- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍
നിലമ്പൂര്‍: നിലമ്പൂരില്‍, ആരാകും യുഡിഎഫ് സ്ഥാനാര്‍ഥി? കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തോ അതല്ല ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയോ? ഇരുവര്‍ക്കും വേണ്ടി വാദിച്ച് കോണ്‍ഗ്രസില്‍ രണ്ടുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആശയക്കുഴപ്പം തുടരുകയാണ്.
മുസ്ലിം ലീഗ് തുറന്ന അഭിപ്രായം പറയുന്നില്ലെങ്കിലും ഷൗക്കത്ത് വിഭാഗം സമ്മര്‍ദ്ദതന്ത്രം പയറ്റുന്നുണ്ട്. ഗ്രൂപ്പിസത്തിനൊപ്പം സാമുദായിക സമവാക്യങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. വിഎസ് ജോയിക്കൊപ്പം നില്‍ക്കുന്ന പി വി അന്‍വര്‍, ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇടയുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
പൊട്ടിത്തെറിയുടെ വക്കില്‍ ഷൗക്കത്ത് വിഭാഗം
ആര്യാടന്‍ മുഹമ്മദ് 34 വര്‍ഷം എം.എല്‍.എയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ മത്സരരംഗത്ത് നിന്നും മാറിയ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി.വി അന്‍വര്‍ ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ അന്‍വര്‍ നാടകീയമായി മടങ്ങിയെത്തിയാണ് 2021ല്‍ വീണ്ടും ഇടത് സ്വതന്ത്രനായത്.
അന്ന് ആര്യാടന്‍ ഷൗക്കത്തിന് പകരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടന്‍ ഷൗക്കത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി ഡി.സി.സി പ്രസിഡന്റ് സ്ഥാനം വി.വി പ്രകാശിന് തന്നെ നല്‍കി. വോട്ടെണ്ണലിന്റെ തലേദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി പ്രകാശ് മരണപ്പെടുകയായിരുന്നു. 2021ല്‍ 2700 വോട്ടുകള്‍ക്കാണ് അന്‍വര്‍ വിജയിച്ചത്. കോണ്‍ഗ്രസ് പുനസംഘടന വന്നപ്പോള്‍ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പുകാരനായ വി.എസ് ജോയി മറുകണ്ടം ചാടിയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഷൗക്കത്തിനെ മാറ്റിയത് എ ഗ്രൂപ്പിന് ക്ഷീണമായി. നിലമ്പൂരില്‍ ഷൗക്കത്തിന് സ്ഥാനാര്‍ഥിത്വം കിട്ടാതെ വന്നാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഷൗക്കത്തും ഒപ്പമുള്ളവരും. ഒരു ഡസന്‍ ഡിസിസി ഭാരവാഹികളും പത്തിലധികം കെപിസിസി ഭാരവാഹികളും ഷൗക്കത്തിന് പിന്തുണയുമായുണ്ട്.
മലപ്പുറത്തെ കോണ്‍ഗ്രസിന്റെ നിയന്ത്രണം കയ്യാളുന്ന എ പി അനില്‍കുമാറിനോട് ഷൗക്കത്ത് പക്ഷക്കാര്‍ക്ക് പ്രതിഷേധമുണ്ട്. വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡന്റ് ആക്കിയതില്‍ എ പി അനില്‍കുമാറിന്റെ വലിയ പങ്കാണ് ഈ പ്രതിഷേധത്തിന് കാരണം. സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചാണ് ജോയിയെ കൊണ്ടുവന്നതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. എ പി അനില്‍ കുമാര്‍ എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നു എന്ന പരാതിയും ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്.
സഭകളെ തൃപ്തിപ്പെടുത്താന്‍ ജോയി വരണം!
നിലമ്പൂരില്‍, 46 ശതമാനം മുസ്‌ലിംകളും 43 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. മലബാറില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്ന സഭകളുടെ ആവശ്യത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് ജോയിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍, ഷൗക്കത്ത് വിഭാഗം ഈ വാദത്തെ ഖണ്ഡിക്കുന്നത് ക്രൈസ്തവരിലെ പുതു തലമുറ സഭകളിലൊന്നിന്റെ ഭാഗമാണ് വി എസ് ജോയ് എന്ന മറുവാദം ഉന്നയിച്ചാണ്. പെന്തകോസ്ത് വിഭാഗത്തില്‍ പെടുന്ന ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ കത്തോലിക്കാ സഭയെ തൃപ്തിപ്പെടുത്താന്‍ ആവില്ലെന്ന് ഷൗക്കത്ത് അനുകൂലികള്‍ പറയുന്നു.
കെ.സി. വേണുഗോപാലും എ പി അനില്‍കുമാറും മനസ് തുറന്നിട്ടില്ലെങ്കിലും, വി.ഡി. സതീശന്‍ ജോയിക്കൊപ്പമെന്നാണ് സൂചന. മുനമ്പം വിഷയത്തില്‍ അകന്ന ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ ജോയിയെ സ്ഥാനാര്‍ഥിയാക്കി തൃപ്തിപ്പെടുത്താമെന്നാണ് വി ഡി സതീശന്‍ കരുതുന്നത്. പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതിയെ പാര്‍ട്ടി നിയോഗിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്്്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ വച്ചെന്നും സൂചനയുണ്ട്.
ലീഗിന്റെയും മുസ്ലിം സംഘടനകളുടെയും നിലപാട്
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേരിട്ട് ഇടപെടില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. സ്ഥാനാര്‍ഥി ആരായാലും യുഡിഎഫിന്റെ ഭാഗമെന്ന നിലയില്‍ ലീഗ് പിന്തുണ നല്‍കും. മണ്ഡലത്തില്‍ കണ്‍വന്‍ഷന്‍ നടത്തി ലീഗ് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. സാമുദായിക പ്രാതിനിധ്യം നിയമസഭയില്‍ കുറയുന്നുണ്ടെന്നും സമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണം എന്നും കാന്തപുരം വിഭാഗവും സമസ്തയിലെ ഒരു വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. നിയമനിര്‍മാണ സഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു കൊണ്ടിരിക്കെ ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മലബാറിലെ ആറ് കോണ്‍ഗ്രസ് എംഎല്‍മാരില്‍ മുസ്‌ലിം പ്രാതിനിധ്യം രണ്ടായിരുന്നത് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഒന്നായി മാറി. ക്രൈസ്തവ വിഭാഗത്തില്‍ നിന്നും രണ്ട് എംഎല്‍എമാരുണ്ട്. കല്‍പ്പറ്റയിലെ ടി സിദ്ദീഖ് മാത്രമാണ് മുസ്ലിം എംഎല്‍എ .
40 ശതമാനം മുസ്‌ലിംകളുള്ള മലബാറില്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധികളില്‍ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാതാകുന്നതില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ അടക്കമുള്ളവര്‍ ഇക്കാര്യം പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. നിലമ്പൂര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഈ ഘടകം കൂടി പരിഗണിക്കേണ്ടി വരും.
ഷൗക്കത്തിന് സീറ്റ് കിട്ടിയില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചന കിട്ടിയതോടെ പ്രതിസന്ധി ഒഴിവാക്കണമെന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. പ്രാദേശിക ലീഗ് നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്തിനോടാണ് താല്‍പര്യം. അതേസമയം. തൊട്ടടുത്ത തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗില്‍ നിന്നും ഏറ്റെടുത്ത് ക്രൈസ്തവ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി താമരശ്ശേരി രൂപതക്കുണ്ട്. അതുകൊണ്ട് സഭയെ പിണക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധ്യമല്ല.
കോഴിക്കോട്ടെ യോഗത്തില്‍ സംഭവിച്ചത്
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സിപ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ഏപ്രില്‍ 12 ന് കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്യാടന്‍ മുഹമ്മദിന്റെ മകന് മണ്ഡലത്തിലെ പരിചയവും മുമ്പ് മത്സരിച്ച അനുഭവവും കണക്കിലെടുത്ത് അവസരം നല്‍കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് മുന്‍കൈ നേടിയത്.
വിഎസ് ജോയ് ചെറുപ്പമായതിനാല്‍ ഇനിയും അവസരങ്ങള്‍ കിട്ടുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുനമ്പം വിഷയത്തില്‍, ക്രൈസ്തവ സഭകളുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ജോയിക്ക് അവസരം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പൊതുവെ, നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തി. നിലമ്പൂരില്‍ പി വി അന്‍വറിന്റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
പി വി അന്‍വറിന്റെ നിലപാട്
അന്‍വറിന്റെ നിയമലംഘനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചപ്പോഴും ശക്തമായി പ്രതികരിച്ചിരുന്നത് ആര്യാടന്‍ ഷൗക്കത്താണ്. 2019 ലെ പ്രളയത്തില്‍ നിലമ്പൂര്‍ മേഖലയിലെ വനത്തിനുള്ളില്‍ താമസിക്കുന്ന 300റിലേറെ ആദിവാസി കുടുംബങ്ങള്‍ വീട് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടിരുന്നു. അഞ്ചു വര്‍ഷമായിട്ടും ഇവരുടെ പുനരധിവാസം എങ്ങുമെത്താതായതോടെ ആര്യാടന്‍ ഷൗക്കത്തും വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയുമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ബയോ ടോയിലറ്റ് സൗകര്യവും കുടിവെള്ളവും അടക്കം എത്തിച്ചത്.
കഴിഞ്ഞ 9 വര്‍ഷമായി വന്യജീവി സംഘര്‍ഷങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങളിലൊന്നും എം.എല്‍.എയായ അന്‍വറിനെ കണ്ടില്ലെന്ന രൂക്ഷ വിമര്‍ശനവും ഷൗക്കത്ത് ഉയര്‍ത്തി. ഇതോടെയാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഷൗക്കത്തിനെ തള്ളി ജോയിയെ നിര്‍ദ്ദേശിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ഷൗക്കത്ത് എവിടെയാണ് അയാള്‍ കഥയെഴുത്താണെന്നുമായിരുന്നു അന്‍വറിന്റെ പരിഹാസം. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിലും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ മയപ്പെടുത്തിയില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന ഒളിയമ്പെയ്യുകയും ചെയ്തു.
പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെയാണ്. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് ലീഗ് പച്ചക്കൊടി കാട്ടിയിട്ടും ശക്തമായ എതിര്‍പ്പ് പരസ്യമാക്കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനോടുള്ള അരിശം തീര്‍ത്തായിരുന്നു ജോയിക്കുള്ള പിന്തുണ.
നേരത്തെ കിന്‍ഡര്‍ ജോയി എന്നും ഡി.സി.സി ഓഫീസ് അടിച്ച് വാരാന്‍ പോലും യോഗ്യതയില്ലാത്തവനെന്നുമായിരുന്നു ജോയിക്കെതിരെ അന്‍വറിന്റെ പരിഹാസങ്ങള്‍. എന്നാല്‍ അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതും പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ അന്‍വറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അനുരഞ്ജനത്തിന് അവസരം ഒരുക്കിയതുമാണ് വി.എസ് ജോയിയെ അന്‍വറിന്റെ പ്രിയപ്പെട്ടവനാക്കിയത്. അതിനു മുമ്പ് ജോയിയും അന്‍വറും കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയിരുന്നത് .
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)