നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പുറത്ത് ആത്മവിശ്വാസത്തിലാണ് സിപിഎം. പക്ഷേ വെല്ലുവിളി പലതുണ്ടെന്ന് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന് അറിയാം. അതിനിടെ സ്വരാജിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ ഒരാണി അടിക്കുകയാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍. പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു. എന്നാല്‍ ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അപകടം ആ പ്രദേശത്തുള്ളവര്‍ അറിയുന്നതിന് മുന്‍പ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതായത് ഇതിനെയൊരു കോണ്‍ഗ്രസ് കൊലപാതകമായി അവതരിപ്പിക്കുകയാണ് മന്ത്രി. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിന് പോലും മന്ത്രിയെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. ഇതോടെ വിഷയം തീര്‍ത്തും രാഷ്ട്രീയമായി മാറുകയാണ്. മന്ത്രി ശശീന്ദ്രന്റെ ഈ പ്രതികരണത്തില്‍ സിപിഎം കടുത്ത അതൃപ്തിയിലാണ്.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-രാവിലെ അവിടെ അത്തരം ഒരു ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ് പരിസരവാസികളായ ആളുകള്‍ പറയുന്നത്. വൈകുന്നേരമാണ് അവിടെ ഫെന്‍സിങ് കെട്ടിയത്. ഉടമസ്ഥന് വിഷയം അറിയില്ലെന്നും ഒരാള്‍ പറയുന്നു. അപ്പോള്‍ ആര് എങ്ങനെയാണ് ചെയ്തത്. എന്തായിരുന്നു അവരുടെ ലക്ഷ്യം. അതിനകത്ത് വളരെ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ട്. ഗൂഡാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രമായ പരിശോധനയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമാണല്ലോ അപ്പോ ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാല്ലോയെന്നും മന്ത്രി ചോദിച്ചു. ഒരു വിഷയ ദാരിദ്ര്യം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രതിപക്ഷവും അനുഭവിക്കുന്നുണ്ട്. തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴിപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് എന്നുള്ള നിലയില്‍ ഇങ്ങനെ ഒരു സംഭവം ബോധപൂര്‍വ്വം ഉണ്ടാക്കി എടുത്താല്‍ സാധിക്കുമല്ലോ. പാവപ്പെട്ട കര്‍ഷക ജനതയുടെ വികാരങ്ങളെ തട്ടിയുണര്‍ത്തി ആ വികാരം ഗവണ്‍മെന്റിനെതിരായി മാറ്റാന്‍ കഴിയുമല്ലോയെന്ന് ആലോചിച്ചിട്ടുണ്ടാകാമെന്ന് ചിന്തിക്കുന്നതില്‍ യുക്തിയില്ല എന്ന് പറയാന്‍ സാധിക്കില്ല.' മന്ത്രി പറഞ്ഞു. അതായത് രാഷ്ട്രീയത്തിന് വേണ്ടി പ്രതിപക്ഷം കുട്ടിയെ കൊന്നുവെന്ന സംശയമാണ് മന്ത്രി ചര്‍ച്ചയാക്കുന്നത്.

കേട്ട പാതി കേള്‍ക്കാത്ത പാതി വിഷയം വനംവകുപ്പിന്റെയും ഗവണ്‍മെന്റിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും സമരങ്ങള്‍ നടത്താനുമാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ഫെന്‍സിങ് കെട്ടാറില്ല. കേരളത്തില്‍ ഒരിടത്തും കെട്ടിയിട്ടില്ല. വൈദ്യുതി ബോര്‍ഡും ഉദ്യോഗസ്ഥന്മാരും അറിഞ്ഞിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ രണ്ട് പേരെ കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഏതാനും മാധ്യമങ്ങളുടെയും നിലപാട് പുനപരിശോധിക്കണം. എല്ലാ കുറ്റവും വനവകുപ്പിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ ഒരു സംഭവം ഒരു പാഠമായി തീരട്ടെയെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കിയതാണെന്ന സംശയമുണ്ട്. പ്രദേശവാസികള്‍ പുറയുന്നത് രാവിലെ അവിടെ ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ്. വൈകിട്ടാണ് ഫെന്‍സിങ് വന്നത്. ഉടമസ്ഥനും ഫെന്‍സിങ്ങിനെ പറ്റി അറിയില്ല. അപ്പോള്‍ ഇതാര് ചെയ്തു, എന്ത് ചെയ്തു, എങ്ങനെ ചെയ്തു, എന്തായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

തിരഞ്ഞെടുപ്പ് കാലമാണ്, അതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ, ആ ഗുണഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്. നിലമ്പൂരില്‍ ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഇതുവരെ തണുത്ത മട്ടിലായ പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ് എന്ന രീതിയില്‍ ഇങ്ങനെയൊരു സംഭവം ബോധപൂര്‍വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമല്ലോ. പാവപ്പെട്ട കര്‍ഷക ജനതയുടെ വികാരങ്ങളെ തട്ടിയുണര്‍ത്താന്‍ കഴിയുമല്ലോ, ആ വികാരം സര്‍ക്കാരിന് എതിരെയാക്കി മാറ്റാന്‍ കഴിയുമല്ലോ എന്നാലോചിച്ചിട്ടുണ്ടാകും എന്നതില്‍ യുക്തിയില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയ ഗൂഢാലോചനയെങ്കില്‍ ആ തട്ടിപ്പ് ജനങ്ങളിലെത്തിക്കാന്‍ ഇടതുപക്ഷ മുന്നണി വ്യാപകമായ പ്രവര്‍ത്തനം നടത്തും. നിലമ്പൂരില്‍ നാട്ടുകാര്‍ ഈ പ്രശ്‌നം അറിയും മുന്‍പ് മലപ്പുറത്ത് യുഡിഎഫിന്റെ പ്രകടനം നടന്നു. അതെങ്ങനെ സംഭവിച്ചു. അതൊക്കെ കൂട്ടിവായിക്കുമ്പോള്‍ സംശയം തോന്നുന്നുണ്ട്.''- എ.കെ.ശശീന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയാണ്. സിപിഎം ഈ വാദം ഉന്നയിക്കുന്നില്ല. ഒരു അപകടമുണ്ടായെന്നും അതിനെ രാഷ്ട്രീയ മുതലെടുപ്പിനെ ഉപയോഗിക്കുന്നുവെന്നും സിപിഎം പറയുന്നു. എന്നാല്‍ മന്ത്രി ശശീന്ദ്രന്റെ വാദം അനുസരിച്ച് ആ കുട്ടിയുടേത് പ്രതിപക്ഷം നടത്തിയ കൊലപാതകമാണ്.

അതിനിടെ പന്നിക്കെണിയില്‍ നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ബിഎന്‍എസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്. എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാന്‍വച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുെട നില ഗുരുതരമാണ്. സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കോറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി.

റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.