തിരുവനന്തപുരം: കോണ്‍ഗ്രസിന് എതിരായും സിപിഎമ്മിനും എല്‍ഡിഎഫിനും അനുകൂലമായും സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയോട് വിശദാംശങ്ങള്‍ തേടാനൊരുങ്ങി കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. ഫോണ്‍ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോണ്‍ സംഭാഷണത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വിശദീകരണവുമായി പാലോട് രവി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നല്‍കിയതെന്ന് പാലോട് രവി പറഞ്ഞു. താന്‍ പറഞ്ഞത് എന്തെന്ന് അണികള്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകള്‍ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങള്‍ക്ക് നല്‍കുന്നതാണ്.

പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കില്‍ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താന്‍ പറഞ്ഞ ഫോണ്‍ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്തതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകള്‍ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നല്‍കുന്നതാണെന്നും പാലോട് രവി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നുമായിരുന്നു പാലോട് രവി ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ഇതോടെ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നും മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

ഇറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാന്‍ കോണ്‍ഗ്രസില്‍ ആളില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ കുഴിച്ചു മൂടുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പാലോട് രവി പറയുന്നു. സംഭാഷണം വിവാദമായതോടെയാണ് പാലോട് രവി വിശദീകരണുമായി രംഗത്തെത്തിയത്.

പാലോട് രവി പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്. 60 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് അവര്‍ വോട്ട് പിടിക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍കിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നും പാലോട് രവി സംഭാഷണത്തില്‍ പറയുന്നുണ്ട്.

'പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും', പാലോട് രവി പറയുന്നു.

മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പൊരുങ്ങള്‍ പാര്‍ട്ടി സജീവമാക്കിയിരിക്കെയാണ് പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്.