തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പേയാട് സ്വദേശി സോനു (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സോനുവിന് അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തില്ല. ശ്രീകുട്ടിയെന്ന് വിളിക്കുന്ന സോനുവിന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം പേയാട് സ്വദേശി സോനു (19) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വെള്ളറട പനച്ചമൂട്‌സ്വദേശി സുരേഷ് കുമാറിനെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ പ്രകോപനം ഇല്ലാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി പറഞ്ഞു. പ്രതിയെ രാത്രി വൈകി ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും സുരേഷ് പറഞ്ഞു. ദൃക്‌സാക്ഷികള്‍ അടക്കമുള്ള കേസിലാണ് സുരേഷിന്റെ ഈ കള്ളം പറച്ചില്‍. വെള്ളറട സ്വദേശിയാണ് സുരേഷ് കുമാര്‍.

'ടോയ്ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ നടുവില്‍ ചവിട്ടിയാണ് അക്രമി പുറത്തേക്ക് തള്ളിയത്. തന്നെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രക്ഷിക്കുകയായിരുന്നു'- യാത്രക്കാരിയായ അര്‍ച്ചന പറഞ്ഞു. വര്‍ക്കല അയന്തി പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. യുവതികള്‍ ആലുവയില്‍ നിന്നും സുരേഷ് കോട്ടയത്തു നിന്നുമാണ് ട്രെയിനില്‍ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറിയിരുന്നു.

വര്‍ക്കല സ്റ്റോപ്പില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന സോനുവും സുഹൃത്തായ യുവതിയും ടോയ്‌ലെറ്റിലേക്ക് പോയി. സോനുവിനെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്‌ലെറ്റില്‍ കയറി. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രതി സോനുവിന്റെ മുതുകില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. ബഹളം വച്ച യുവതിയ്ക്ക്‌നേരെ തിരിഞ്ഞ പ്രതി, കൈയില്‍ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചെങ്കിലും യുവതി കമ്പാര്‍ട്ട്‌മെന്റിലെ കമ്പിയില്‍ പിടിച്ച് തൂങ്ങികിടന്നു.

മറ്റു യാത്രക്കാര്‍ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് നടത്തിയ തെരച്ചിലില്‍ അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനില്‍ കയറ്റി വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി മോശമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി.