ശബരിമല: ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി പമ്പ പോലീസ് അയ്യപ്പഭക്തന് തിരികെ നല്‍കി. നവഗ്രഹ പ്രതിഷ്ഠ പൂജയ്ക്കായി നട തുറന്നിരിക്കെ 12 ന് വൈകിട്ട് 6:30 ഓടുകൂടി പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോയ അയ്യപ്പഭക്തന്റെ 23000 രൂപ വിലയുള്ള വിവോ ഫോണ്‍ നഷ്ടപ്പെട്ടതായി പമ്പ പോലീസ് സ്റ്റേഷനില്‍ വയര്‍ലെസ് മുഖേനെ വിവരം ലഭിച്ചു. ഇദ്ദേഹത്തെ സ്റ്റേഷനില്‍ നിന്നും മറ്റൊരു ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് പമ്പ പോലീസ് സ്റ്റേഷന്‍ സൈബര്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി പരാതി സി ഇ ഐ ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലാ പോലീസ് സൈബര്‍ സെല്‍ മുഖേന ലൊക്കേഷന്‍ എടുത്തു പരിശോധിച്ചപ്പോള്‍ നിലയ്ക്കല്‍ പമ്പാവാലി കുമളി റോഡില്‍ സഞ്ചരിക്കുന്നയാളുടെ പക്കല്‍ ഫോണ്‍ ഉള്ളതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന്, പമ്പയില്‍ നിന്നും ആറരയ്ക്ക് ശേഷം പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഡോളി തൊഴിലാളികള്‍ പോയ ജീപ്പ് കണ്ടെത്തുകയും ഇത് കുമളി ഭാഗത്തേക്ക് പോകാന്‍ സാധ്യതയുള്ളതായി മനസ്സിലാക്കി. ജീപ്പിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും പീരുമേട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ ഗോപി ചന്ദ്രനെ അറിയിച്ചു. അദ്ദേഹം വിവരം നല്‍കിയ പ്രകാരം പെരുവന്താനം കുമളി ഹൈവേ പെട്രോളിങ് സംഘം കുട്ടിക്കാനത്ത് വച്ച് രാത്രി 9 ന് ജീപ്പ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന്, പീരുമേട് പോലീസിനെ അറിയിക്കുകയും, എസ് ഐ അരവിന്ദും സംഘവും സ്ഥലത്തെത്തി പരിശോധിച്ചതില്‍ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി.

കോട്ടയം തിടനാട് പോലീസിന്റെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സഹായത്താല്‍ ഫോണ്‍ പമ്പ സ്റ്റേഷനില്‍ എത്തിച്ചു. സന്നിധാനത്ത് നിന്നും ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ ഫോണിന്റെ ഉടമസ്ഥനായ അയ്യപ്പഭക്തന് കൈമാറുകയും ചെയ്തു. പമ്പ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജ്, സി പി ഓമാരായ ഏ ഏ അരുണ്‍, ജിനു ജോര്‍ജ്, രാഹുല്‍ ഹരിന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി ഫോണ്‍ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഭക്തരുടെ നഷ്ടപ്പെട്ട നൂറിലധികം മൊബൈല്‍ ഫോണുകളാണ് പോലീസിന്റെ സൈബര്‍ ഹെല്പ്ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിലൂടെ ഇപ്രകാരം കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കിയത്.