തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഎമ്മിനെയും ആശങ്കയിലാക്കി. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയത് ദേവസ്വം മന്ത്രിക്കാണെന്ന് പത്മകുമാര്‍ അന്വേഷണ സംഘത്തോട് (എസ്.ഐ.ടി.) വെളിപ്പെടുത്തി.

പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം ആരംഭിച്ചത്. എന്നാല്‍, ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും കാണിച്ച് പത്മകുമാര്‍ മൊഴിയില്‍ ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുന്നുണ്ട്.

മന്ത്രിയുടെ വാദങ്ങള്‍ തള്ളി മൊഴി

ഈ കേസില്‍ മുന്‍പ് കടകംപള്ളി സുരേന്ദ്രന്‍ ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍, പോറ്റിയുടെ അപേക്ഷ സര്‍ക്കാരിനാണ് ലഭിച്ചതെന്ന പത്മകുമാറിന്റെ മൊഴി മുന്‍മന്ത്രിയുടെ മുന്‍ വാദങ്ങളെ തള്ളിക്കളയുന്നതാണ്.

സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എസ്.ഐ.ടി. അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളക്കേസിലെ ആറാമത്തെ അറസ്റ്റാണിത്.

കടകംപള്ളി: 'ബോര്‍ഡുകള്‍ സ്വതന്ത്രം, ഫയലുകള്‍ വന്നിട്ടില്ല'

പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാണെന്ന് ആവര്‍ത്തിച്ചു. 'സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്ക്കേണ്ട കാര്യമില്ല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും എന്റെ ഭരണസമയത്ത് വന്നിട്ടില്ല. ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ല'- കടകംപള്ളി പറഞ്ഞു.

കൂടാതെ, പ്രതിപക്ഷം അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിനെതിരെ കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തതുകൊണ്ടാണ് താന്‍ മറുപടി പറയാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണമെന്നും സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എമ്മിന് കടുത്ത ആശങ്ക

മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റിലായത് സി.പി.എമ്മിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെയെല്ലാം മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു.

വാസുവിന്റെ അറസ്റ്റ് വരെ 'ഉദ്യോഗസ്ഥ ഗൂഢാലോചന' എന്ന നിലപാടില്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നെങ്കിലും, ഒരു സി.പി.എം. നോമിനി തന്നെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കി എന്ന കണ്ടെത്തല്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ അറസ്റ്റ് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

അന്വേഷണം കടകംപള്ളിയിലേക്കോ?

പത്മകുമാറില്‍ എത്തിയ അന്വേഷണം അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തുമോ എന്ന ആശങ്കയും സി.പി.എം. കേന്ദ്രങ്ങളിലുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണമായതിനാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് സാധ്യതയില്ല.

പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ട് ദേവസ്വം പ്രസിഡന്റുമാരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മറ്റൊരു മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേരിലും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ക്കെതിരെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങളെ എങ്ങനെ ന്യായീകരിക്കും എന്ന ആലോചനയിലാണ് സി.പി.എം. നേതൃത്വം.

ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയത് എന്തിന്?

പത്മകുമാര്‍ ചോദ്യം ചെയ്യലിനായി ഹാജരാകാതെ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിനും അറസ്റ്റോടെ ഉത്തരമാവുകയാണ്. രണ്ടുതവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും അസൗകര്യം പറഞ്ഞ് പത്മകുമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഇന്ന് അദ്ദേഹം ഹാജരായതും അറസ്റ്റിലായതും.