തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് പി.ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നതായി പരാതിയില്‍ ആരോപിക്കുന്നു. അതിനിടെ പിവി അന്‍വറിനെതിരെ ശശിയും നിയമ പോരാട്ടത്തിന് കടക്കം. സിപിഎം ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ കാര്യമായ പ്രതികരണത്തിന് ശശി തയാറായില്ല. അന്‍വറിന്റെ ആരോപണത്തെ സംബന്ധിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒഴിഞ്ഞുമാറി. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശശിക്കെതിരെ ഗുരുതര ആരോപണമാണ് അന്‍വര്‍ പരാതിയില്‍ ഉയര്‍ത്തുന്നത്. ചില കേസുകളില്‍ രണ്ടു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി, അവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച് കമ്മിഷന്‍ കൈപ്പറ്റുന്നു. ഇക്കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പി.ശശി വാങ്ങി വയ്ക്കുന്നുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നും സിപിഎമ്മിന് നല്‍കിയ പരാതിയില്‍ അന്‍വര്‍ പറയുന്നു.

പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി തുടര്‍ന്നാല്‍ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു. മറുനാടന്‍ മലയാളിയക്കെതിരേയും വ്യാജ പരാമര്‍ശമുണ്ട്. ഷാജന്‍ സ്‌കറിയ പ്രതിയായ കേസ് ഒതുക്കി തീര്‍ക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ രണ്ട് കോടിരൂപ കൈക്കൂലി വാങ്ങി. ഒരു കോടിരൂപ യൂറോ ആയി എഡിജിപിയുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറിയെന്നാണ് വ്യാജ ആരോപണം. പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല. സോളര്‍ കേസ് അട്ടിമറിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പൊലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സംരക്ഷിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു. ശശി വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നുവെന്നും പരാതിയില്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ വിഷയത്തില്‍ കേസെടുത്തതും മാമി ആരോപണവുമെല്ലാം അന്‍വര്‍ ഉയര്‍ത്തുന്നു.

ഇന്നലെ രാത്രി ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ താന്‍ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് സിപിഐഎം പ്രതിനിധി അഡ്വ: അനില്‍ കുമാര്‍ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയില്‍ തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണെന്നും തല്‍ക്കാലം പുറത്തുവിടണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി ഇപ്പോള്‍ തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന്റെ ഭാ?ഗമായി പുറത്തുവിടകയാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ പരാതി പുറത്തുവിട്ടത്.