത്രവും എന്നാല്‍ ശ്രദ്ധേയവുമായ ഈ രീതിയായിരുന്നു. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് ഈ വാര്‍ത്തയ്ക്ക് ആധാരമായത്.

'ഇന്ത്യന്‍ ജനതയ്ക്ക് നന്ദി' (Thank you people of India) എന്ന് ഒരു മിസൈലിന് മുകളില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് എഴുതിയിരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്. കേവലം ഇന്ത്യയോട് മാത്രമല്ല, സ്‌പെയിന്‍, പാക്കിസ്ഥാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളോടും സമാനമായ രീതിയില്‍ ഇറാന്‍ സൈന്യം നന്ദി അറിയിച്ചിട്ടുണ്ട്. 'ജര്‍മന്‍ ജനങ്ങള്‍ക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി' എന്നിങ്ങനെയാണ് മിസൈലിന്റെ പുറത്ത് എഴുതിയിട്ടുള്ളത്. മിസൈലുകള്‍ വിക്ഷേപണത്തറയില്‍ സജ്ജമാക്കുന്നതിനിടെ ഇറാന്‍ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ സ്വന്തം കൈപ്പടയില്‍ ഈ സന്ദേശങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കമായ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' പശ്ചിമേഷ്യയില്‍ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം. ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം കടുപ്പിക്കുന്നതിനൊപ്പം തന്നെ, തങ്ങളെ പിന്തുണയ്ക്കുന്ന ആഗോള ജനതയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു തന്ത്രമായും ഇതിനെ നിരീക്ഷകര്‍ കാണുന്നു. ലോകശക്തികള്‍ക്കിടയില്‍ നയതന്ത്ര ബന്ധങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുമ്പോഴും, ജനകീയമായ ഐക്യദാര്‍ഢ്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഇറാന്‍ ശ്രമിക്കുന്നത്.

വെള്ളിയാഴ്ച 83-ാമത്തെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ വിവിധ സ്ഥലങ്ങള്‍ക്കും യുഎസ് ഉപയോഗിക്കുന്ന ഗള്‍ഫിലെ വിവിധ സൈനികകേന്ദ്രങ്ങള്‍ക്കും നേര്‍ക്കാണ് ദീര്‍ഘ-മധ്യദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇറാന്‍ അറിയിച്ചു.

ഇസ്രായേലിലെ വിവിധ ഇടങ്ങളെയും ഗള്‍ഫിലുടനീളമുള്ള യുഎസ് സൈനിക സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ദീര്‍ഘദൂര, ഇടത്തരം മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിലുപയോഗിച്ചത്. ബഹ്റൈനിലെ യുഎസ് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി കേന്ദ്രവും അക്രമിച്ചെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം രൂക്ഷമാകുന്നുണ്ടെങ്കിലും, ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ടെന്ന് ഇറാന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ജമ്മു കശ്മീരിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട നിരവധി ആളുകള്‍ ഇറാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.