തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ രണ്ടുദിവസമായി ഗുരുതമായ ആരോപണങ്ങള്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉന്നയിക്കുന്നുണ്ടെങ്കിലും ഇവവയിലെ വസ്തുതകള്‍ പലതും പൊള്ളകളാണ്. വലിയ കാര്യമായി അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ വസ്തുത പരിശോധിക്കുമ്പോള്‍ തന്നെ അത് പൊളിഞ്ഞു വീഴുന്ന അവസ്ഥയാണ്. എങ്കിലും അന്വേഷണം നടക്കട്ടെ എന്ന കാഴ്ച്ചപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അതിന്റെ പേരില്‍ തന്റെ വിശ്വ്‌സ്തനെ കൈവിടാനും അദ്ദേഹം തയ്യാറല്ല.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി അടക്കമുള്ളവര്‍ എത്തിയത്. എന്നാല്‍, അജിത്കുമാറില്‍ നിന്നും ചില വസ്തുതാ റിപ്പോര്‍ട്ടുകൂടി മുഖ്യമന്ത്രി തേടിയതോടെ തീരുമാനങ്ങള്‍ മാറി. അജിത്കുമാറിനെ മാറ്റാന്‍ വേണ്ടി പോലീസ് ആസ്ഥാനത്ത് കുറിപ്പും തയ്യാറാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയും പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കൂടിക്കാഴ്ചയ്ക്കുശേഷമാണ് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ടുള്ള അന്വേഷണത്തിലേക്കു പോയത്.

പോലീസിലെ ഉന്നതറാങ്കിലുള്ള ആള്‍തന്നെ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി കോട്ടയത്ത് പ്രഖ്യാപിച്ചിരുന്നത്. പോലീസ് മേധാവിയല്ലാതെ, മറ്റേതെങ്കിലും ഡി.ജി.പി.യെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിരുന്നെങ്കിലും അതുണ്ടായില്ല. പകരം പോലീസ് മേധാവിയെ അന്വേഷണത്തിന്റെ മേല്‍നോട്ടമേല്‍പ്പിക്കുകയായിരുന്നു. കോട്ടയത്ത് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പോലീസ് തലപ്പത്ത് മാറ്റങ്ങളുണ്ടായേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തുടര്‍ന്ന് അടൂര്‍ കെ.എ.പി. ബറ്റാലിയനില്‍ വൈകീട്ടോടെനടന്ന പാസിങ് ഔട്ട് പരേഡില്‍ പോലീസ് മേധാവിയും എം.ആര്‍. അജിത്കുമാറും പങ്കെടുക്കുകയും ചെയ്തു.

അതിനുശേഷം പോലീസ് തലപ്പത്തുള്ള മാറ്റം സംബന്ധിച്ച ശുപാര്‍ശാക്കുറിപ്പ് തയ്യാറാക്കാന്‍ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനോട് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ക്രമസമാധാനവിഭാഗത്തിലും മറ്റ് ഉന്നതസ്ഥാനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച കുറിപ്പ് തയ്യാറാക്കി. രാത്രി എട്ടുമണിയോടെ ഈ കുറിപ്പുമായാണ് പോലീസ് മേധാവി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നും സൂചനയുണ്ട്. എന്നാല്‍, ഇതിനെയെല്ലാം തകിടംമറിച്ചാണ് താങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായത്. പോലീസ് തലപ്പത്ത് മാറ്റവുമുണ്ടായില്ല.

പത്തനംതിട്ട എസ്.പി. സുജുത് ദാസിനെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിരുന്നതായാണ് വിവരം. പോലീസിലെ അച്ചടക്കത്തെ ബാധിക്കുന്നതരത്തിലും പോതുജനങ്ങള്‍ക്കുമുന്നില്‍ പോലീസിനെ അപഹാസ്യമാക്കുന്നതരത്തിലുമുള്ള പ്രവര്‍ത്തനമാണ് എസ്.പി.യില്‍നിന്നുണ്ടായതെന്ന ഡി.ഐ.ജി.യുടെ അന്വേഷണറിപ്പോര്‍ട്ട് പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എ.ഡി.ജി.പി.ക്കെതിരേ അന്വേഷണം മാത്രമുണ്ടായ സാഹചര്യത്തിലാണ് എസ്.പി.യെ സസ്പെന്‍ഡ് ചെയ്യാതെ സ്ഥലംമാറ്റത്തില്‍ മാത്രം ഒതുക്കിയത്.

അതേസമയം അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗമുണ്ടെന്ന കാര്യം മുഖ്യമന്ത്രിക്കും ബോധ്യമായിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടതിന് ശേഷം അന്‍വര്‍ പറഞ്ഞ കാര്യങ്ങളോടെ രാഷ്ട്രീയ ചിത്രം ഏതാണ്ട് പൂര്‍ണമായും വ്യക്തമായിട്ടുണ്ട്. ആരോപണത്തിന്റെ കുന്തമുന എ ഡി ജി പി അജിത് കുമാറിനെയും കടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലെത്തി നില്‍ക്കുമ്പോള്‍ ശശിയെ മാത്രമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഇന്നും ചേരുമ്പോള്‍ ഇതും ചര്‍ച്ചയാകും.