ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ പ്രതിസന്ധികള്‍ ഏറെ. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് വേണ്ടി യെമനില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കരുതലോടെ നീങ്ങിയാല്‍ മാത്രമേ അനുകൂല തീരുമാനം ഉണ്ടാകൂ. ഈ സാഹചര്യത്തിലാണ് പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യമന്ത്രാലയം കരുതല്‍ എടുക്കുന്നത്. യെമനില്‍ ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരം.

ദിയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തില്‍ ഇടപെട്ടതായി കാട്ടി കൂടുതല്‍ പേര്‍ രംഗത്തെത്തി. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. മലയാളി നഴ്സ് നിമിഷപ്രിയയെ ബുധനാഴ്ച യെമെനില്‍ വധശിക്ഷയ്ക്ക് വിധേയയാക്കാനുള്ള തീരുമാനം മാറ്റിയതും ആശ്വാസമാണ്. എപ്പോഴേക്കാണ് മാറ്റിവെച്ചതെന്ന് യെമെന്‍ ക്രിമിനല്‍ കോടതി അറിയിച്ചിട്ടില്ല. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെത്തുടര്‍ന്നാണ് അവസാനനിമിഷം യെമെന്‍ അധികാരികളുടെ മനംമാറ്റം. സുഹൃത്തും യെമെനീ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള പ്രശസ്ത സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബിബ് ഉമര്‍ ബിന്‍ ഹഫീള് വഴിയാണ് കാന്തപുരം കേസില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതായി അറിയിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

2017ല്‍ യെമെന്‍ പൗരന്‍ തലാല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടകേസില്‍ എട്ടുവര്‍ഷത്തോളമായി തടവിലാണ് നിമിഷപ്രിയ. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാന്‍, ഷെയ്ഖ് ഹബീബിന്റെ നിര്‍ദേശാനുസരണം അവിടത്തെ സൂഫി പണ്ഡിതര്‍ തലാലിന്റെ കുടുംബാംഗങ്ങളുമായി മധ്യസ്ഥശ്രമം തുടരുകയാണ്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് കാന്തപുരം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരന്‍ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോള്‍, മനുഷ്യത്വപരമായ പരിഹാരം കാണാന്‍ മുന്‍കൈയെടുക്കേണ്ടത് ദേശീയതാത്പര്യമാണെന്ന ബോധ്യത്തില്‍നിന്നാണ് ഇടപെടലിന് മുതിര്‍ന്നത്. ഇതേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. സമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും കാന്തപുരത്തിന് നന്ദി അറിയിച്ചു.

നോര്‍ത്ത് യെമെനില്‍ ചൊവ്വാഴ്ച നടന്ന അടിയന്തരയോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമെന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു. വധശിക്ഷ മാറ്റിവെച്ചെന്ന രേഖ മര്‍ക്കസ് ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പുറത്തുവിട്ടു. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ, വ്യക്തിബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു കാന്തപുരത്തിന്റെ അനുനയനീക്കം നിര്‍ണ്ണായകമായി. ചാണ്ടി ഉമ്മനാണ് കാന്തപുരത്തിന്റെ സഹായം തേടിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റവും താത്പര്യമെടുത്ത വിഷയം എന്ന നിലയില്‍ വൈകാരികമായാണ് മകന്‍ ചാണ്ടി ഉമ്മന്റെ ഇടപെടല്‍. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഇടപെടല്‍ തുടര്‍ന്നാല്‍ അനുകൂല തീരുമാനം ഉണ്ടാകും.

കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുമായി ഉറ്റ സൗഹൃദംപുലര്‍ത്തുന്ന പണ്ഡിതനാണ് ശൈഖ് ഹബീബ്. കാന്തപുരത്തെ കാണാന്‍ പലതവണ കോഴിക്കോട് മര്‍ക്കസില്‍ വന്നിട്ടുള്ള ശൈഖ് ഹബീബിന് പ്രവാചക കുടുംബത്തിലെ പിന്‍മുറക്കാരന്‍ എന്നാണ് അറിയപ്പെടുന്നത്. യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാന്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നല്‍കിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാല്‍ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന് വേണ്ടി പ്രതിഷേധവും നടക്കുന്നു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സംശയമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ രംഗത്തു വന്നിരുന്നു. കാന്തപുരം ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിധിപ്പകര്‍പ്പിന്റെ ആധികാരികതയിലാണ് ചിലര്‍ക്ക് സംശയമെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിധി പകര്‍പ്പിലെ തീയതി സംബന്ധിച്ചും ചിലര്‍ സംശയം പ്രകടിപ്പിച്ചതായും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മലയാള മാധ്യമങ്ങള്‍ക്ക് അറബി തീയതി വായിക്കാന്‍ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നല്‍കി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തില്‍ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തില്‍ പുറത്തുവന്ന കാര്യമാണ്. ശുഭ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വാക്കാല്‍ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തില്‍ ഒഫീഷ്യല്‍ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതുമാണെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

'ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകള്‍ക്ക് നടത്താന്‍ പരിമിതികളുള്ള ഒരു കാര്യത്തില്‍ കുടുംബവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള നിര്‍ണായക ഇടപെടല്‍ ഉസ്താദ് നടത്തുമ്പോള്‍ അതില്‍ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഇടപെടലാണ്'- സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ. സുഭാഷ് ചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട- യമന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക ക്രിമിനല്‍ കോടതി എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിസ്വാന്‍ അഹമ്മദ് അല്‍-വജ്‌റ, ക്രിമിനല്‍ കോര്‍ട് പ്രോസിക്യൂട്ടര്‍ സ്വാരിമുദീന്‍ മുഫദ്ദല്‍ എന്നിവര്‍ ഒപ്പിട്ട വിധിപ്പകര്‍പ്പിന്റെ ആധികാരികതയിലാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം. അതില്‍ ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ എന്നൊക്കെയുണ്ടല്ലോ എന്നാണ് അതില്‍ ഒന്ന്. ശിക്ഷ നീട്ടിവെച്ചു, എന്നാല്‍ കാന്തപുരം ഇടപെട്ടിട്ടില്ല എന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടര്‍ പറയുന്ന നേരത്ത് ആ നീട്ടിവെച്ചതിന്റെ വിധിപ്പകര്‍പ്പിതാ കയ്യില്‍ കിട്ടിയിരിക്കുന്നു, അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണ് എന്ന് പറയാന്‍ അതില്‍ 'ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവര്‍ അതെടുത്ത് തങ്ങള്‍ക്കും കിട്ടിയല്ലോ എന്നുപറഞ്ഞു രംഗത്തുവരുമായിരുന്നു. ഒരു വാര്‍ത്ത/ദൃശ്യം തങ്ങള്‍ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാന്‍ ചാനലുകള്‍ അങ്ങനെ വാട്ടര്‍മാര്‍ക്ക് നല്‍കുന്ന പതിവുള്ളത് എല്ലാവര്‍ക്കും അറിയാമല്ലോ. (ഈ കോടതി തന്നെ ഇതേ കേസിന്റെ വിശദാംശങ്ങള്‍ ഈ മാസം ആറാം തിയ്യതി ഇതേ ലെറ്റര്‍ഹെഡില്‍ പുറത്തുവിട്ടത് ഇതൊടൊപ്പം നല്‍കുന്നു. അതുകാണുമ്പോള്‍ ഈ കോടതി ഉത്തരവിന്റെ ആധികാരികത ബോധ്യപ്പെടും. വാട്ടര്‍മാര്‍ക്ക് നേരത്തെ പറഞ്ഞ ഉദ്ദേശ്യത്തില്‍ നല്‍കിയതാണെന്ന് ഓളമുള്ളവര്‍ക്ക് ബോധ്യപ്പെടും.)

മറ്റൊന്ന് തിയ്യതിയുമായി ബന്ധപ്പെട്ടാണ്. മലയാള മാധ്യമങ്ങള്‍ക്ക് അറബി തിയ്യതി വായിക്കാന്‍ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നല്‍കി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തില്‍ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തില്‍ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വാക്കാല്‍ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തില്‍ ഒഫീഷ്യല്‍ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതുമാണ്.

ഇന്നലെ രാത്രി വൈകിയും ചര്‍ച്ചകള്‍ നടക്കുന്ന കാര്യവും, ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിന്‍ അമീന്‍ ചര്‍ച്ചയില്‍ ഇടപെടുകയും ശിക്ഷാ നടപടികള്‍ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു. രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാന്‍ എടുത്ത താമസമോ കയ്യില്‍ ലഭിക്കാന്‍ വൈകിയതോ ഒക്കെ ഈ വിഷയത്തില്‍ സംഭവിച്ചിരിക്കാം(ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ പരിമിതമായ രാജ്യത്തെ പ്രദേശങ്ങളില്‍ നിന്ന് അയക്കുന്ന ഒരു മെസേജിന് റിപ്ലൈ നല്‍കിയാല്‍ വളരെ വൈകിയാണ് അവരത് കാണുന്നതും പ്രതികരിക്കുന്നതുമെന്നത് മറ്റൊരു കാര്യം).

ഇന്ന് രാവിലെ മുതല്‍ മാധ്യമങ്ങള്‍ ബന്ധപ്പെടുന്ന സമയത്തും ശുഭവാര്‍ത്തയുണ്ട്, രേഖ കയ്യില്‍ ലഭിച്ചാല്‍ പ്രതികരിക്കും എന്ന് തന്നെയായിരുന്നു ഉത്തരം. അങ്ങനെ ലഭിച്ച അവസരത്തിലാണ് ഉസ്താദ് പ്രതികരിക്കുന്നതും. അപ്പോഴും ഡേറ്റ് ശ്രദ്ധയിലില്ലാത്തതോ, അല്ലെങ്കില്‍ മലയാളികളെ പറ്റിക്കാം എന്നുകരുതിയോ അല്ല, കോടതിയില്‍ കഴിഞ്ഞ ദിവസം തന്നെ ഇടപെടലുകള്‍ ഉണ്ടായെന്ന് പറഞ്ഞല്ലോ. അപ്പോള്‍ അത് ആ അര്‍ഥത്തില്‍ തന്നെ സംഭവിച്ചതായേ മനസ്സിലാക്കുന്നുള്ളൂ.