അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണം മുന്നൂറ് കടന്നേക്കുമെന്നാണ ്‌സൂചനകള്‍. അപകടത്തില്‍ പരിക്കേറ്റവിരില്‍ പലരുടെയും നില ഗുരുതരമായി തുടരുകായണ്. നിലവില്‍ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. അതീവ ഗുരുതരമാണ് സാഹചര്യം എന്നതു കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും.

ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമാവുക. മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ നിന്നും യുകെയില്‍ നിന്നുമുള്ള വിദഗ്ധ സംഘം ഉടന്‍ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ ഉള്ള വഴികള്‍ സമിതി നിര്‍ദ്ദേശിക്കും. അന്വേഷണത്തില്‍ രണ്ട് അമേരിക്കന്‍ ഏജന്‍സികളും പങ്കെടുക്കും.അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണവുമായി സഹകരിക്കും.

ബോയിങ്ങില്‍ നിന്നും ജിഇയില്‍ നിന്നും വിവരങ്ങള്‍ തേടിയെന്ന് അമേരിക്കന്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വ്യക്തമാക്കി. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അനുസരിച്ച് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകായണ്.

അതേസമയം, തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാ?ഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.

അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്.

ആകെ ഒരേയൊരാള്‍ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.