തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുമെങ്കിലും ഇടയ്ക്കിടയ്ക്ക് അദ്ദേഹം കേരളത്തിലെത്തും. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. ഇന്നു വൈകുന്നേരം യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളില്‍ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ കുടുംബവും അനുഗമിക്കും. അങ്ങനെ വന്നാല്‍ ആ ചെലവും സര്‍ക്കാര്‍ വഹിക്കും. ഔദ്യോഗിക ചുമതലയൊന്നുമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അടക്കം കേന്ദ്രാനുമതി ഇല്ലാതെ വിദേശത്ത് പോകാം. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 9 വരെ ഗള്‍ഫില്‍ മുഖ്യമന്ത്രിക്ക് വിവിധ പരിപാടികളുണ്ട്. ഇത്രയും കാലം കേരളത്തില്‍ നിന്നും മാറി നിന്നാല്‍ മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടി വരും. അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ഇടയ്ക്കിടെ കേരളത്തിലേക്ക് വരുന്നത്. ഈ വരവിലും കുടുംബവും അനുഗമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വിമാന കൂലി ഇനത്തില്‍ വന്‍തുക ഖജനാവിന് നഷ്ടമാകും. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു. ഇത്തവണയും അനുമതി നിഷേധിച്ചു.

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒന്‍പത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്‌റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. വ്യാഴാഴ്ച ബഹ്‌റൈനില്‍ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. അതിന് ശേഷം സൗദി യാത്ര തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര ഷെഡ്യൂളിലും മാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. 22ന് മസ്‌കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26ന് കൊച്ചിയിലെത്തി 28ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.

30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടര്‍ന്ന് നവംബര്‍ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും. അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയില്‍ ഉണ്ടാകും. മകന്‍ വിവേക് കിരണ്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.