പത്തനംതിട്ട; വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ പത്തനംതിട്ട. രണ്ടിടത്ത് വാഹനങ്ങള്‍ക്ക് തീവച്ചു. ഗ്യാസ് ഏജന്‍സിയില്‍ സിലിണ്ടറുകള്‍ കയറ്റിക്കിടന്ന ലോറിക്കും തൊട്ടടുത്തുള്ള സ്‌കൂളിന്റെ ബസ്സിനമാണ് തീവച്ചത് ഒരേ ഭാഗത്തുനിന്ന് രണ്ട് ഫയര്‍ കോള്‍ എത്തിയതില്‍ അസ്വാഭാവികത തോന്നിയ ഫയര്‍ഫോഴ്‌സ് നടത്തിയ സിസിടിവി പരിശോധനയിലാണ് വന്‍ അട്ടിമറിക്കുള്ള നീക്കം കണ്ടെത്തിയത്

ഇന്നലെ രാത്രി 11.10 നും, 12.30 നും പത്തനംതിട്ട മാക്കാംകുന്ന് ഭാഗത്തായിട്ടാണ് സംഭവം. പത്തനംതിട്ട മുന്‍സിപ്പാലിറ്റി മാക്കാംകുന്ന് സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജന്‍സി കോമ്പൗണ്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി നിന്നിരുന്ന കെ എല്‍ 03 എഎഫ് 71 17 അശോക് ലൈലാന്‍ഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിന് തീപിടിച്ചു, സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുന്‍പ് ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി.

ഒരു മണിക്കൂറിനുള്ളില്‍ 200 മീറ്ററിനുള്ളില്‍ ഉണ്ടായ 2 തീപിടുത്തത്തില്‍ ദുരൂഹത തോന്നിയതിനാല്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം.. പ്രതാപചന്ദ്രന്റെ നിര്‍ദ്ദേശത്തേതുടര്‍ന്ന് രാവിലെ 8 മണിക്ക് ഈ സ്ഥലങ്ങളില്‍ ഫയര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയും സംശയത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതോടെ പുലര്‍ച്ചെ 12.07 ഓട് കൂടി ഒരാള്‍ സ്‌കൂള്‍ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തുകയും ചെയ്തു. അട്ടിമറി വ്യക്തമായത് ഇങ്ങനെയാണ്.

പത്തനംതിട്ട മുന്‍സിപ്പാലിറ്റി വാര്‍ഡ് 13 കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവര്‍ഷൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാന്‍ കെ എല്‍ 03 13 92 രാത്രി 12.50 ന് തീ പിടിച്ചതായി അറിയിപ്പ് കിട്ടി. സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഉള്ളില്‍ മുഴുവനായി തീ പടര്‍ന്നിരുന്നു. സേന എംടിയുവിന്റെ പമ്പ് പ്രവര്‍ത്തിപ്പിച്ച് ഫോം ഉപയോഗിച്ച് പൂര്‍ണ്ണമായി തീ കെടുത്തി. അടുത്തുമറ്റു സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നു. തീ അണച്ച ശേഷം ബാറ്ററി ബന്ധം വിച്ഛേദിച്ചു.

രണ്ടു തീപിടുത്തങ്ങളും സാഹചര്യതെളിവുകളും, തീപിടുത്ത രീതിയും, സിസി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആരോ തീ ഇട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളിന്റെ സിസി ടി വിയില്‍ കൃത്യമായി ഒരാള്‍ വന്നു കത്തിക്കുന്നതായി കാണാം. ഗ്യാസ് ഏജന്‍സി യില്‍ നിറ സിലിണ്ടറുകളുമായി കത്തിയ വാഹനം പാര്‍ക്ക് ചെയ്തിരുന്നസ്ഥലത്തിന് 10 മീറ്റര്‍ അടുത്ത് 500 ഓളം ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്ന ഗോഡൗണ്‍ ആണ്. തീ കൃത്യ സമയത്ത് അണച്ചില്ലായിരുന്നുവെങ്കില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമായിരുന്നു.

ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പത്തനംതിട്ട നഗരം വലിയ തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പോലീസിന്റെയും ഇന്റലിജന്‍സിന്റെയും ഭാഗത്ത് വീഴ്ച വന്നതായി ആരോപണം ഉണ്ട്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനത്തില്‍ തീ വച്ച ആളിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

പത്തനംതിട്ട, തീ, ഫയര്‍, ഫയര്‍ ഫോഴ്‌സ്‌