ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി റഷ്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി. പാക്കിസ്ഥാന് എതിരെ ഇന്ത്യ സൈനിക ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി വിശ്വസനീയ ഇന്റലിജന്‍സ് വിവരമുണ്ട്. റഷ്യന്‍ മാധ്യമമായ ആര്‍ ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ഖാലിദ് ജമാലി ഇക്കാര്യം തുറന്നടിച്ചത്്. ' പാക്കിസ്ഥാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി ചോര്‍ത്തിയെടുത്ത രേഖകളില്‍ നിന്നും വിവരം കിട്ടി. അതുകൊണ്ട് അതുസംഭവിക്കുമെന്നാണ് കണക്കുകൂട്ടുന്നത്', ജമാലി പറഞ്ഞു.

' ഇന്ത്യക്കെതിരെ പരമ്പരാഗത ആയുധങ്ങള്‍ മാത്രമല്ല, ആണവായുധവും പ്രയോഗിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഏതെങ്കിലും പാക് ഉന്നത ഉദ്യോഗസ്ഥന്‍ പുറപ്പെടുവിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണിത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച്ത് യുദ്ധപ്രവൃത്തിയെന്നാണ് ജമാലി വിശേഷിപ്പിച്ചത്. ' സിന്ധു നദീജല കരാര്‍ പ്രകാരമുള്ള വെള്ളം തടസ്സപ്പെടുത്താനോ, വഴി തിരിച്ചുവിടാനോ ശ്രമിച്ചാല്‍ അതുപാക്കിസ്ഥാന് എതിരായ യുദ്ധമായി കണക്കാക്കുമെന്നും സമ്പൂര്‍ണ കരുത്ത് ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും പാക് സ്ഥാപതി ഭീഷണി മുഴക്കി.

സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് കെട്ടി വെള്ളം തടസ്സപ്പെടുത്തിയാല്‍, പാക്കിസ്ഥാന്‍ അതുതകര്‍ക്കുമെന്ന് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലെ 80 ശതമാനത്തോളം കൃഷിഭൂമിയെ നനയ്ക്കുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാന് അര്‍ഹതപ്പെട്ട വെള്ളം വഴിതിരിച്ചുവിട്ടാല്‍ അത് ആക്രമണമായി കണക്കാക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി ഒരുഅഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്. സിന്ധുനദിയില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീക്കം നടത്തിയാല്‍ എന്തായിരിക്കും പാക് പ്രതികരണം എന്ന ചോദ്യത്തിനാണ് ആസിഫ് മറുപടി നല്‍കിയത്. 'അത് തീര്‍ച്ചയായും പാക്കിസ്ഥാന് എതിരെയുള്ള ആക്രമണം ആയിരിക്കും. ഇന്ത്യ അത്തരമൊരു നിര്‍മ്മിതിക്ക് മുതിര്‍ന്നാല്‍ പാക്കിസ്ഥാന്‍ അതുതകര്‍ക്കും'- അദ്ദേഹം പറഞ്ഞു.

സിന്ധു നദീജല കരാര്‍ പ്രകാരം പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന് ജല്‍ ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. സമീപഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ ഇന്ത്യ പരിശോധിച്ചുവരികയാണ്. കരാര്‍ മരവിപ്പിച്ചതോടെ വെള്ളം എന്തുചെയ്യണമെന്ന കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ ഇന്ത്യക്ക് കഴിയും.

എന്നാല്‍, ഇപ്പോള്‍ മതിയായ സംഭരണ ശേഷി ഇല്ലാത്തത് കാരണം ഇന്ത്യക്ക് വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. നിലവിലുള്ള അണക്കെട്ടുകള്‍ക്ക് അധിക ജലം സംഭരിക്കാനോ, തടയാനോ സാധ്യമല്ല. വെളളം തടയാനുള്ള ഏതുനീക്കവും യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പറഞ്ഞിരുന്നു.